കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ആഴക്കടലില്‍ കപ്പലുമായി കൂട്ടിയിടിച്ച് തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് കാണാതായ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തമിഴ്നാട്, വെസ്റ്റ് ബംഗാള്‍ സ്വദേശികളായ തൊഴിലാളികളെയാണ് കടലില്‍ കാണാതായത്. വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

വെള്ളിയാഴ്ച ശക്തികുളങ്ങരയില്‍ നിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ട 'സെന്റ് ജോസഫ്' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലം ഹാര്‍ബറില്‍ നിന്ന് ഏകദേശം 120 നോട്ടിക്കല്‍ മൈല്‍ അകലെ കന്യാകുമാരി ഭാഗത്ത് വെച്ചായിരുന്നു അപകടം. കപ്പലിടിച്ചതിനെ തുടര്‍ന്ന് മത്സ്യബന്ധന ബോട്ട് പൂര്‍ണ്ണമായും കടലില്‍ മുങ്ങി. ബോത്തിലുണ്ടായിരുന്ന 11 തൊഴിലാളികളില്‍ ഒന്‍പത് പേരെയും മറ്റ് ബോട്ടുകളുടെയും കപ്പലിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തി.

എന്നാല്‍ കടലില്‍ വീണ മറ്റ് രണ്ട് പേരെ കണ്ടെത്താനായില്ല. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെയും മറ്റ് മത്സ്യബന്ധന ബോട്ടുകളുടെയും നേതൃത്വത്തില്‍ കടലില്‍ തിരച്ചില്‍ തുടരുകയാണ്.