ലണ്ടന്‍: ഇറാനിലെ ഭരണകൂടത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധം രാജ്യത്തിന് പുറത്തേക്കും നീളുകയാണ്. ഇന്നലെ ലണ്ടനിലെ ഇറാന്‍ എംബസിയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍, ബാല്‍ക്കണിയില്‍ നിന്നും ഇറാന്റെ ദേശീയപതാക അഴിച്ചു മാറ്റി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഴിച്ചു മാറ്റിയ പതാകയ്ക്ക് പകരമായി, 1979 ല്‍ ഇസ്ലാമിക വിപ്ലവം വരുന്നതിന് മുന്‍പുണ്ടായിരുന്ന ഇറാന്‍ പതാക അവിടെ സ്ഥാപിക്കുകയും ചെയ്തു.

ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക് സര്‍ക്കാരിനെതിരെ യു കെയിലും, യൂറോപ്പിലങ്ങോളമിങ്ങോളവും ആയിരക്കണക്കിന് ഇറാനിയന്‍ വംശജരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പലയിടങ്ങളിലും ഇറാന്‍ പരമോന്നത ഭരണാധികാരി ആയത്തൊള്ള അലി ഖമേനിയുടെ കോലങ്ങളും ചിത്രങ്ങളും പ്രതിഷേധക്കാര്‍ കത്തിച്ചു. ഇറാനിലെ തെരുവുകളില്‍ പോരാടുന്ന സാധാരണക്കാരായ ജനതയ്ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും ഉയര്‍ന്നിരുന്നു.

സര്‍വീസുകള്‍ മുടങ്ങുമെന്ന് മുന്നറിയിപ്പുമായി റയാന്‍ എയര്‍

ഗൊരേറ്റി കൊടുങ്കാറ്റിന്റെ താണ്ഡവം തുടരവെ ഈ വാരാന്ത്യത്തില്‍ ചില സര്‍വ്വീസുകള്‍ മുടങ്ങുമെന്ന മുന്നറിയിപ്പുമായി റയന്‍എയറും ജെറ്റ് 2 ഉം രംഗത്തെത്തി. ചാനലുകള്‍ കൃത്യമായി, സസൂക്ഷ്മം നിരീക്ഷണമെന്നും, അവസാന നിമിഷത്തില്‍ ഉണ്ടാകാനിടയുള്ള മാറ്റങ്ങള്‍ക്കായി ഒരുങ്ങിയിരിക്കണമെന്നുമാണ് ഇരു കമ്പനികളും പത്രക്കുറിപ്പുകളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. യു കെയിലെ പല വിമാനത്താവളങ്ങളിലെയും റണ്‍വേകള്‍ മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ യു കെയില്‍ നിന്നും യു കെയിലേക്കും ഉള്ള പല വിമാന സര്‍വ്വീസുകളും മുടങ്ങിയേക്കും എന്നാണ് റയന്‍എയറിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

ഇത് ബാധിക്കുന്ന യാത്രക്കാര്‍ക്ക് അപ്പപ്പോള്‍ വിവരം നല്‍കുമെന്നും, ഈ വാരാന്ത്യത്തില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശികുന്നവര്‍ റയന്‍എയര്‍ ആപ്പ് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മെറ്റ് ഓഫീസ് മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ തങ്ങള്‍ കാലാവസ്ഥ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ജെറ്റ് 2 അറിയിച്ചു. എയര്‍ലൈനിന്റെ അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

പിരിയുകയാണെന്ന് പറഞ്ഞ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്

മകള്‍ മുകളിലെ നിലയില്‍ ഉറങ്ങുന്ന സമയത്ത്, ക്രൂരനായ ഒരു ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. ഏറെ നാളുകളായി ഗാര്‍ഹിക പീഢനം അനുഭവിച്ചു വന്ന ഭാര്യ, വിവാഹ മോചനം നേടാന്‍ ശ്രമിക്കുന്നു എന്നതിന്റെ പേരിലായിരുന്നു ഇയാള്‍ ആ ക്രൂരകൃത്യം ചെയ്തതെന്ന് മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ ആരൊപിച്ചു. നോര്‍ത്താംപ്ടണ്‍ഷയര്‍, ബര്‍ട്ടണ്‍ ലാറ്റിനെറിലുള്ള വീട്ടില്‍ വെച്ചാണ് ഇസബെല്ല നൈറ്റ് എന്ന 31 കാരിയ പോള്‍ നൈറ്റ് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നത്.

ഭാര്യയെ കൊന്നതിന് ശേഷം ഇയാള്‍ തന്റെ അമ്മയെ വിളിച്ച് തന്റെ രണ്ട് മക്കളെ നോക്കാന്‍ ഏല്പിക്കുകയും, ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. കാര്‍ം ഒരു മെക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ഇയാള്‍ മരിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 13 ന് നടന്ന സംഭവത്തില്‍ പോള്‍ നൈറ്റ് കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തി. കൊലപാതക കുറ്റമായതിനാല്‍ ജീവപര്യന്തം തടവ് ശിക്ഷയായിരിക്കും ലഭിക്കുക എന്ന സൂചന നല്‍കിയ കോടതി, ചുരുങ്ങിയത് എത്രകാലം അകത്തു കിടന്നാലാണ് പരോള്‍ ലഭിക്കുക എന്ന കാര്യം നിശ്ചയിച്ചതിനു ശേഷമായിരിക്കും വിധി പുറപ്പെടുവിക്കുക.

ബ്രിട്ടീഷ് സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

ക്രിസ്ത്മസ് ദിനത്തില്‍ അപ്രത്യക്ഷനായ ബ്രിട്ടീഷ് സഞ്ചാരിയുടെ മൃതദേഹം തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കണ്ടെത്തി. തെക്കന്‍ വെയില്‍സിലെ, പോണ്ടിപൂള്‍ നിവാസിയായ മാര്‍ക്ക് കൗണ്‍സെല്‍ എന്ന 31 കാരന്‍ ഉത്സവാഘോഷങ്ങള്‍ക്കായി തായ്‌ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ യാത്ര ചെയ്യുകയായിരുന്നു. ഡിസംബര്‍ 25 ന് തന്റെ കുടുംബത്തെ വീഡിയോ കോളില്‍ വിളിച്ച് ക്രിസ്ത്മസ് ആശംസകള്‍ നേര്‍ന്നപ്പോഴായിരുന്നു കുടുംബം ഇയാളുമായി അവസാനമായി ബന്ധപ്പെടുന്നത്.

മാര്‍ക്കുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ പുതുവത്സര ദിനത്തില്‍, ആളെ കാണ്മാനില്ല എന്ന ഒരു പരാതി പോലീസിന് നല്‍കിയിരുന്നു. തായ്‌ലാന്‍ഡിലോ മലേഷ്യയില്‍ കുലാലംപൂരിലോ ഉണ്ടാകാന്‍ ഇടയുണ്ട് എന്ന സൂചനയും കുടുംബം പരാതിയില്‍ നല്‍കിയിരുന്നു. ബുധനാഴ്ചയാണ് മലേഷ്യന്‍ പോലീസ് മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാര്‍ക്കിടയില്‍ മെലന്‍ എന്നറിയപ്പെടുന്ന മാര്‍ക്കിന്റെതാണ് മൃതദേഹം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെങ്കിലും, സംശയാസ്പദ മരണമായി കണക്കാക്കുന്നില്ല എന്നാണ് മലേഷ്യന്‍ പോലീസ് അറിയിച്ചിരിക്കുന്നത്.