നോട്ടിങ്ഹാം : ലോകസമ്പന്നനായ എലോണ്‍ മസ്‌കിനെപ്പോലും നിഷ്പ്രഭയാക്കി ബ്രിട്ടീഷ് യുവതി 'കടലാസില്‍' ലോകസമ്പന്നയായി. നോട്ടിങ്ഹാം സ്വദേശിയായ സോഫി ഡൗണിംഗ് (29) എന്ന യുവതിയാണ് കോഫി ഷോപ്പിലെ സാങ്കേതിക പിശകുമൂലം ലോകത്തെ ഏറ്റവും വലിയ കോടീശ്വരിയായി മാറിയത്. പത്ത് പൗണ്ട് (ഏകദേശം 1050 രൂപ) വിലയുള്ള ഗിഫ്റ്റ് വൗച്ചര്‍ ഉപയോഗിച്ച് കാപ്പി വാങ്ങിയ സോഫിക്ക് ലഭിച്ച രസീതനുസരിച്ച് ബാക്കി തുക 63 ക്വാഡ്രില്യണ്‍ പൗണ്ടായിരുന്നു.

അതായത് 63 കഴിഞ്ഞു 15 പൂജ്യങ്ങള്‍ ചേരുന്ന തുക. ലോക സമ്പദ്വ്യവസ്ഥയുടെ ആകെത്തുകയുടെ 670 മടങ്ങ് വരും ഈ സംഖ്യ. ക്രിസ്മസിന് ലഭിച്ച ഗിഫ്റ്റ് വൗച്ചര്‍ ഉപയോഗിച്ച് മച്ച ലാറ്റെ വാങ്ങാന്‍ നോട്ടിങ്ഹാം സിറ്റി സെന്ററിലെ '200 ഡിഗ്രി' കോഫി ഷോപ്പില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കാപ്പി വാങ്ങിയ ശേഷം ലഭിച്ച ബാക്കി തുക കണ്ട് സോഫിയും കൗണ്ടറിലിരുന്ന ജീവനക്കാരനും ഒരുപോലെ അമ്പരന്നു.

മസ്‌കിന്റെ ആസ്തിയേക്കാള്‍ ഒരു ലക്ഷം മടങ്ങ് അധികമാണ് സോഫിയുടെ വൗച്ചറിലെ ബാലന്‍സ് തുക. എന്നാല്‍ ഇതൊരു വലിയ തമാശയായാണ് തനിക്ക് തോന്നിയതെന്ന് സോഫി പറഞ്ഞു. വൗച്ചര്‍ ഉപയോഗിച്ചുള്ള രണ്ടാം തവണത്തെ ഇടപാടിലും സമാനമായ ബാലന്‍സ് തുകയാണ് രസീതില്‍ കാണിച്ചത്.

സംഭവം ചര്‍ച്ചയായതോടെ കോഫി ഷോപ്പ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. ഗിഫ്റ്റ് കാര്‍ഡിന്റെ മൂല്യം രേഖപ്പെടുത്തേണ്ട സ്ഥാനത്ത് കാര്‍ഡ് നമ്പര്‍ തെറ്റായി നല്‍കിയതാണ് ഈ 'കോടീശ്വരി' പരിവേഷത്തിന് കാരണമായത്. ഉപഭോക്താവിന്റെ പക്കല്‍ നിന്ന് കൃത്യമായ തുക മാത്രമാണ് ഈടാക്കിയതെന്നും വൗച്ചറിന്റെ യഥാര്‍ത്ഥ മൂല്യം വ്യക്തമാക്കുന്ന പുതിയ രസീത് നല്‍കിയതായും കമ്പനി വക്താവ് അറിയിച്ചു.