പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി ജയില്‍വാസമനുഭവിച്ച ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി എടുക്കും. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കനത്ത അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് സി.പി.എം നോട്ടീസ് നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപടി വന്നേക്കും. ഇല്ലെങ്കില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ചില നേതാക്കള്‍ നിലപാട് എടുത്തിട്ടുണ്ട്.

പാര്‍ട്ടി ആവശ്യപ്പെട്ട വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാനാണ് നേതൃത്വത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് പത്മകുമാറിനെ ഒഴിവാക്കിയത് ഈ പുറത്താക്കല്‍ നടപടിയുടെ ആദ്യ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ജില്ലാ സെക്രട്ടറി ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ രഹസ്യ ചര്‍ച്ചകള്‍ ഇനി പത്മകുമാര്‍ അറിയേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. കട്ടിളപ്പാളി കേസും ദ്വാരപാലക ശില്‍പ്പ കേസുമായി ബന്ധപ്പെട്ട് മാസങ്ങളോളം ജയിലില്‍ കഴിഞ്ഞിട്ടും പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിലനിര്‍ത്തിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ അസംതൃപ്തിക്ക് കാരണമായിരുന്നു.

2025 നവംബര്‍ 20-നായിരുന്നു പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍ഡിലിരിക്കെ ഡിസംബര്‍ നാലിന് രണ്ടാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് 90 ദിവസം പൂര്‍ത്തിയായപ്പോഴാണ് പത്മകുമാറിന് രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ പത്മകുമാറിനെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന വിമര്‍ശനം ശക്തമായതോടെയാണ് ഇപ്പോള്‍ അടിയന്തര നടപടികളിലേക്ക് സി.പി.എം കടന്നിരിക്കുന്നത്. രാജു എബ്രഹാമാണ് പത്തനംതിട്ടയിലെ സിപിഎം സെക്രട്ടറി. നടപടി വേണമെന്ന അഭിപ്രായം രാജു എബ്രഹാമിനുമുണ്ട്.

ജില്ലാ സെക്രട്ടറി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ പത്മകുമാര്‍ അറിയേണ്ടെന്ന പാര്‍ട്ടി നിലപാടിന്റെ ഭാഗമായാണ് ഒഴിവാക്കിയതെന്നാണ് വിവരം. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റുചെയ്ത് ജയിലിലായിട്ടും പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ജില്ലാ കമ്മിറ്റി അംഗമായി തുടരുകയാണ്. പിന്നാലെയാണ് പുതിയ നീക്കം. അടുത്തിടെയാണ് കേസില്‍ ജാമ്യം ലഭിച്ച് പത്മകുമാര്‍ ജയില്‍ നിന്ന് പുറത്തിറങ്ങിയത്. ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ 2025 നവംബര്‍ 20നാണ് പ്രത്യേക അന്വേഷണ സംഘം എ പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്.

കേസില്‍ റിമാന്‍ഡില്‍ കഴിയവേ ഡിസംബര്‍ നാലിന് ദ്വാരപാലക ശില്‍പകേസിലും പ്രതി ചേര്‍ത്ത് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയാക്കിയ പത്മകുമാറിന് ഫെബ്രുവരി 20ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലും റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായതോടെയാണ് സ്വാഭാവിക ജാമ്യഹര്‍ജി നല്‍കിയത്. ഏതായിലും പത്മകുമാറിനെ ഇനി സിപിഎം ജില്ലാ കമ്മറ്റി യോഗങ്ങളിലേക്ക് ക്ഷണിക്കില്ല.