ദുബായ്: യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ രേഖകളില്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള അടുത്ത ബന്ധം വെളിപ്പെട്ടതിനെത്തുടര്‍ന്ന്, ലോകത്തെ പ്രമുഖ തുറമുഖ ഓപ്പറേറ്റിംഗ് കമ്പനിയായ ഡിപി വേള്‍ഡിന്റെ (DP World) തലപ്പത്തുനിന്ന് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായമിനെ മാറ്റി. യുഎഇയിലെ പ്രമുഖ വ്യവസായിയായ ബിന്‍ സുലായം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഡിപി വേള്‍ഡിന്റെ ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായിരുന്നു.

ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് വെള്ളിയാഴ്ചയാണ് പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്. ബിന്‍ സുലായമിനെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും പുതിയ ചെയര്‍മാനെയും സിഇഒയെയും നിയമിച്ചതായി ഡിപി വേള്‍ഡ് സ്ഥിരീകരിച്ചു.

ഡി.പി. വേള്‍ഡിന്റെ ചെയര്‍മാനും സിഇഒയുമായിരുന്ന സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെമിനെ ഫെബ്രുവരി 13 നാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. എപ്സ്റ്റീന്‍ ഫയലുകളില്‍ സുലായെമിന്റെ പേര് ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെട്ടതാണ് ഈ നീക്കത്തിന് കാരണമായത്.

എപ്സ്റ്റീന്റെ വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതടക്കമുള്ള ചിത്രങ്ങളും ഇരുവരും തമ്മിലുള്ള ഇമെയില്‍ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. എപ്സ്റ്റീന്‍ രേഖകളില്‍ സുലായെമിന്റെ പേര് 9400 തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ സംഭാഷണങ്ങളില്‍ ദുബായ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിനിയുമായുണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് 'എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം' എന്ന് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം എപ്സ്റ്റീനോട് വിശദീകരിച്ചിട്ടുള്ളതായും രേഖകള്‍ വ്യക്തമാക്കുന്നു. വ്യക്തിപരമായതും ഔദ്യോഗികപരമായതുമായ നിരവധി കാര്യങ്ങള്‍ ഇദ്ദേഹം എപ്സ്റ്റീനുമായി പങ്കുവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.




ദുബായിയെ ലോകത്തിലെ മികച്ച ബിസിനസ് കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി ഡെമോക്രാറ്റുകള്‍ 2025 ഡിസംബര്‍ 18-ന് പുറത്തുവിട്ട ചിത്രങ്ങളിലാണ് ജെഫ്രി എപ്സ്റ്റീനോടൊപ്പമുള്ള സുലായെമിന്റെ സാന്നിധ്യം വെളിപ്പെട്ടത്.

വിവാദങ്ങള്‍ ഇങ്ങനെ:

എപ്സ്റ്റീന്റെ ഫയലുകളില്‍ 9400 തവണ തവണ ബിന്‍ സുലായമിന്റെ പേര് കടന്നുവരുന്നുണ്ട്. 'തമാശക്കാരന്‍,' 'വിദ്യാസമ്പന്നന്‍,' 'ഏറ്റവും വിശ്വസ്തനായ സുഹൃത്ത്' എന്നൊക്കെയാണ് എപ്സ്റ്റീന്‍ സുലായമിനെ വിശേഷിപ്പിച്ചിരുന്നത്. ഇവര്‍ തമ്മിലുള്ള ഇമെയില്‍ സംഭാഷണങ്ങളില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും കുറിച്ചുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍, അശ്ലീല ചിത്രങ്ങള്‍, ബിസിനസ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ഒരു പ്രത്യേക 'പീഡന വീഡിയോയെ' (Torture Video) കുറിച്ചുള്ള പരാമര്‍ശം യുഎസ് കോണ്‍ഗ്രസിന്റെ പരിശോധനയിലാണ്.




കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുമ്പോഴും അശ്ലീല സന്ദേശകൈമാറ്റം

എപ്സ്റ്റീനും ബിന്‍ സുലായമും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങള്‍ പ്രകാരം, 2015 ഓഗസ്റ്റ് മധ്യത്തില്‍ തന്റെ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും നാനിക്കുമൊപ്പം സാന്താ ഫേയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടയില്‍ പോലും സുലായം അശ്ലീല വെബ്സൈറ്റുകളുടെ ലിങ്കുകളും ലൈംഗിക വിവരണങ്ങളും എപ്സ്റ്റീന് അയച്ചുകൊടുത്തിരുന്നു.

2013 ജൂണ്‍ 13-ന് അയച്ച ഒരു സന്ദേശത്തില്‍, 'ഞാന്‍ എന്റെ യാര്‍ഡില്‍ (Yacht) ഒരു പുതിയ റഷ്യന്‍ യുവതിയെ പരീക്ഷിക്കാന്‍ പോകുകയാണ്' എന്ന് സുലായം എപ്സ്റ്റീനോട് പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷം ദുബായിലെ ഒരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ തനിക്ക് അറിയാവുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് അദ്ദേഹം വിവരിച്ചു: 'എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം' എന്നായിരുന്നു സുലായത്തിന്റെ വാക്കുകള്‍. ഇവരുടെ തുടര്‍സന്ദേശങ്ങളില്‍ സ്ത്രീകളെ വെറും ലൈംഗിക വസ്തുക്കളായി കാണുന്ന രീതിയിലുള്ള സംഭാഷണങ്ങളും അവരുടെ ശാരീരിക രൂപത്തെ കളിയാക്കുന്ന പരാമര്‍ശങ്ങളും ധാരാളമായിരുന്നു.

