അറാറത്ത്: നോഹയുടെ പെട്ടകം ചെന്നടിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്ന തുര്‍ക്കിയിലെ അറാറത്ത് പര്‍വ്വതനിരകളില്‍ നിന്ന് അയ്യായിരം വര്‍ഷം പഴക്കമുള്ള പുരാതന തെളിവുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ബൈബിളില്‍ പരാമര്‍ശിക്കുന്ന മഹാപ്രളയം നടന്നുവെന്ന് കരുതപ്പെടുന്ന അതേ കാലഘട്ടത്തില്‍ ഈ മലനിരകളില്‍ മനുഷ്യര്‍ താമസിച്ചിരുന്നതായി പുരാവസ്തു ഗവേഷകര്‍ അവകാശപ്പെടുന്നു.

പര്‍വ്വതനിരയിലെ ഒരു പ്രത്യേക ഭാഗത്തുനിന്നും കണ്ടെത്തിയ മണ്‍പാത്ര അവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. നൂതനമായ പരിശോധനകളിലൂടെ ഈ അവശിഷ്ടങ്ങള്‍ക്ക് ബി.സി. 3500-നും 3000-നും ഇടയില്‍ പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള ഈ പ്രദേശത്ത് ഇത്രയധികം മനുഷ്യര്‍ അധിവസിച്ചിരുന്നു എന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നു.

പെട്ടകത്തിന്റെ ആകൃതിയോട് സാമ്യമുള്ള ഒരു രൂപം ഈ മേഖലയില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് പുതിയ തെളിവുകള്‍ പുറത്തുവിട്ടത്. പ്രളയത്തിന് ശേഷം നോഹയും കുടുംബവും ഈ മലനിരകളില്‍ ജീവിതം ആരംഭിച്ചിരിക്കാം എന്ന വിശ്വാസത്തിന് ബലം നല്‍കുന്നതാണ് ഈ പുതിയ കണ്ടെത്തലെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ കരുതുന്നു.

എങ്കിലും, കണ്ടെത്തിയ അവശിഷ്ടങ്ങള്‍ പ്രളയത്തിന്റെ നേരിട്ടുള്ള തെളിവുകളാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ഭൗമശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വലിയ പ്രളയം ഈ മേഖലയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ മണ്ണിലെ മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണ്.

ലോകത്തെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ നോഹയുടെ പെട്ടകത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ പുതിയ കണ്ടെത്തല്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.