കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തില്‍ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍. നിയമവൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. പുറത്തുവന്ന ദൃശ്യങ്ങളില്‍ തെളിയാത്ത അതീവ ഗുരുതരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും ജാമ്യം നിഷേധിക്കാനും ഉതകുന്ന വിധത്തിലുള്ള ഒരു 'മാതൃകാ' എഫ്.ഐ.ആറാണ് പോലീസ് ചമച്ചിരിക്കുന്നത്.

മന്ത്രിയുടെ ഗണ്‍മാന്‍ എം.എസ്. അഭിലാഷിന്റെ മൊഴി പ്രകാരം തയ്യാറാക്കിയ എഫ്.ഐ.ആര്‍. തികച്ചും നാടകീയമാണ്. പ്രതികള്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി 'കൊല്ലെടാ' എന്ന് ആക്രോശിച്ച് മാരകായുധവുമായി മന്ത്രിക്ക് നേരെ ചാടിവീഴുകയായിരുന്നു. മന്ത്രിയുടെ കഴുത്തിന് ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും എഫ്.ഐ.ആറില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. കഴുത്തിന് മുകളില്‍ ആക്രമിക്കുന്നത് വധശ്രമമായി (സെക്ഷന്‍ 307) എളുപ്പത്തില്‍ വ്യാഖ്യാനിക്കാം എന്ന നിയമവശം കൃത്യമായി ഉപയോഗിക്കപ്പെട്ട എഫ്.ഐ.ആറാണിത്.

മന്ത്രിയെയും ഗണ്‍മാനെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് തടഞ്ഞുവെന്നും ഗണ്‍മാനെ കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ജനപ്രതിനിധിയുടെയും സുരക്ഷാ ഉദ്യോഗസ്ഥന്റെയും ജോലി തടസ്സപ്പെടുത്തുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരത്തില്‍ പഴുതടച്ചുള്ള വകുപ്പുകള്‍ ചേര്‍ത്തതോടെ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ അടക്കമുള്ള അഞ്ച് പ്രതികളുടെയും റിമാന്‍ഡ് നടപടികള്‍ വേഗത്തിലായി.

സ്റ്റേഷനിലെ ദൃശ്യങ്ങളില്‍ കരിങ്കൊടി പ്രതിഷേധവും വാക്കുതര്‍ക്കവുമാണ് പ്രകടമെങ്കിലും, പോലീസ് മൊഴിയില്‍ 'മാരകായുധം' എന്ന പ്രയോഗം ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമാണ്. പ്രതികള്‍ കരുതലോടും കൃത്യമായ പ്ലാനിംഗോടും കൂടിയാണ് എത്തിയതെന്ന് വരുത്തിത്തീര്‍ക്കാനുള്ള പോലീസിന്റെ ജാഗ്രത എഫ്.ഐ.ആറില്‍ പ്രകടമാണ്.

മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പേരില്‍ കണ്ണൂരില്‍ സി.പി.എം. വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. കൊടിയേരിയിലെ കോണ്‍ഗ്രസ് ഓഫീസിന് തീയിടുകയും ഡി.സി.സി ഓഫീസിന് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിക്ക് അക്രമത്തില്‍ പരിക്കേറ്റു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയ സംഘര്‍ഷം പടരുകയാണ്.

മന്ത്രിയെ നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും സ്‌കാനിംഗ് ഫലവും പുറത്തുവരുന്നതോടെ കേസിന്റെ ഗതി മാറിയേക്കാം. എങ്കിലും പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് പ്രതികളെ സംബന്ധിച്ചിടത്തോളം വലിയ നിയമക്കുരുക്കായി മാറിക്കഴിഞ്ഞു.