2017 ജൂണില്‍, എപ്സ്റ്റീന്റെ 'പേഴ്‌സണല്‍ മസാജര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന റഷ്യന്‍ യുവതിക്ക് തുര്‍ക്കിയിലെ അന്റാലിയയിലുള്ള ഒരു റിസോര്‍ട്ടില്‍ പരിശീലനത്തിന് സൗകര്യം ചെയ്തുകൊടുത്തതും സുലായമാണെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. എപ്സ്റ്റീനില്‍ നിന്ന് രക്ഷപ്പെട്ട അതിജീവിതകള്‍, തങ്ങളെക്കൊണ്ട് നിര്‍ബന്ധിതമായി മസാജ് ചെയ്യിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പലതവണ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.




'അവന്‍ നമ്മളില്‍ ഒരാളാണ്'

മറ്റ് പല ഇമെയിലുകളും സൂചിപ്പിക്കുന്നത്, തന്റെ സുഹൃത്തുക്കളുടെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുന്ന ഒരു 'വിവര ദല്ലാള്‍' (Information monger) ആയി എപ്സ്റ്റീന്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. 2013 ഓഗസ്റ്റില്‍ ജാപ്പനീസ് വ്യവസായി ജോയിച്ചി ഇത്തോയ്ക്ക് അയച്ച സന്ദേശത്തില്‍ എപ്സ്റ്റീന്‍ സുലായമിനെക്കുറിച്ച് ഇങ്ങനെ എഴുതി: 'സുലായം മികച്ച ഇംഗ്ലീഷ് സംസാരിക്കും, പൊതുസ്ഥലത്ത് മദ്യം കഴിക്കില്ല, ദിവസം അഞ്ച് നേരം നിസ്‌കരിക്കും.' എന്നാല്‍ അതേ സന്ദേശത്തില്‍ തന്നെ, ദുബായ് കോടീശ്വരന് ലൈംഗിക ഉത്തേജക മരുന്നുകളുമായി (Viagra type) അടുത്ത ബന്ധമുണ്ടെന്നും എപ്സ്റ്റീന്‍ പരിഹസിക്കുന്നു.

തുടര്‍ന്ന് ബിന്‍ സുലായമിനെ കാണുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇത്തോ ഇപ്രകാരം ചോദിക്കുന്നു: 'ഞാന്‍ അദ്ദേഹത്തെ തനിച്ച് കാണുന്നതല്ലേ നല്ലത്? എന്റെ കൂടെയുള്ള ആ ചെറിയ പെണ്‍കുട്ടിയെ കൂട്ടേണ്ടതില്ലല്ലോ?' ഈ സന്ദേശത്തിന് ഒരു മാസത്തിന് ശേഷം സുലായമിന് അയച്ച മറുപടിയില്‍ എപ്സ്റ്റീന്‍ ഇത്തോയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: 'അമേരിക്കയിലെ ടെക് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് ഇദ്ദേഹം. അദ്ദേഹം നമ്മളില്‍ ഒരാളാണ്.'

'ഞാന്‍ അദ്ദേഹത്തെ നന്നായി നോക്കിക്കൊള്ളാം' എന്നായിരുന്നു സുലായം ഇതിന് നല്‍കിയ മറുപടി.




2020-ലെ എബ്രഹാം ഉടമ്പടിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി എഹുദ് ബരാക്കുമായി സുലായമിനെ ബന്ധിപ്പിക്കാന്‍ എപ്സ്റ്റീന്‍ ശ്രമിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിന്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

വിവാദം പുറത്തുവന്നതോടെ കാനഡയിലെ പെന്‍ഷന്‍ ഫണ്ടും ബ്രിട്ടീഷ് നിക്ഷേപകരും ഡിപി വേള്‍ഡുമായുള്ള ഭാവി ഇടപാടുകള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ സുലായമിനെ മാറ്റിയതോടെ ഈ കമ്പനികള്‍ ഡിപി വേള്‍ഡുമായി വീണ്ടും സഹകരിക്കാന്‍ തയ്യാറായിട്ടുണ്ട്.

ബിന്‍ സുലായമിനെതിരെ നിലവില്‍ കേസുകളൊന്നും ചാര്‍ജ് ചെയ്തിട്ടില്ലെങ്കിലും, കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന എപ്സ്റ്റീനുമായുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല ബന്ധം വലിയ ധാര്‍മ്മികവും ബിസിനസ്സ് പരവുമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2019-ല്‍ വിചാരണ കാത്തിരിക്കെ ജയിലില്‍ വെച്ചാണ് എപ്സ്റ്റീന്‍ മരിച്ചത്.