- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാഷ്ട്രീയക്കാരുടെ കള്ളപ്പണം വെളുപ്പിച്ചോ? ഹൈക്കോടതി സ്റ്റേ മാറിയ ഉടനെ പാഞ്ഞെത്തി; രേഖകള്‍ ആവശ്യപ്പെട്ടതോടെ ക്യാബിനില്‍ കയറി വെടിയുതിര്‍ത്തു; ജീവനൊടുക്കിയത് അറസ്റ്റ് ഭയന്നോ? മരണത്തിന് ഉത്തരവാദി കേരളത്തില്‍ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥര്‍? ആരോപണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്; സംസ്‌കാരം നാളെ ബംഗളരൂവില്‍

ബംഗളൂരു: പ്രമുഖ മലയാളി വ്യവസായി സി ജെ റോയിയുടെ മരണത്തിന് ഉത്തരവാദി ആദായ നികുതി ഉദ്യോഗസ്ഥരാണെന്ന ആരോപണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആണ് ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തിയത്. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയതെന്നും ഇവര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും പ്രകാശ് പറഞ്ഞു. ബംഗളൂരു അശോക് നഗറിലെ കോണ്‍ഫിഡന്റ് പെന്റഗണ്‍ എന്ന കോര്‍പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്സ് (ഐ ടി) ഉദ്യോഗസ്ഥര്‍ പരിശോധന നടത്തവെയാണ് സി ജെ റോയ് ആത്മഹത്യ ചെയ്തത്. സംസ്‌കാരം നാളെ ബംഗളരൂവില്‍ നടക്കും.
ബംഗളൂരു അശോക് നഗറിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫിസില്‍ വച്ചാണ് റോയ് ആത്മഹത്യ ചെയ്തത്. ഉച്ചയോടെയാണ് സി.ജെ. റോയ് ഓഫിസിലെത്തിയത്. ഒരുമണിക്കൂറിലധികം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളെടുക്കാന്‍ ക്യാബിനില്‍ കയറിയശേഷം സ്വയം നെഞ്ചില്‍ വെടിവെയ്ക്കുകയായിരുന്നു.
സ്ലോവക് റിപ്പബ്ലിക്കിന്റെ ഹോണറേറി കോണ്‍സിലര്‍ ജനറലാണ് സി.ജെ റോയ്. കോണ്‍സുലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേകെട്ടിടത്തിലാണ്. ഈ ഓഫീസിന് അകത്തേക്ക് കയറിയാണ് റോയ് വെടിവച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്. ശബ്ദം കേട്ട് ഉദ്യോഗസ്ഥരെത്തുന്ന സമയത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു റോയി. പൊലീസ് എത്തിയാണ് മൃതദേഹം എച്ച്എസ്ആര്‍ ലേഔട്ടിലുള്ള നാരായണ ആശുപത്രിയിലേക്ക് മാറ്റിയത്.
വെള്ളി രാവിലെ പത്ത് മണിക്ക് ശേഷമാണ് കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കോര്‍പറേറ്റ് ഓഫീസില്‍ എത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സെന്‍ട്രല്‍ ബംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിന് സമീപമുള്ള കോര്‍പറേറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അവ എടുത്ത് നല്‍കാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. അവിടെ വെച്ച് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. നെഞ്ചിലാണ് വെടിവെച്ചത്. ഉടന്‍ തന്നെ എച്ച്എസ്ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സി.ജെ റോയിക്കെതിരെ ഒന്നരമാസം മുന്‍പാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ ബെംഗളൂരുവിലുള്ള പ്രമുഖ ബില്‍ഡര്‍മാരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ മേഖലകള്‍ നിന്നുള്ളവരുടെ കള്ളപ്പണം ബില്‍ഡര്‍മാര്‍ വഴി എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അന്ന് ഈ ഓഫീസ് അടക്കമുള്ള സ്ഥലങ്ങളിലും റെയ്ഡുണ്ടായിരുന്നു.
ഈ സമയത്ത് സി.ജെ റോയ് രാജ്യത്തുണ്ടായിരുന്നില്ല. അന്നു നടന്ന പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുക്കുകയും രേഖകള്‍ ഇവിടെ തന്നെയുള്ള ഒരു മുറിയില്‍ വച്ച് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് വേണ്ടിയാണ് മൂന്ന് ദിവസം മുന്‍പ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക് എത്തുന്നത്. ഈ രേഖകളാണ് ഇന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സി ജെ റോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് കോടതി സ്റ്റേ അനുവദിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി സ്റ്റേ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പരിശോധനകള്‍ ആരംഭിച്ചത്.
തര്‍ക്കമോ സമ്മര്‍ദമോ ഉണ്ടായില്ലെന്നും ഇടപെട്ടത് സൗഹാര്‍ദപരമായെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. റോയിക്ക് അറസ്റ്റ് ഭീഷണി ഉണ്ടായെന്ന് ജീവനക്കാരുടെ മൊഴി. റോയി അറസ്റ്റിനെ ഭയന്നിരുന്നതായി ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം രണ്ട് വാഹനങ്ങളായി ആദായ നികുതി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ നിന്നും മടങ്ങി. റോയ് ആത്മഹത്യ ചെയ്യുന്ന സമയത്തും റെയ്ഡുകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം.
വെടിവെച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അതേസമയം, ഐ ടി ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. തൃശൂര്‍ സ്വദേശിയായ സി ജെ റോയിക്ക് കേരളത്തിലുള്‍പ്പെടെ നിരവധി സംരംഭങ്ങളുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന് 160ല്‍ ഏറെ പ്രൊജക്ടുകള്‍ ബംഗളൂരുവില്‍ മാത്രമുണ്ട്. ഗള്‍ഫ് മേഖലയിലും നിക്ഷേപങ്ങളുണ്ട്.
സിനിമാ നിര്‍മാണ രംഗത്തും സി ജെ റോയ് സജീവമായിരുന്നു. കാസനോവ, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഐഡന്റിറ്റി, അനോമി എന്നീ സിനിമകളുടെ സഹനിര്‍മാതാവാണ്. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവെച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. ഏവിയേഷന്‍, വിദ്യാഭ്യാസം, റീട്ടെയില്‍, സ്പോര്‍ട്സ് തുടങ്ങിയ രംഗങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.


