ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ഗ്രൂമിംഗ് വിവാദത്തില്‍ കവന്‍ട്രിയില്‍ നിന്നും ഒരു ഇന്ത്യാക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ പൗരനായ ഗുരീത് ജീതേഷ് ആണ് അറസ്റ്റിലായത്. ബ്രിട്ടനില്‍ മൂന്ന് മാസം മുന്‍പ് മാത്രം എത്തിയ ഇയാള്‍ ഒരു സ്റ്റുഡനന്റ് അക്കൊമഡെഷനിലായിരുന്നു താമസം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ അറസ്റ്റ് ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത് കേവലം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ബ്രിട്ടനിലെത്തിയ ഇയാള്‍ ഒരു സ്റ്റുഡന്റ് അക്കൊമഡെഷനിലായിരുന്നു താമസം എന്നാണ്. ഇയാളെ അറസ്റ്റ് ചെയ്യുന്ന വീഡിയോയില്‍ ഇയാള്‍ ഒന്നിലധികം തവണ ക്ഷമാപണം നടത്തുന്ന ദൃശ്യങ്ങളുമുണ്ട്. 14 വയസ്സുള്ള ഒരു പെണ്‍കുട്ടി എന്ന വ്യാജേന ചാറ്റിംഗില്‍ വന്ന പോലീസ് ഉദ്യോഗസ്ഥയുമായുള്ള ചാറ്റുകളാണ് ഇയാളെ പിടികൂടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് അറിയുന്നത്.

ഒരു തവണ തന്നോട് ക്ഷമിക്കണമെന്നും ഇനി അങ്ങനെ ചെയ്യില്ലെന്നും ഒക്കെ ഇയാള്‍ കരഞ്ഞ് പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗിക വിഷയങ്ങള്‍ ചാറ്റ് ചെയ്യുന്നത് ബ്രിട്ടനില്‍ കുറ്റകരമാണ്. അറസ്റ്റിന് ശേഷം ഡിജിറ്റല്‍ ഫൊറെന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.

അധികൃതര്‍ ഔദ്യോഗികമായി ഈ വാര്‍ത്ത നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടക്കുകയാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.