ന്യൂയോര്‍ക്ക്: ശതകോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ ജീവിതത്തിലെ മറ്റൊരു ഞെട്ടിക്കുന്ന രഹസ്യം കൂടി പുറത്ത്. എപ്സ്റ്റീന് ഒരു 'രഹസ്യ പുത്രന്‍' ഉണ്ടെന്നും ഈ കുട്ടി ഇപ്പോള്‍ എപ്സ്റ്റീന്റെ ശതകോടികള്‍ വിലമതിക്കുന്ന സ്വത്തിന്റെ ഏക അവകാശിയായി മാറിയേക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബെലാറഷ്യന്‍ സ്വദേശിയായ കറീന ഷുലിയാക്ക് എന്ന ദന്തഡോക്ടറുമായുള്ള എപ്സ്റ്റീന്റെ ദീര്‍ഘകാല ബന്ധത്തിലാണ് ഈ കുട്ടി ജനിച്ചതെന്നാണ് സൂചന.

2019-ല്‍ ജയിലില്‍ വെച്ച് എപ്സ്റ്റീന്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഒപ്പിട്ട വില്‍പ്പത്രത്തില്‍ കറീന ഷുലിയാക്കിനെ പ്രധാന പിന്തുടര്‍ച്ചാവകാശിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എപ്സ്റ്റീന്റെ മരണശേഷം ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞ് കറീന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. 2011-ല്‍ എപ്സ്റ്റീന് ഒരു ആണ്‍കുഞ്ഞ് ജനിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ രാജകുടുംബാംഗമായ സാറാ ഫെര്‍ഗൂസണ്‍ എപ്സ്റ്റീന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഇമെയിലുകള്‍ അയച്ചതായും വെളിപ്പെടുത്തലുണ്ട്.

ബെലാറഷ്യന്‍ സുന്ദരിയായ കറീന ഷുലിയാക്കിന് എപ്സ്റ്റീന്‍ വലിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. കറീനയുടെ പഠനത്തിനും മാതാപിതാക്കളുടെ ചികിത്സയ്ക്കും വീടിനുമെല്ലാം എപ്സ്റ്റീനാണ് പണം ചിലവാക്കിയിരുന്നത്. എപ്സ്റ്റീന്റെ മരണശേഷം അദ്ദേഹത്തിന്റെ ഏകദേശം 600 മില്യണ്‍ ഡോളര്‍ (ഏകദേശം 5000 കോടി രൂപ) വരുന്ന സ്വത്തുക്കള്‍ ആര്‍ക്ക് ലഭിക്കുമെന്ന തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രഹസ്യപുത്രന്റെ വാര്‍ത്ത പുറത്തുവരുന്നത്.

എപ്സ്റ്റീന്റെ മക്കളാണെന്ന് അവകാശപ്പെട്ട് നൂറിലധികം പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ വിശ്വസ്തയും അവസാന പങ്കാളിയുമായ കറീനയുടെ മകന് കൂടുതല്‍ പ്രാധാന്യം ലഭിക്കാനാണ് സാധ്യത. ഡിഎന്‍എ പരിശോധനയിലൂടെ പിതൃത്വം തെളിയിക്കപ്പെട്ടാല്‍ എപ്സ്റ്റീന്റെ ആഡംബര വില്ലകളും സ്വകാര്യ ദ്വീപുകളും ഉള്‍പ്പെടെയുള്ള ഭീമമായ സ്വത്തുക്കള്‍ ഈ കുട്ടിക്ക് ലഭിക്കും. എപ്സ്റ്റീന്‍ ഫയലുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ലോകത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട ലൈംഗിക വിവാദങ്ങള്‍ക്ക് പുറമെ, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ഇത്തരം അജ്ഞാത രഹസ്യങ്ങളും ലോകത്തെ വിസ്മയിപ്പിക്കുകയാണ്.

ലോകത്തെ നടുക്കിയ ലൈംഗിക വൈകൃതങ്ങളുടെയും അധികാര ഇടനാഴികളിലെ അവിശുദ്ധ ബന്ധങ്ങളുടെയും കേന്ദ്രബിന്ദുവായിരുന്നു ജെഫ്രി എപ്സ്റ്റീന്‍. എപ്സ്റ്റീന്റെ അവസാന പത്തുവര്‍ഷങ്ങളില്‍ നിഴലായി കൂടെയുണ്ടായിരുന്ന ബെലാറഷ്യന്‍ സ്വദേശിനിയും ദന്തഡോക്ടറുമായ കറീന ഷുലിയാക്കിനെക്കുറിച്ചുള്ള (36) കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എപ്സ്റ്റീന്‍ തന്റെ ഭീമമായ സ്വത്തിന്റെ ഏറിയ പങ്കും നല്‍കാന്‍ ആഗ്രഹിച്ചിരുന്നത് തന്നേക്കാള്‍ 35 വയസ്സ് പ്രായം കുറഞ്ഞ ഈ 'രഹസ്യ കാമുകി'ക്കായിരുന്നു എന്ന് പുതുതായി പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.

എപ്സ്റ്റീന്റെ ക്രൂരതകള്‍ക്ക് കൂട്ടുനിന്ന ബ്രിട്ടീഷ് സോഷ്യലൈറ്റ് ഗിസ്ലൈന്‍ മാക്സ്വെല്ലിനെ ലോകത്തിന് അറിയാമെങ്കിലും, കറീന ഷുലിയാക്ക് എന്ന പേര് അധികമാരും കേട്ടിരുന്നില്ല. എന്നാല്‍ എപ്സ്റ്റീനുമായി അത്യന്തം വൈകാരികമായ ബന്ധമാണ് ഇവര്‍ക്കുണ്ടായിരുന്നതെന്ന് കറീനയുടെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. എപ്സ്റ്റീന്റെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ച് എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നതിനാല്‍ 'ഇന്‍സ്പെക്ടര്‍' എന്നായിരുന്നു കറീനയുടെ വിളിപ്പേര്. മരിക്കുന്നതിന് മുന്‍പ് എപ്സ്റ്റീന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതും ഇവരെയായിരുന്നു.

2019 ഓഗസ്റ്റില്‍ ന്യൂയോര്‍ക്കിലെ ജയില്‍ സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നതിന് തലേദിവസം എപ്സ്റ്റീന്‍ ഫോണില്‍ സംസാരിച്ച അവസാന വ്യക്തിയും കറീനയായിരുന്നു. അന്ന് ഫോണില്‍ സംസാരിക്കുമ്പോള്‍ എപ്സ്റ്റീന് ആത്മഹത്യാപരമായ പ്രവണതകളൊന്നും ഉണ്ടായിരുന്നില്ലെന്ന് കറീന പിന്നീട് മൊഴി നല്‍കിയിരുന്നു. ഇത് എപ്സ്റ്റീന്റെ മരണത്തിലെ ദുരൂഹതകള്‍ക്ക് വീണ്ടും ആക്കം കൂട്ടുന്നു. കുട്ടികളെ കടത്തിയതുള്‍പ്പെടെയുള്ള ഹീനമായ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച എപ്സ്റ്റീന്റെ കോടാനുകോടി രൂപയുടെ സ്വത്തുക്കള്‍ ഇപ്പോള്‍ ആര്‍ക്ക് ലഭിക്കുമെന്ന നിയമയുദ്ധം മുറുകുകയാണ്.