തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഫ്‌ലെക്‌സ് ബോര്‍ഡുകളും കൊടികളും ബാനറുകളും പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപയുടെ പിഴ നല്‍കിയത് വിവാദത്തില്‍. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പറേഷന്‍ പിഴ നോട്ടിസ് നല്‍കിയത്. എന്നാല്‍ ഇതിന് പിന്നില്‍ സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥരാണെന്നാണഅ സൂചന.

ബുധന്‍, വ്യാഴം ദിവസങ്ങളിലായാണു പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. നടപ്പാതകള്‍ക്കു കുറുകെയും ഡിവൈഡറുകളിലും വരെ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവ 2 മണിക്കൂറിനുള്ളില്‍ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പറേഷന്‍ കത്ത് നല്‍കി. എന്നാല്‍ നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റിയതൊഴിച്ചാല്‍ കാര്യമായ ഇടപെടല്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ല. തുടര്‍ന്ന്, വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം വരെയുള്ള റോഡില്‍ സ്ഥാപിച്ച ബോര്‍ഡുകളുടെയും മറ്റും കണക്കെടുത്തു. തുടര്‍ന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴ നോട്ടിസ് നല്‍കിയത്.

ആദ്യ നോട്ടിസിന് മറുപടി നല്‍കിയില്ലെങ്കില്‍ നിശ്ചിത ദിവസങ്ങള്‍ക്കകം രണ്ടാമത് നോട്ടിസ് നല്‍കുകയാണ് അടുത്ത നടപടിക്രമം. ഇതിനും മറുപടി കിട്ടിയില്ലെങ്കില്‍ രണ്ടു തവണ ഹിയറിങ് നടത്തണം. ഈ ഹിയറിങ്ങിലും പങ്കെടുത്തില്ലെങ്കില്‍ ജപ്തി നടപടികളിലേക്കു കടക്കാമെന്ന് റവന്യു വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നടപടിക്ക് പിന്നില്‍ സി.പി.എം അനുഭാവമുള്ള ഉദ്യോഗസ്ഥരാണെന്ന ആരോപണം ബിജെപി കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെ അനധികൃതമായി ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചു എന്നതായിരുന്നു റവന്യൂ വിഭാഗത്തിന്റെ കണ്ടെത്തല്‍. വ്യാഴാഴ്ച വൈകിട്ടോടെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. രണ്ട് മണിക്കൂര്‍ സമയമാണ് അനുവദിച്ചത്.

നടപ്പാതയ്ക്ക് കുറുകെയുള്ളവ മാറ്റിയെങ്കിലും ഡിവൈഡറുകളിലെ ബോര്‍ഡുകള്‍ മാറ്റാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എണ്ണമെടുക്കുകയും 20 ലക്ഷം രൂപ പിഴ ഈടാക്കിക്കൊണ്ട് കോര്‍പ്പറേഷന്‍ സെക്രട്ടറി നോട്ടീസ് അയക്കുകയുമായിരുന്നു.സിപിഎം അനുഭാവിയാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി. കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ബിജെപി നേതാക്കളുടെ പരാതി. സാധാരണ നിലയില്‍ ഇത്തരം വലിയ രാഷ്ട്രീയ പരിപാടികളില്‍ ഇത്ര വേഗത്തില്‍ പിഴ ചുമത്തുന്ന രീതി പതിവില്ല.

കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് കിട്ടിയെങ്കിലും ഉദ്യോഗസ്ഥര്‍ ആരും മാറിയിട്ടില്ല. തദ്ദേശ സ്വയം ഭരണ വകുപ്പിലെ സിപിഎം അനുഭാവികളാണ് ഏറെയും. ഇവരാണ് ഈ നടപടിക്ക് പിന്നില്‍. സി.പി.എം ഭരണകാലത്ത് പാര്‍ട്ടി പരിപാടികള്‍ക്കായി നഗരം മുഴുവന്‍ കൊടിതോരണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കാട്ടാത്ത ആവേശം ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് പാര്‍ട്ടി ആരോപിക്കുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ആവേശം നഗരത്തില്‍ അലയടിക്കുമ്പോള്‍ തന്നെ സ്വന്തം ഭരണസമിതിക്ക് കീഴില്‍ പാര്‍ട്ടിക്കുണ്ടായ ഈ തിരിച്ചടി ബിജെപിക്കുള്ളില്‍ വലിയ അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്.