ബ്രിട്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സിലെ ആദ്യത്തെ മുസ്ലീം അംഗമായ ബ്രിട്ടീഷ് പ്രഭുവിന്റെ ഇരുനൂറാം ജന്മവാര്‍ഷികം ഈ വര്‍ഷമാണ്. ചരിത്രകാരനായ ജാമി ഗില്‍ഹാമിന്റെ അഭിപ്രായത്തില്‍, 1859-ല്‍ ഇസ്ലാം മതം സ്വീകരിച്ച ഹെന്റി സ്റ്റാന്‍ലി പ്രഭുവിനെക്കുറിച്ച് വളരെക്കുറച്ചേ നമ്മള്‍ കേട്ടിട്ടുള്ളൂ. സ്റ്റാന്‍ലിയുടെ കത്തുകളുടെയും ഡയറികളുടെയും ചെറിയ അവശേഷിപ്പുകള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

മധ്യകാലഘട്ടം മുതല്‍, വിദേശ യാത്രയ്ക്കിടെ താരതമ്യേന ചെറിയൊരു വിഭാഗം ബ്രിട്ടീഷുകാര്‍ മുസ്ലീങ്ങളായി മാറിയിരുന്നു. എന്നാല്‍ രാഷ്ട്രീയമായും ചെഷയറിലും ആംഗ്ലെസിയിലും ഉണ്ടായിരുന്ന വന്‍ ഭൂസ്വത്തിന്റെ പേരിലും സ്റ്റാന്‍ലി അക്കാലത്ത്,ഏറെ ശ്രദ്ധേയനായിരുന്നു എന്നാണ് ഗില്‍ഹാം പറയുന്നത്. 1827 ലാണ് ഹെന്റി സ്റ്റാന്‍ലി ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് 10 മക്കളാണ് ഉണ്ടായിരുന്നത്. മക്കള്‍ക്ക് സ്വന്തം ചിന്തകളും വിശ്വാസങ്ങളും വികസിപ്പിക്കാന്‍ അവര്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു.

നോര്‍മന്‍ കാലഘട്ടത്തിലെ പ്രഭുക്കന്മാരുടെ പൂര്‍വ്വികരെ കണ്ടെത്താന്‍ കഴിയുന്ന ഇവരുടെ കുടുംബത്തില്‍ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളും വിക്ടോറിയന്‍ കാലഘട്ടത്തിലെ ജൂതനായിരുന്ന ഒരാളും ഉണ്ടായിരുന്നു. ലോര്‍ഡ് സ്റ്റാന്‍ലിയെ വിവാഹം കഴിച്ച കുടുംബ ചരിത്രകാരിയായ ലേഡി കാര്‍ല സ്റ്റാന്‍ലി പറയുന്നത് അവര്‍ 'സ്വതന്ത്ര ചിന്താഗതിക്കാരും വിദ്യാസമ്പന്നരും നന്നായി സഞ്ചരിക്കുന്നവരുമായിരുന്നു എന്നാണ്. കുടുംബത്തില്‍ നിരന്തരമായി ചര്‍ച്ചകളും സംവാദങ്ങളും എല്ലാം നടന്നിരുന്നു. വിക്ടോറിയന്‍ കാലഘട്ടത്തിലെ വിദ്യാസമ്പന്നരായ പലരേയും പോലെ കുട്ടിക്കാലത്ത് സ്റ്റാന്‍ലിയും യാത്രാവിവരണങ്ങളും അറേബ്യന്‍ രാവുകളുടെ കഥകളും കണ്ട് അമ്പരന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ ബാധിച്ച ഒരു കേള്‍വിക്കുറവും അദ്ദേഹത്തിനുണ്ടായിരുന്നു.

