തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ ഭര്‍ത്താവ് രംഗത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ കുടുംബജീവിതം തകര്‍ത്തുവെന്നും തന്നെയും കുടുംബത്തെയും പൊതുസമൂഹത്തിന് മുന്നില്‍ അപമാനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് മേധാവിക്കും കത്തും നല്‍കി. കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.

പരാതി നല്‍കിയതിന് പിന്നാലെ തനിക്കും തന്റെ പ്രായമായ മാതാപിതാക്കള്‍ക്കും നേരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും, പരാതിക്കാരിയുടെ സ്വകാര്യതയെപ്പോലും മാനിക്കാതെ വ്യക്തിഹത്യ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സംഭവങ്ങള്‍ തന്റെ കുടുംബത്തെ മാനസികമായി തകര്‍ത്തു കളഞ്ഞുവെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ജോബി ജോസഫിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്രീയ ഗൂഢാലോചനയെന്ന രാഹുലിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞ അദ്ദേഹം, നീതിക്ക് വേണ്ടിയാണ് തന്റെ കുടുംബം പോരാടുന്നതെന്ന് വ്യക്തമാക്കി. അതേസമയം, കേസില്‍ പ്രതികളായവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ഈ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.