ജോര്‍ജ്ടൗണ്‍: തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയുടെ പാര്‍ലമെന്റില്‍ മുഴങ്ങിക്കേട്ട ഹിന്ദി സംഭാഷണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഗയാനയുടെ കൃഷിമന്ത്രി വികാസ് രാംകിസൂനും പ്രതിപക്ഷ അംഗവും തമ്മില്‍ ഭാഷയെച്ചൊല്ലി നടന്ന വാഗ്വാദമാണ് കൗതുകകരമായ ഈ സംഭവത്തിന് പിന്നില്‍. രാംകിസൂനിന് ഹിന്ദി അറിയില്ലെന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിനാണ് അദ്ദേഹം പാര്‍ലമെന്റില്‍ തന്നെ കിടിലന്‍ മറുപടി നല്‍കിയത്. സ്പീക്കറുടെ അനുവാദത്തോടെ അദ്ദേഹം നടത്തിയ വെല്ലുവിളി ഗയാനയിലെയും ഇന്ത്യയിലെയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സഭയിലെ ചര്‍ച്ചയ്ക്കിടെ രാംകിസൂനിന് ഹിന്ദി ഭാഷ വശമില്ലെന്ന് പ്രതിപക്ഷ അംഗം ആരോപിച്ചു. വെല്ലുവിളി ഏറ്റെടുത്ത രാംകിസൂന്‍ പേപ്പറുകളോ കുറിപ്പുകളോ നോക്കാതെ ശുദ്ധമായ ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങി. 'വിഷയം അവര്‍ തീരുമാനിക്കട്ടെ, ഏത് ടിവി ചാനലിലും ഏത് സ്ഥലത്തുവെച്ചും കുറിപ്പുകള്‍ നോക്കാതെ ഹിന്ദിയില്‍ ചര്‍ച്ച നടത്താന്‍ ഞാന്‍ തയ്യാറാണ്' എന്ന് അദ്ദേഹം സഭയില്‍ പ്രഖ്യാപിച്ചു. ജോര്‍ജ്ടൗണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.

ഗയാന പാര്‍ലമെന്റില്‍ രാംകിസൂനിന് ഹിന്ദി മനസ്സിലാവില്ലെന്ന് പ്രതിപക്ഷാംഗം പറഞ്ഞതോടെയാണ് സംവാദം ആരംഭിച്ചത്. സ്പീക്കറുടെ അനുവാദത്തോടെ, ആ പരാമര്‍ശത്തെ നേരിടാന്‍ ഹിന്ദിയില്‍ മറുപടി നല്‍കാമെന്ന് രാംകിസൂന്‍ പറഞ്ഞു. സഭയെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രതിപക്ഷാംഗത്തെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം വെല്ലുവിളി നടത്തി. തന്റെ എതിരാളി തിരഞ്ഞെടുക്കുന്ന ഏത് വിഷയത്തിലും, ഏത് സ്ഥലത്തുവെച്ചും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാംകിസൂന്‍ പറഞ്ഞു. കൂടാതെ, ചര്‍ച്ച ഏത് ടിവി ചാനലിലും നടത്താം എന്നും കുറിപ്പുകളോ രേഖകളോ നോക്കാതെ പൂര്‍ണ്ണമായും ഹിന്ദിയില്‍ സംവദിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വിഷയം അവര്‍ തീരുമാനിക്കട്ടെ, ഞാന്‍ ഒരു പേപ്പര്‍ നോക്കാതെ മറുപടി നല്‍കും' രാംകിസൂന്‍ പറഞ്ഞു. തന്റെ പ്രാവീണ്യമില്ലായ്മയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഖണ്ഡിച്ചുകൊണ്ട് താന്‍ ഈ ഭാഷയില്‍ സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാംകിസൂനിന്റെ പ്രസ്താവന പാര്‍ലമെന്റിന് പുറത്തും അതിവേഗം ശ്രദ്ധ നേടി. പ്രത്യേകിച്ച് ഗയാനയിലെയും വിദേശത്തുമുള്ള ഇന്ത്യന്‍ വംശജര്‍ക്കിടയില്‍.

ജോര്‍ജ്ടൗണിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ, ഉടന്‍ തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍ റീ-ഷെയര്‍ ചെയ്യുകയും ആയിരക്കണക്കിന് വ്യൂസ് നേടുകയും ചെയ്തു. പല ഉപയോക്താക്കളും രാംകിസൂനിനെ പ്രശംസിച്ചു. അദ്ദേഹത്തിന്റെ ഹിന്ദി ഭാഷാജ്ഞാനത്തെ ചോദ്യം ചെയ്തത് അനാവശ്യമായിരുന്നു എന്നും അദ്ദേഹം ഒരു കുറിപ്പും നോക്കാതെ അനായാസമായി മറുപടി നല്‍കിയെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. വികാസ് രാംകിസൂണ്‍ പാര്‍ലമെന്റില്‍ തന്റെ ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചത് പ്രശംസനീയമാണെന്നും ഇത്തരം സംഭവങ്ങള്‍ ഭരണം നടത്തുന്നത് മെച്ചപ്പെട്ട സാംസ്‌കാരിക പ്രാതിനിധ്യത്തിന്റെയും ഭാഷാപരമായ വൈവിധ്യത്തിന്റെയും പ്രാധാന്യം എടുത്തു കാണിക്കുന്നു എന്നും മറ്റൊരു ഉപയോക്താവ് പ്രതികരിച്ചു.

ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടെ പിന്‍ഗാമികളായി ഗയാനയില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണെങ്കിലും ഹിന്ദി സാംസ്‌കാരികമായി പ്രാധാന്യമര്‍ഹിക്കുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ഥിയാണ് വികാസ് രാംകിസൂന്‍. സെപ്റ്റംബര്‍ 13, 2025-ന് അധികാരമേറ്റതു മുതല്‍, രാംകിസൂന്‍ ഇന്ത്യയും ഗയാനയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള നടപടികള്‍ നടപ്പിലാക്കി വരുന്നു.