കണ്ണൂര്‍: ഒരു കോടി രൂപ ഒന്നാം സമ്മാനമായി അടിച്ച സ്ത്രീശക്തി ലോട്ടറി തട്ടിയെടുത്തതായി പരാതി. പേരാവൂര്‍ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റ് തട്ടിയെടുത്തുവെന്നാണ് പരാതി. ടിക്കറ്റ് ബ്ലാക്കിന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ആള്‍ട്ടോ കാറില്‍ വാങ്ങാന്‍ എത്തിയവര്‍ തട്ടിയെടുക്കുകയായിരുന്നു. സംഘത്തില്‍പ്പെട്ട ഒരാളെ പേരാവൂര്‍ പൊലീസ് പിടികൂടി. ചാക്കാട് സ്വദേശി ശുഹൈബിനെയാണ് പിടികൂടിയത്.

ഡിസംബര്‍ 30 ന് അടിച്ച ലോട്ടറി ടിക്കറ്റാണ് സാദിഖ് വില്‍ക്കാന്‍ ശ്രമിച്ചത്. ലോട്ടറി ബ്ലാക്കില്‍ വിറ്റ് മുഴുവന്‍ തുകയും കൈപ്പറ്റാനായിരുന്നു ശ്രമം. ബുധനാഴ്ച്ച രാത്രിയാണ് പേരാവൂര്‍ അക്കര മ്മല്‍വെച്ച് ലോട്ടറി കൈമാറാന്‍ സാദിഖും സുഹൃത്തും ശ്രമിച്ചത്. ഇവരുമായി സംസാരിക്കുന്നതിനിടെ സംഘം ലോട്ടറി തട്ടിയെടുത്ത് സുഹൃത്തിനെ വാനില്‍ ബലംപ്രയോഗിച്ച് കയറ്റി തട്ടിക്കൊണ്ടുപോവുകയും മറ്റൊരിടത്ത് ഉപേക്ഷിക്കുകയും ചെയ്തു. ശേഷം കടന്നുകളഞ്ഞു. ശുഹൈബ് വേറെയും തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്.

എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം പേരാവൂരില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോപ്പ് നടത്തുന്നയാളാണ് സാദിഖ്. ബുധനാഴ്ച്ച ഒന്‍പതു മണിയോടെയാണ് ഇയാള്‍ കൊളളയടിക്ക് വിധേയനായത്.

ആള്‍ട്ടോ കാറിലെത്തിയ യുവാക്കളെ ലോട്ടറി അടിച്ച മുഴുവന്‍ തുകയും ഒരു കോടി രൂപയും നല്‍കണമെന്ന കരാറില്‍ ഇടനിലക്കാരന്‍ മുഖേനെയാണ് ബന്ധപ്പെട്ടത്. ടിക്കറ്റ് വാങ്ങാന്‍ ആള്‍ട്ടോ കാറിലെത്തിയ സംഘം ടിക്കറ്റ് ഫലപ്രഖ്യാപനവുമായി ഒത്തുനോക്കി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സുഹൃത്തിനെ കാറില്‍ കയറ്റി തട്ടി കൊണ്ടുപോയിരക്ഷപ്പെടുകയായിരുന്നു പിടി വലിക്കിടെയാണ് ഇയാളെ റോഡരികില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.

പ്രതികളില്‍ ഒരാളായ ശിഹാബിനെ പൊലിസ് പിടികൂടിയെങ്കിലും തട്ടിയെടുത്ത ലോട്ടറി ടിക്കറ്റ് ഇതുവരെ കണ്ടെത്താനായില്ല. ഇതോടെ ഒന്നാം സമ്മാനമായ ഒരു കോടി അടിച്ചിട്ടും അതു അനുഭവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സാദിഖ്. ഒന്നാം സമ്മാനമായി അടിച്ച ലോട്ടറി താന്‍ കടയില്‍ വെച്ചു സുഹൃത്തുക്കളെ കാണിച്ചിരുന്നുവെന്നാണ് സാദിഖ് പറയുന്നത്. പള്ളിപ്പെരുന്നാളിന്റെ തിരക്കായതിനാല്‍ ബാങ്കില്‍ പോകാന്‍ കഴിഞ്ഞില്ലെന്നാണ് ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി.

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പേരാവൂര്‍ പൊലിസിന്റെ പ്രാഥമിക നിഗമനം. ടിക്കറ്റ് എടുത്തതിനു ശേഷം താന്‍ കുറച്ചു ദിവസം നാട്ടിലില്ലായിരുന്നുവെന്നാണ് സാദിഖ് പറയുന്നത്. ഇതിനു ശേഷം നാട്ടില്‍ വന്നപ്പോഴാണ് സ്ത്രീ ശക്തി ലോട്ടറിക്ക് ഒന്നാം സമ്മാനം നേടിയ ഭാഗ്യവാന്‍ താനാണെന്ന് അറിയുന്നത്. കടയില്‍ വന്ന ചില സുഹൃത്തുക്കളെയും ഇയാള്‍ ടിക്കറ്റുകാണിച്ചതായി മൊഴിയില്‍ പറയുന്നുണ്ട്. ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ ശിഹാബ് മാത്രമാണ് അറസ്റ്റിലായത്. മറ്റു 4 പേരെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായ പേരാവൂര്‍ പൊലിസ് അറിയിച്ചു.