എം.പിയായിരുന്ന സ്റ്റാന്‍ലിയുടെ പിതാവിനും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ആദ്യത്തെ വനിതാ കോളേജ് സ്ഥാപിക്കാന്‍ സഹായിച്ച അമ്മയ്ക്കും മൂത്തമകനായ സ്റ്റാന്‍ലിയില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു എന്നാണ് ഗില്‍ഹാം പറയുന്നത്. എന്നാല്‍ മകന്റെ കേള്‍വിക്കുറവ് അവന്റെ ഉഭാവിയെ ബാധിക്കുമോ എന്ന ആശങ്ക മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നു. സ്റ്റാന്‍ലി പിന്നീട് 'അദ്ദേഹം കേംബ്രിഡ്ജില്‍ പോയി അറബി പഠിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കഴിവുകള്‍ പലര്‍ക്കും ബോധ്യമായത്. 20 വയസ്സുള്ള അദ്ദേഹം 1847-ല്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറി ലോര്‍ഡ് പാമര്‍സ്റ്റണിന്റെ സഹായിയായി ജോലിയില്‍ പ്രവേശിച്ചു.

തുടര്‍ന്ന് 10 വര്‍ഷത്തെ സേവനത്തിനിടയില്‍ സ്റ്റാന്‍ലി തുര്‍ക്കി ആസ്ഥാനമായുള്ള ഓട്ടോമന്‍ സാമ്രാജ്യത്തിലും ഗ്രീസിലും ബള്‍ഗേറിയയിലും ജോലി ചെയ്തു. ഇസ്ലാം ഓട്ടോമന്‍മാര്‍ക്ക് നല്‍കിയ സാമൂഹികവും ആത്മീയവുമായ നേട്ടങ്ങളെ സ്റ്റാന്‍ലി മതിപ്പോടെയാണ് നോക്കിക്കണ്ടത്. പിന്നീട് സ്റ്റാന്‍ലിയുടെ മാതാപിതാക്കളുടെ കത്തുകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് അദ്ദേഹം പള്ളിയില്‍ പോകുന്നത് അവസാനിപ്പിച്ചു എന്നാണ്. 'വിക്ടോറിയന്‍ കാലഘട്ടത്തിന്റെ മധ്യത്തില്‍ സ്റ്റാന്‍ലി ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

പ്രതീകാത്മകമായി ആ സമയത്ത്, 1849-50 കാലഘട്ടത്തില്‍, അദ്ദേഹം വീഞ്ഞ് കഴിക്കുന്നത് ഉപേക്ഷിച്ചിരുന്നു. ബ്രിട്ടന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വത്തില്‍ നിരാശനായ സ്റ്റാന്‍ലി 1858-ല്‍ നയതന്ത്ര സേവനം ഉപേക്ഷിച്ചു. തുടര്‍ന്ന് അറേബ്യയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ മുസ്ലീമാകാന്‍ തീരുമാനിച്ചു. 'അദ്ദേഹത്തിന്റെ മതപരിവര്‍ത്തനത്തെയും വിശ്വാസങ്ങളെയും കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ഉള്ളൂ എന്നാണ് ഗില്‍ഹാം പറയുന്നത്. 1859-ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ സ്റ്റാന്‍ലിയുടെ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ പുറത്തുവന്നു.

ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ മെക്കയില്‍ വെച്ച് അദ്ദേഹം അബ്ദുള്‍ റഹ്‌മാന്‍ എന്ന പേര് അദ്ദേഹം സ്വീകരിച്ചതായും ഗില്‍ഹാം വെളിപ്പെടുത്തി. 'തങ്ങളുടെ മകന്‍ ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മതം മാറുമെന്ന് അറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് അത്യന്തം ദേഷ്യവും ലജ്ജയും അപമാനവും അനുഭവപ്പെട്ടതായി കത്തുകള്‍ കാണിക്കുന്നു. 'അദ്ദേഹത്തിന്റെ പിതാവ് അമ്മയോട് പറഞ്ഞത് അവന് ഭ്രാന്താണോ എന്നാണ്. തങ്ങളുടെ മകന്‍ ഇസ്ലാമിലേക്ക് മതം മാറിയെന്ന വാര്‍ത്തകള്‍ അവര്‍ പിന്നീട് പരസ്യമായി നിഷേധിച്ചു. എന്നാല്‍ സ്റ്റാന്‍ലി തന്റെ സഹോദരന്മാരില്‍ ഒരാള്‍ക്ക് എഴുതിയത് താന്‍ എപ്പോഴും ഒരു മുസ്ലീമാണ് എന്നായിരുന്നു. 1862 ല്‍ ഇസ്ലാമിക നിയമപ്രകാരം അദ്ദേഹം അള്‍ജീരിയയില്‍ ഒരു സ്പാനിഷ് കത്തോലിക്കാ സ്ത്രീയെ വിവാഹം കഴിച്ചു.

