കാബൂള്‍: അഫ്ഗാനിസ്ഥാനെ താലിബാന്‍ ഭരണകൂടം തുറന്ന ജയിലാക്കി മാറ്റുന്നുവെന്ന വിമര്‍ശനത്തിനിടെ രാജ്യത്ത് പുരുഷന്മാരുടെ താടി വടിക്കുന്ന ബാര്‍ബര്‍മാരെ ജയിലിലടയ്ക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. പാശ്ചാത്യ ശൈലിയിലുള്ള ഹെയര്‍കട്ട് തിരഞ്ഞെടുക്കാന്‍ ധൈര്യപ്പെട്ടുകൊണ്ട് കര്‍ശനമായ സാംസ്‌കാരിക നിയമങ്ങള്‍ ലംഘിച്ചതിന് ചില യുവാക്കളെ മര്‍ദ്ദിക്കുകയും 'അപമാനിക്കുകയും' ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. കുറ്റക്കാരായ ബാര്‍ബര്‍മാരെ താലിബാന്റെ ജുഡീഷ്യല്‍ അധികാരികള്‍ക്ക് കൈമാറും. കൂടാതെ 15 മാസം വരെ തടവ് ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ താലിബാന്‍ ഭരണകൂടം അവകാശപ്പെടുന്നത് തങ്ങള്‍ ഇസ്ലാമിക നിയമം മാത്രമാണ്

നടപ്പാക്കുന്നതെന്നാണ്. താടി നീക്കം ചെയ്യല്‍നിയമവിരുദ്ധമായിരുന്നു. പക്ഷേ അതിന് ജയില്‍ ശിക്ഷ ലഭിച്ചിരുന്നില്ല. പാരമ്പര്യേതര ശൈലിയില്‍ മുടി വെട്ടിയ ചില ബാര്‍ബര്‍മാര്‍ ഇതിനകം താല്‍ക്കാലിക തടങ്കലില്‍ വയ്ക്കപ്പെട്ടു. തുടര്‍ന്ന് അവരുടെ ജോലി ദിവസങ്ങളോളം നിലച്ചു.

ബാല്‍ഖ് പ്രവിശ്യയില്‍ നിന്നുള്ള എസ്മത്തുള്ള എന്ന വ്യക്തി മാധ്യമങ്ങളോട് പറഞ്ഞത് താടി വെട്ടിയാല്‍ അല്ലെങ്കില്‍ അവര്‍ പാശ്ചാത്യ ഹെയര്‍സ്റ്റൈല്‍ എന്ന് വിളിക്കുന്നത് നിലനിര്‍ത്തിയാല്‍ മുന്‍ സര്‍ക്കാരിന്റെ ഏജന്റുമാരായി തങ്ങളെ മുദ്രകുത്തുന്നു എന്നാണ്. ആളുകളെ അവരുടെ രൂപഭാവത്തിന്റെ പേരില്‍ മാത്രം ചോദ്യം ചെയ്യുകയും തല്ലുകയും ചെയ്യുന്നവരാണ് താലിബാന്‍ എന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയതിന് ഒരു കോളേജ് വിദ്യാര്‍ത്ഥിയെ താലിബാന്‍ അംഗങ്ങള്‍ മര്‍ദ്ദിച്ചതായി പറയപ്പെടുന്നു. ഇയാള്‍ തലയുടെ വശങ്ങള്‍ ഷേവ് ചെയ്യാന്‍ തീരുമാനിച്ചതിനാല്‍ കത്രിക ഉപയോഗിച്ച് താലിബാന്‍ സംഘം മുടി മുറിച്ചുകളഞ്ഞതായും പറയപ്പെടുന്നു. ബല്‍ഖിലെ മറ്റൊരു ബാര്‍ബര്‍ പറയുന്നത് തന്റെ ഉപഭോക്താക്കളില്‍ പലരും ഇപ്പോള്‍ മുടിവെട്ടാനായി അവരുടെ വീടുകളിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുന്നു എന്നാണ്. കാരണം അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ ചെയ്യുന്നത് വളരെ അപകടകരമാണ് എന്നാണ്. 2021 ഓഗസ്റ്റില്‍ താലിബാന്‍ രാജ്യത്ത് ഭരണം പിടിച്ചതോടെ പല ബാര്‍ബര്‍മാരുടേയും ബിസിനസില്‍ കുത്തനെ ഇടിവ് ഉണ്ടായി.

കഴിഞ്ഞ ആഴ്ച, താലിബാന്‍ സദാചാര സംരക്ഷകര്‍ പര്‍വാന്‍ പ്രവിശ്യയില്‍ താടി വടിക്കുകയോ സ്റ്റൈല്‍ ചെയ്യുകയോ ചെയ്തതിന് എട്ട് ബാര്‍ബര്‍മാരെ കസ്റ്റഡിയിലെടുത്തു. അവരുടെ കടകള്‍ അടച്ചുപൂട്ടി. അവരുടെ കുടുംബങ്ങളോട് ഇവരെ ഒരു മാസത്തേക്ക് തടങ്കലില്‍ വയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ബാല്‍ഖ് പ്രവിശ്യയിലെ പുരുഷ ബാര്‍ബര്‍മാരെ താലിബാന്‍ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി നടപടി തുടരുകയാണെന്ന സന്ദേശം നല്‍കി. പാശ്ചാത്യ സൈന്യത്തിന്റെ പിന്‍വാങ്ങലിനെത്തുടര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ മേലുള്ള പിടി നിരന്തരം ശക്തമാക്കുകയും അവരുടെ സ്വാതന്ത്ര്യങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുകയാണ്.

ഈ വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നത് ഡസന്‍ കണക്കിന് ആളുകളെ കല്ലെറിഞ്ഞ് കൊല്ലാനും നാല് കുറ്റവാളികളെ മതിലുകള്‍ ഇടിച്ചുനിരത്തി വധിക്കാനും ഉത്തരവിട്ടിട്ടുണ്ടെന്നാണ്. ചൊവ്വാഴ്ച, അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കന്‍ തഖാര്‍ പ്രവിശ്യയില്‍ ഒരു സ്വകാര്യ ഒത്തുചേരലില്‍ സംഗീത പരിപാടി നടത്തിയതിന് 25 പേരെ സംഘം കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച, കിഴക്കന്‍ പ്രവിശ്യയായ നാന്‍ഗര്‍ഹറില്‍ ഡസന്‍ കണക്കിന് സംഗീതോപകരണങ്ങള്‍ ശേഖരിച്ച് താലിബന്‍ സംഘം കത്തിച്ചു. ജലാലാബാദ് നഗരത്തില്‍ 86 സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് ഒരു സംയുക്ത സമിതിയുടെ മുന്നില്‍ കത്തിച്ചതായി നാന്‍ഗര്‍ഹര്‍ പ്രവിശ്യയിലെ താലിബാന്‍ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. 'അധാര്‍മിക ആചാരങ്ങള്‍' തടയുന്നതിനും ഇസ്ലാമിക നിയമം നടപ്പിലാക്കുന്നതിനുമാണ് നടപടിയെന്നാണ് താലിബാന്‍ പറയുന്നത്.