ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ അമേരിക്കയോ ഗള്‍ഫ് രാജ്യങ്ങളോ അല്ല ഒരു കുഞ്ഞന്‍ രാജ്യമാണ്. 2025-ലെ ലോക സമ്പന്നരുടെ പട്ടികയിലാണ് ലിക്റ്റന്‍സ്റ്റൈന്‍ എന്ന കൊച്ച് രാജ്യം ഇടം പിടിച്ചിരിക്കുന്നത്. പ്രവാസികളുടെ പറുദീസയായ സിംഗപ്പൂരാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം നോക്കിയല്ല, മറിച്ച് ജനങ്ങളുടെ ജീവിതനിലവാരവും വാങ്ങല്‍ ശേഷിയും അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് 2025-ലെ ഈ പട്ടിക.

രാജ്യാന്തര നാണയ നിധിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ലിക്റ്റന്‍സ്റ്റൈന്‍ യൂറോപ്പിലെ ഒരു കുഞ്ഞന്‍ രാജ്യമാണ്. ഇവിടെ ഒരാളുടെ ശരാശരി വരുമാനം ഏകദേശം 1.67 കോടി രൂപയാണ്. ആണ്. ചെറിയ രാജ്യമാണെങ്കിലും സാങ്കേതിക വിദ്യയിലും ധനകാര്യ മേഖലയിലുമുള്ള ഇവരുടെ കുതിപ്പാണ് ഈ ഒന്നാം സ്ഥാനത്തിന് പിന്നില്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിംഗപ്പൂര്‍ ആണ് രണ്ടാമത്. ഈ രാജ്യം ഇന്ന് ലോകത്തിന്റെ ബിസിനസ് തലസ്ഥാനമാണ്. 156,969 ഡോളറാണ്് ഇവിടുത്തെ പ്രതിശീര്‍ഷ വരുമാനം. 1965 മുതല്‍, കയറ്റുമതി അധിഷ്ഠിത വളര്‍ച്ച, നല്ല ഭരണം, വിദ്യാഭ്യാസം എന്നിവയ്ക്ക് സിങ്കപ്പൂര്‍് ഊന്നല്‍ നല്‍കി.

ഇന്ന്, ഉല്‍പ്പാദനം, ധനകാര്യം, വ്യാപാരം, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയാണ് അതിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകങ്ങള്‍. യൂറോപ്പിലെ തന്നെ ലക്സംബര്‍ഗ് ആണ് മൂന്നാം സ്ഥാനത്ത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ നിക്ഷേപ കേന്ദ്രമാണിത്. നിക്ഷേപങ്ങളിലൂടെയും ബാങ്കിംഗ് മേഖലയിലൂടെയുമാണ് ഇവര്‍ സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചത്. നാലാമത് അയര്‍ലന്‍ഡാണ്. ലോകത്തെ വമ്പന്‍ കമ്പനികള്‍ പലതും ഇപ്പോള്‍ ഇവിടേക്ക് എത്തുകയാണ്. ടെക്ക്, ഫാര്‍മ കമ്പനികളാണ് അയര്‍ലന്‍ഡിന്റെ കരുത്ത്. അറബ് രാജ്യങ്ങളില്‍ ഏറ്റവും സമ്പന്നര്‍ ഖത്തറാണ്. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരായ ഇവരാണ് അഞ്ചാം സ്ഥാനത്തുള്ളത്. നോര്‍വ്വേ ആറാമതും സ്വിറ്റ്സര്‍ലന്‍ഡ് ഏഴാമതും എത്തി.

എണ്ണപ്പണം കൊണ്ട് സമ്പന്നമായ ബ്രൂണെ എട്ടാമതാണ്. എന്നാല്‍ പട്ടികയിലെ ഏറ്റവും വലിയ സര്‍പ്രൈസ് ഗയാന എന്ന രാജ്യമാണ്. അടുത്തിടെ വന്‍തോതില്‍ എണ്ണ നിക്ഷേപം കണ്ടെത്തിയ ഇവര്‍ ഒന്‍പതാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഒരു കാലത്ത് ലോകപോലീസ് എന്നറിയപ്പെട്ടിരുന്ന അമേരിക്ക പത്താം സ്ഥാനത്താണ്.

വലിയ സമ്പദ്വ്യവസ്ഥകളായ ചൈനയോ ഇന്ത്യയോ ഒന്നും ആളോഹരി വരുമാനത്തിന്റെ കണക്കില്‍ ഈ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.