പക്ഷേ ഏഴ് വര്‍ഷത്തിന് ശേഷം പിതാവ് മരിക്കുന്നതുവരെ അവരുടെ ബന്ധം രഹസ്യമായി സൂക്ഷിച്ചു. വിവാഹസമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ഒരു സ്പാനിഷ് പുരുഷനുമായി നിയമപരമായി വിവാഹിതയായിരുന്നുവെന്നും എന്നിരുന്നാലും സ്റ്റാന്‍ലിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നോ എന്ന് വ്യക്തമല്ലെന്ന് ഗില്‍ഹാം പറഞ്ഞു. 1869-ല്‍ പിതാവിന്റെ മരണശേഷം അദ്ദേഹം ആല്‍ഡര്‍ലിയിലെ മൂന്നാമത്തെ ലോര്‍ഡ് സ്റ്റാന്‍ലിയും രണ്ടാമത്തെ ബാരണ്‍ എഡ്ഡിസ്ബറിയുമായി സ്ഥാനമേറ്റതിനുശേഷം ദമ്പതികള്‍ ഇംഗ്ലീഷ് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സ്റ്റാന്‍ലിയുടെ സ്പെയിന്‍കാരനായ ഭര്‍ത്താവ് സാധുവായിരുന്നില്ല. 'എന്നാല്‍ 1874-ല്‍ അവര്‍ പുനര്‍വിവാഹം ചെയ്തപ്പോള്‍ അത് ഒടുവില്‍ സാധുവായി. അതൊരു റോമന്‍ കത്തോലിക്കാ ചടങ്ങായിരുന്നു.

പിതാവിന്റെ ഭൂമിയും പദവികളും അവകാശമായി ലഭിച്ചതിനുശേഷം, 1869-ല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഒരു അംഗമായി അദ്ദേഹം സ്ഥാനം പിടിക്കുകയും അതിന്റെ ആദ്യത്തെ മുസ്ലീം അംഗമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ എത്ര സമപ്രായക്കാര്‍ക്ക് അദ്ദേഹം ഒരു മുസ്ലീമാണെന്ന് അറിയാമായിരുന്നില്ലെന്നും സൂചനയുണ്ട്. 1884 ല്‍ ഒരു അമ്മാവന്റെ മരണശേഷം, വടക്കന്‍ വെയില്‍സിലെ ആംഗ്ലെസിയിലുള്ള പെന്റോസ് എസ്റ്റേറ്റ് ലോര്‍ഡ് സ്റ്റാന്‍ലിക്ക് അവകാശമായി ലഭിച്ചു. 1903 ല്‍ ഇസ്ലാമിക പുണ്യമാസമായ റമദാനില്‍ 76-ാം വയസ്സില്‍ ലോര്‍ഡ് സ്റ്റാന്‍ലി അന്തരിച്ചു. ലണ്ടനിലെ തുര്‍ക്കി എംബസിയില്‍ നിന്നുള്ള ഒരു ഇമാമിന്റെ നേതൃത്വത്തില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹത്തിന്റെ ആല്‍ഡെര്‍ലി എസ്റ്റേറ്റിലെ മണ്ണില്‍ ഭൗതികശരീരം അടക്കം ചെയ്തു.