കട്ടപ്പന: നിയമം നടപ്പാക്കേണ്ട പൊലീസ് സ്റ്റേഷന്‍ ഇടനിലക്കാരുടെ താവളമായി മാറുന്നതായി ഗുരുതര ആരോപണം. വണ്ടന്‍മേട് പൊലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഒരു സംഘം കേസുകള്‍ 'കോര്‍പ്പറേറ്റ്' രീതിയില്‍ ഒത്തുതീര്‍പ്പാക്കി പണം പിരിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്. സ്റ്റേഷന് സമീപത്തെ സ്വകാര്യ കെട്ടിടം കേന്ദ്രമാക്കിയാണ് ഈ അഴിമതി ശൃംഖലയുടെ പ്രവര്‍ത്തനം.

പൊലീസുകാര്‍ക്കായി മദ്യം ഉള്‍പ്പടെയുള്ള സകല സൗകര്യങ്ങളും ഇടനിലക്കാര്‍ ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. വൈകിട്ട് ആറുമണിക്ക് ശേഷം വിജനമാകുന്ന വണ്ടന്‍മേടിന്റെ സാഹചര്യം മുതലെടുത്താണ് ഇവിടെ ഇടനിലക്കാരും ഉദ്യോഗസ്ഥരും ഒത്തു ചേരുന്നത്. സ്റ്റേഷനിലെത്തുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ വരുന്ന കക്ഷികളില്‍ നിന്ന് ഇടനിലക്കാര്‍ വന്‍തുക കൈപ്പറ്റുകയും പൊലീസിന് നല്‍കേണ്ട വിഹിതം രാത്രികാലങ്ങളില്‍ ഈ കേന്ദ്രത്തില്‍ വെച്ച് കൈമാറുകയും ചെയ്യുന്നു.

കൈക്കൂലി ഇടപാടുകള്‍ക്ക് പിന്നില്‍ കട്ടപ്പന സ്വദേശിയായ ഒരു ഉദ്യോഗസ്ഥനാണെന്ന ആരോപണം ശക്തമാണ്. കക്ഷികളില്‍ നിന്ന് ഇടനിലക്കാര്‍ പിരിക്കുന്ന തുകയില്‍ ചെറിയൊരു ഭാഗം മാത്രമാണ് പൊലീസിന് നല്‍കുന്നത്. ബാക്കി തുക ഇടനിലക്കാര്‍ സ്വന്തമാക്കും.

പകല്‍ സമയങ്ങളില്‍ സ്റ്റേഷനില്‍ വെച്ച് നടത്തുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ 'ലാഭവിഹിതം' കൃത്യമായി വിഭജിക്കപ്പെടുന്നത് ഈ സ്വകാര്യ കേന്ദ്രത്തില്‍ വച്ചാണെന്നാണ് പരാതി. സാധാരണക്കാര്‍ക്ക് നീതി ലഭിക്കേണ്ട സ്റ്റേഷന്‍ അഴിമതിയുടെ കേന്ദ്രമായി മാറുമ്പോഴും ഉന്നത ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.