തിരുനാവായ: ഭാരതപ്പുഴയുടെ മണപ്പുറത്ത് പത്തൊന്‍പത് നാള്‍ നീണ്ടുനിന്ന നാമമന്ത്രോച്ചാരണങ്ങള്‍ക്കും ആത്മീയ സദസ്സുകള്‍ക്കും ഭക്തിനിര്‍ഭരമായ സമാപനം കുറിക്കുമ്പോള്‍, നിളയുടെ തീരം സാക്ഷ്യം വഹിച്ചത് അത്യപൂര്‍വ്വ വിശ്വാസ സംഗമത്തിന്. 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലച്ചുപോയ മാമാങ്കത്തിന്റെ പുനര്‍ജനിക്ക് തുല്യമായിരുന്നു ഇതും. കേരളത്തിന്റെ കുംഭമേളയെന്ന് വിശേഷിപ്പിക്കപ്പെട്ട മഹാമാഘ മഹോത്സവം വിസ്മയകരമായ വിജയമാക്കി തീര്‍ത്തതിന് പിന്നില്‍ ഒരാളുടെ നിശ്ചയദാര്‍ഢ്യമുണ്ട്ജുന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി.

കേരളവര്‍മ്മ കോളേജിലെ എസ്എഫ്ഐ രാഷ്ട്രീയത്തിന്റെ വീറുള്ള വിപ്ലവ മുദ്രാവാക്യങ്ങളില്‍ നിന്ന് കാശിയുടെയും ഹിമാലയത്തിന്റെയും ഏകാന്തതയിലേക്ക് വഴിമാറിയ സലില്‍ എന്ന യുവാവ്, ഇന്ന് ദക്ഷിണ ഭാരതത്തിലെ തന്നെ ശ്രദ്ധേയനായ ആത്മീയ നേതാവാണ്. പൂര്‍വ്വാശ്രമത്തില്‍ കേരള പ്രസ് അക്കാദമിയില്‍ ഒന്നാം റാങ്കോടെ മാധ്യമപ്രവര്‍ത്തനം പഠിച്ചിറങ്ങിയ സലില്‍ പി, പിന്നീട് 12 വര്‍ഷം നീണ്ട കഠിന സാധനയിലൂടെയാണ് ജുന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ പദവിയിലെത്തുന്ന ആദ്യ മലയാളിയായത്. മുന്‍പ് ചേങ്കോട്ടുകോണം സ്വാമിയെപ്പോലെയുള്ള അതികായന്മാര്‍ കുറിച്ച ആത്മീയ ചരിത്രവഴികളിലൂടെയാണ് ഇന്ന് ആനന്ദവനം ഭാരതിയും സഞ്ചരിക്കുന്നത്.

പ്രതീക്ഷിച്ചതിനേക്കാള്‍ ഗംഭീരമായി മഹാമാഘം നടത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്,' സമാപന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഈ വിജയത്തിന്റെ കരുത്തില്‍ 2027-ല്‍ 45 ദിവസം നീളുന്ന അതിവിപുലമായ ഉത്സവത്തിന് നിള സാക്ഷ്യം വഹിക്കും. പൗഷപൗര്‍ണമി മുതല്‍ ശിവരാത്രി വരെ നീളുന്ന രീതിയിലാകും ഇത് ക്രമീകരിക്കുക. 2028-ല്‍ പ്രയാഗ്രാജിലെ കുംഭമേളയ്ക്ക് സമാനമായി എല്ലാ പരമ്പരകളിലെയും ആചാര്യന്മാരെ അണിനിരത്താനാണ് പദ്ധതി. ഇതിനായുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഈ ഏപ്രിലില്‍ തന്നെ തുടങ്ങും.

ഇക്കുറി പത്തൊന്‍പത് ദിവസങ്ങളിലായി ഇരുപത് ലക്ഷത്തിലേറെ ഭക്തര്‍ തിരുനാവായയിലെത്തിയെന്നാണ് കണക്ക്. സമാപന ദിനത്തില്‍ നടന്ന അമൃതസ്നാനവും യോഗീശ്വര പൂജയും ഭക്തിയുടെ കൊടുമുടിയായി മാറി. കാശിയിലെ ഗംഗാ ആരതിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മോഹന്‍ജി ഫൗണ്ടേഷന്‍ പുഴയ്ക്ക് നടുവില്‍ ഒരുക്കിയ നിളാ ആരതി കാണാന്‍ ആയിരങ്ങളാണ് തീരത്ത് തടിച്ചുകൂടിയത്.

സന്ന്യാസിമാര്‍ക്കായി ഒരുക്കിയ 'ഭണ്ഡാര'യും ജാതിമത ഭേദമന്യേ നടന്ന 'പംഗത്' സദ്യയും ഭാരതീയ സംസ്‌കാരത്തിന്റെ സമത്വദര്‍ശനം വിളിച്ചോതി. എതിര്‍പ്പുകളെ ആത്മീയ കരുത്ത് കൊണ്ട് നേരിട്ട ഈ സന്ന്യാസിവര്യന്‍, നിളയെ വീണ്ടും ലോക തീര്‍ത്ഥാടന ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ്.