കോഴിക്കോട്: വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെടുന്ന കുരുന്നിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. കോഴിക്കോട് കൊടിയത്തൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓട്ടോറിക്ഷില്‍ നിന്ന് ഇറങ്ങിയ കുട്ടി അമ്മയ്ക്കരികിലെത്താന്‍ പെട്ടെന്ന് റോഡിന് കുറുകേ ഓടുകയായിരുന്നു. അതേ ദിശയില്‍ ഓട്ടോറിക്ഷയുടെ പിന്നിലൂടെ ബസ് വരുന്നത് കുട്ടി കണ്ടിരുന്നില്ല. കുട്ടി ഓടിവരുന്നത് കണ്ട ഉടന്‍ ഡ്രൈവര്‍ ബസ് വലത്തേയ്ക്ക് തിരിച്ചു. ഈ സമയം കുട്ടി ബസിനരികില്‍ നിന്ന് പിന്നോട്ട് ഓടിമാറുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉണ്ട്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

ആശുപത്രിയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ എത്തിയ കുട്ടി, വാഹനം നിന്ന ഉടന്‍ റോഡിന് മറുവശത്തുള്ള അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവര്‍ക്ക് പണം നല്‍കുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി റോഡിന് കുറുകേ കുട്ടി ഓടിവരുന്നത് കണ്ട ബസ് ഡ്രൈവര്‍ ഷനോജ് പെട്ടെന്ന് ബ്രേക്ക് പ്രയോഗിച്ചതാണ് ജീവന്‍ രക്ഷിച്ചത്. ബസ്സിന്റെ തൊട്ടുമുന്നില്‍ എത്തിയ കുട്ടി ഭാഗ്യം കൊണ്ടുമാത്രമാണ് അപകടത്തില്‍പ്പെടാതിരുന്നത്.




സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടി സുരക്ഷിതയാണെങ്കിലും, ആ നിമിഷത്തിന്റെ ആഘാതത്തില്‍ നിന്നും ഡ്രൈവര്‍ ഷനോജ് ഇതുവരെ മുക്തനായിട്ടില്ല. അപകടം ഒഴിവായതിനെത്തുടര്‍ന്ന് മാനസികമായി തളര്‍ന്ന ഷനോജിന് പിന്നീട് വാഹനം ഓടിക്കാനായില്ല. റോഡരികില്‍ വാഹനമിറങ്ങുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുകയാണ് സംഭവം.

കുഞ്ഞിനെ കണ്ടതും ബസ് ഡ്രൈവര്‍ ബസ് വലതുവശത്തേക്ക് അല്‍പ്പം മാറ്റി സഡന്‍ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു. ബസിന്റെ പിന്‍ചക്രമുള്ള ഭാഗം കുഞ്ഞിനെ തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു. ബസ് കണ്ടതും കുഞ്ഞ് ഉടനെ തിരിച്ച് ഓട്ടോ നിന്നിരുന്ന ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോയില്‍ വന്നിറങ്ങുകയായിരുന്നു. കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ച് കടന്നുപോയി. ഈ സമയം പിതാവ് ഓട്ടോയിലിരുന്ന് പണം നല്‍കുന്നതിനിടെ കുട്ടി അമ്മയുടെ അരികിലെത്താന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.