ബരാബങ്കി: വിവാഹ ആഘോഷങ്ങള്‍ പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കുള്ളില്‍ വരന്‍ ഒരു ട്രാന്‍സ്ജെന്‍ഡറാണെന്ന് തിരിച്ചറിഞ്ഞതോടെ വിവാഹ ബന്ധത്തില്‍ നിന്നും പിന്മാറി വധുവും കുടുംബവും. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ കാദിപൂരില്‍ വിവാഹ ആഘോഷങ്ങള്‍ കണ്ണീരിലായത്. ഫെബ്രുവരി 13-നായിരുന്നു കാദിപൂര്‍ സ്വദേശിയായ യുവതിയും 22-കാരനായ റിഷുവും തമ്മിലുള്ള വിവാഹം. ആറ് മാസം മുമ്പ് നിശ്ചയിച്ച കല്യാണം എല്ലാവിധ ആചാരങ്ങളോടും കൂടിയാണ് നടന്നത്. ആഘോഷമായി വരന്‍ വധൂഗൃഹത്തിലെത്തി. ചടങ്ങുകള്‍ പൂര്‍ത്തിയായി വിരുന്നും കഴിഞ്ഞു. പുലര്‍ച്ചെ നാല് മണിക്ക് വധു വരന്റെ വീട്ടിലേക്ക് ഇറങ്ങാനിരുന്ന സമയത്താണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

ചടങ്ങുകള്‍ക്ക് സമ്മാനം വാങ്ങാനെത്തിയ ഒരു കൂട്ടം ട്രാന്‍സ്ജെന്‍ഡറുകളാണ് വരനെ തിരിച്ചറിഞ്ഞത്. ഇയാള്‍ നേരത്തെ തങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ആളാണെന്ന് അവര്‍ വെളിപ്പെടുത്തി. വരന്റെ സ്വത്വം മറച്ചുവെക്കാന്‍ വേണ്ടി വീട്ടുകാര്‍ നല്‍കിയ കൈക്കൂലിയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. 'വരന്റെ സ്വത്വം പുറത്തറിയിക്കാതിരിക്കാന്‍ കുടുംബം ഞങ്ങള്‍ക്ക് 23,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇത് വഞ്ചനയാണെന്ന് മനസ്സിലാക്കിയതോടെയാണ് ഞങ്ങള്‍ സത്യം വെളിപ്പെടുത്തിയത്.' - സംഭവസ്ഥലത്തെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ സംഘം തുറന്നു പറഞ്ഞതോടെ ഞെട്ടിയത് വധുവിന്റെ കുടുംബമായിരുന്നു.

ഈ വെളിപ്പെടുത്തലോടെ വധുവിന്റെ ബന്ധുക്കള്‍ വരനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ റിഷു ഇതിന് തയ്യാറാകാത്തത് സംഘര്‍ഷത്തിന് കാരണമായി. പ്രശ്‌നം വഷളായതോടെ പോലീസ് സ്ഥലത്തെത്തി. പോലീസ് സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹത്തിനായി വധുവിന്റെ കുടുംബം ചെലവാക്കിയ തുക തിരികെ നല്‍കാമെന്ന് വരന്റെ കുടുംബം സമ്മതിച്ചു.വധുവില്ലാതെ വരനും സംഘവും ഗ്രാമത്തിലേക്ക് മടങ്ങിപ്പോയി. ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ ഈ സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.