തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പി.എസ്.സി.യെ മറികടന്ന് നിയമനങ്ങള്‍ നടത്താനുള്ള നീക്കം വികേന്ദ്രീകൃത ഭരണസംവിധാനത്തോടുള്ള വെല്ലുവിളിയാകുന്നു. വകുപ്പിലെ സുപ്രധാന തസ്തികകളില്‍ പി.എസ്.സി. വഴി നിയമനം നടത്തുന്നതിന് പകരം കരാര്‍, ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകളില്‍ ആളുകളെ നിയമിക്കുന്നതിനെതിരെയാണ് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഇഷ്ടക്കാരെ തിരുകി കയറ്റാനാണ് നീക്കം.

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി. റാങ്ക് ലിസ്റ്റുകളില്‍ ജോലി കാത്തിരിക്കുമ്പോഴാണ് വകുപ്പിന്റെ ഈ നടപടി. ഏകീകൃത തദ്ദേശ വകുപ്പ് രൂപവത്കരണത്തിന് ശേഷവും നിയമന കാര്യങ്ങളില്‍ കൃത്യമായ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും, ഇത് പി.എസ്.സി.യുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണെന്നും ആക്ഷേപമുണ്ട്. സുതാര്യത ഉറപ്പുവരുത്തേണ്ടതിന് പകരം സമാന്തര മാര്‍ഗങ്ങളിലൂടെയുള്ള നിയമനങ്ങള്‍ക്ക് വഴിയൊരുക്കുന്നത് ഉദ്യോഗാര്‍ത്ഥികളോടുള്ള വഞ്ചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ എടുക്കുന്നവരെ പിന്നീട് സ്ഥിരപ്പെടുത്തും. ഇതോടെ രാഷ്ട്രീയ വിധേയത്വമുള്ളവരെ സൃഷ്ടിക്കുകയും ചെയ്യും.

ഔദ്യോഗികമായ സര്‍ക്കാര്‍ അറിയിപ്പോ യോഗ്യരായ ഉന്നത അധികാരികളുടെ അറിവോ ഇല്ലാതെയാണ് ഈ നിയമന പരസ്യങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. സര്‍ക്കാരില്‍നിന്നോ ധനകാര്യ വകുപ്പില്‍ നിന്നോ ലഭിക്കേണ്ട നിര്‍ബന്ധിത അനുമതികള്‍ കൂടാതെയാണ് ഇത്തരം നീക്കങ്ങള്‍ അരങ്ങേറുന്നതെന്നാണ് പരാതി. എന്നാല്‍ ഇതിനെല്ലാം രാഷ്ട്രീയ പിന്തുണയുമുണ്ട്. ഭരണപരവും സാമ്പത്തികവുമായ വലിയ ബാധ്യതകള്‍ വരുത്തിവെക്കുമെന്നാണ് വിലയിരുത്തല്‍.

സുതാര്യവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ നിയമനങ്ങളെ അട്ടിമറിച്ചുകൊണ്ട് പിഎസ്സി പട്ടികകളെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും ഈ പ്രക്രിയയില്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ്. 90 ദിവസത്തില്‍ കൂടുതല്‍ നീളുന്ന ഏത് നിയമനവും ധനകാര്യ വകുപ്പിന്റെ അനുമതിയോടെ പിഎസ്സി അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്ന നിയമമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. സര്‍ക്കാര്‍ ഓര്‍ഡറുകളുടെ പിന്തുണയില്ലാതെയാണ് ഇത്തരം നോട്ടിഫിക്കേഷനുകള്‍.

നിയമനങ്ങളില്‍ ശമ്പള മാനദണ്ഡമോ പ്രവൃത്തിപരിചയ മുന്‍ഗണനയോ പാലിച്ചിട്ടില്ലെന്ന് നോട്ടിഫിക്കേഷനുകളില്‍ വ്യക്തമാണ്. 10 വര്‍ഷം പ്രവൃത്തിപരിചയമുള്ള എംഎസ്ഡബ്ല്യു ബിരുദധാരികള്‍ക്ക് 34,000 രൂപ ശമ്പളം നല്‍കുമ്പോള്‍, 5 വര്‍ഷത്തെ പരിചയമുള്ള സിവില്‍ എന്‍ജിനീയര്‍മാര്‍ക്ക് 46,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതെല്ലാം വിവാദമായിട്ടുണ്ട്. എസ് എസ് ഡബ്ല്യു നേടിയ ഇടതു പക്ഷക്കാര്‍ക്കെല്ലാം കോളടിക്കുമെന്നും വിലയിരുത്തലുണ്ട്.