ലണ്ടന്‍: പാക്കിസ്ഥാന്‍ വംശജരുടെ നിരന്തരമായ സൈബര്‍ ആക്രമണം അതിരുവിട്ടതോടെ കഷ്ടപ്പെട്ട് വളര്‍ത്തിയെടുത്ത ബിസിനസ് സംരംഭം അടച്ചുപൂട്ടല്‍ ഭീഷണിയിലെന്ന് ഇന്ത്യന്‍ സംരംഭകന്‍. ലണ്ടനിലെ പ്രശസ്തമായ 'റംഗ്രേസ്' (Rangrez) എന്ന ഇന്ത്യന്‍ റസ്റ്ററന്റ് ഉടമ ഹര്‍മന്‍ സിങ് കപൂറാണ് തന്റെ സംരംഭം അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് വെളിപ്പെടുത്തിയത്. ലണ്ടനിലെ ഹാമര്‍സ്മിത്തില്‍ 16 വര്‍ഷം വിജയകരമായി പ്രവര്‍ത്തിച്ച ഈ റസ്റ്ററന്റ് അടച്ചുപൂട്ടാന്‍ അദ്ദേഹം എടുത്ത തീരുമാനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

പാക്കിസ്ഥാന്‍ വംശജരില്‍ നിന്നും തീവ്ര ചിന്താഗതിക്കാരില്‍ നിന്നും നിരന്തരമായ ഉപദ്രവങ്ങളും ഓണ്‍ലൈന്‍ വഴിയുള്ള ആക്രമണങ്ങളും നേരിടുന്നുവെന്ന് ഹര്‍മന്‍ സിങ് കപൂര്‍ വെളിപ്പെടുത്തുന്നു. ബിസിനസ് നടത്താനുള്ള ചെലവ് വര്‍ദ്ധിക്കുന്നതും സാമ്പത്തിക വെല്ലുവിളികളും മറ്റൊരു കാരണമാണ്. നിരന്തരമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടും യുകെ പോലീസില്‍ നിന്ന് മതിയായ സംരക്ഷണം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. 'നിങ്ങള്‍ക്കെന്റെ ബിസിനസിനെ ഇല്ലാതാക്കാനാകും, പക്ഷേ എന്റെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാന്‍ കഴിയില്ല' എന്നാണ് അദ്ദേഹം വിദ്വേഷം പ്രചരിപ്പിക്കുന്നവരോട് പറയുന്നത്.

ലണ്ടനിലെ ഹാമര്‍സ്മിത്തില്‍ 16 വര്‍ഷമായി റംഗ്‌രേസ് എന്ന പേരില്‍ ഇന്ത്യന്‍ റസ്റ്ററന്റ് നടത്തുകയാണ് ഹര്‍മന്‍. അടുത്ത മാസം മുതല്‍ റസ്റ്ററന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഇദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു. സാമ്പത്തിക പ്രതിസന്ധിയും സുരക്ഷ ആശങ്കകളുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ''മറക്കാനാവാത്ത 16 വര്‍ഷത്തിന് ശേഷം റംഗ്‌രേസ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചെലവ് കൂടുന്നു, ഓണ്‍ലൈനിലൂടെയുള്ള ഉപദ്രവവും സഹിക്കുന്നില്ല. പാക്ക് വംശജരുടെ ഭാഗത്തു നിന്ന് നിരന്തര ആക്രമണങ്ങളും ഉപദ്രവവും ഉണ്ടാകുന്നു. പൊലീസ് മതിയായ പിന്തുണ തന്നില്ല. തീവ്ര ചിന്താഗതിക്കാര്‍ ഒന്നു മനസ്സിലാക്കണം. നിങ്ങള്‍ക്കെന്റെ ബിസിനസിനെ ഇല്ലാതാക്കാനാകും. പക്ഷേ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാന്‍ കഴിയില്ല'' - അദ്ദേഹം കുറിച്ചു.

ഹര്‍മന്‍ സിങ് കപൂര്‍ ലണ്ടനിലെ അറിയപ്പെടുന്ന ഒരു സിഖ് ആക്ടിവിസ്റ്റ് കൂടിയാണ്. അദ്ദേഹത്തിന്റെ റസ്റ്ററന്റിന് നേരെയുള്ള ഭീഷണികള്‍ക്ക് രാഷ്ട്രീയമായ ചില പശ്ചാത്തലങ്ങളുണ്ട്. 2023-ല്‍ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം അദ്ദേഹത്തിന് നേരെ വധഭീഷണികള്‍ ഉള്‍പ്പെടെ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മാസം തന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായപ്പോള്‍ പോലീസിനെ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു. റസ്റ്ററന്റിലെ ഭക്ഷണം മോശമാണെന്ന രീതിയിലുള്ള കമന്റുകള്‍ ബോധപൂര്‍വ്വം തന്റെ എതിരാളികള്‍ പടച്ചുവിടുന്നതാണെന്ന് ഹര്‍മന്‍ വിശ്വസിക്കുന്നു.

ഇദ്ദേഹത്തിന്റെ റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ച അനുഭവമൊക്കെ ചിലര്‍ പങ്കുവെക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികളില്‍ തളരരുതെന്നും ധൈര്യമായി മുന്നോട്ടു പോകണമെന്നും ഉപദേശിക്കുന്നവരും കൂടുതലാണ്. എന്നാല്‍ റസ്റ്ററന്റിലെ ഭക്ഷണം മോശമായതു കൊണ്ടാണ് അടച്ചു പൂട്ടേണ്ടി വന്നതെന്ന ചില കമന്റുകളും പോസ്റ്റിനു താഴെയുണ്ട്. ഉയര്‍ന്ന തുക നല്‍കിയിട്ടും മോശം ഭക്ഷണമാണ് ലഭിച്ചതെന്നും ഒരു കമന്റ് പറയുന്നു. എന്നാല്‍ ഇത്തരം കമന്റുകളെല്ലാം തന്റെ എതിരാളികളുടെ വകയാണെന്നാണ് ഹര്‍മന്‍ പറയുന്നത്. ഹര്‍മന്റെ റസ്റ്ററന്റിന് നേരെ മുന്‍പും സമാനമായ ഭീഷണികള്‍ നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023ല്‍ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ വിഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലായിരുന്നു ഹര്‍മന് നേരെ ഭീഷണി ഉണ്ടായത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മിഷന്‍ ഓഫീസിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ഇത് വര്‍ധിച്ചതായും ഹര്‍മന്‍ പറയുന്നു.

അതേസമയം, ഹര്‍മനും അദ്ദേഹത്തിന്റെ റസ്റ്ററന്റിനും ആവശ്യമായ സംരക്ഷണം ഒരുക്കിയിരുന്നു എന്നാണ് യുകെ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതൊന്നും തനിക്കും കുടുംബത്തിനും സുരക്ഷിതരാണെന്ന തോന്നല്‍ ഉണ്ടാക്കുന്ന വിധത്തിലായിരുന്നില്ല എന്നാണ് ഹര്‍മന്റെ വാദം. കഴിഞ്ഞ മാസവും തന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. സഹായം അഭ്യര്‍ത്ഥിച്ച് പൊലീസിനെ വിളിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. തന്റേതല്ലാത്ത കാരണങ്ങളാല്‍, പ്രത്യേകിച്ച് സുരക്ഷാ കാരണങ്ങളാല്‍ ഒരു ബിസിനസ് ഉപേക്ഷിക്കേണ്ടി വരുന്നത് ഒരു സംരംഭകനെ സംബന്ധിച്ച് ഇരട്ടി മാനസിക വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.