തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം അതിരൂക്ഷം. ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകള്‍ കിട്ടാതായതോടെ സംസ്ഥാനത്തെ ഹോട്ടലുകളും തട്ടുകടകളും കൂട്ടത്തോടെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. വീടുകളിലും പാചകം മുടങ്ങുന്ന വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.

വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ പല ഹോട്ടലുകള്‍ക്കും മുന്നില്‍ 'ഗ്യാസ് ഇല്ലാത്തതിനാല്‍ അടച്ചിരിക്കുന്നു' എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഊണ് തയ്യാറാക്കാന്‍ കൂടുതല്‍ ഇന്ധനം വേണ്ടതിനാല്‍ പലരും അത് നിര്‍ത്തി ഒറ്റപ്പാത്രത്തില്‍ തയ്യാറാക്കാവുന്ന ബിരിയാണി പോലുള്ള വിഭവങ്ങളിലേക്ക് മാറി. ലൈവ് കൗണ്ടറുകളും ബേക്കറികളും രാത്രികാല തട്ടുകടകളും ഏതാണ്ട് അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഗ്യാസ് കിട്ടാതായതോടെ നഗരങ്ങളിലെ ചെറുകിട ഹോട്ടലുകള്‍ പോലും വിറകടുപ്പുകളിലേക്ക് മടങ്ങി. പലരും ലോഡ് കണക്കിന് വിറകാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. പുതിയ സിലിണ്ടര്‍ എന്ന് കിട്ടുമെന്നതില്‍ ഏജന്‍സികള്‍ക്കും വ്യക്തതയില്ല. സിലിണ്ടര്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അത്യാവശ്യത്തിന് മാത്രമേ നല്‍കൂ എന്നുമാണ് വിവരം.

ഹോട്ടലുകള്‍ അടയുമ്പോള്‍ പുറത്തുനിന്ന് ഭക്ഷണം വാങ്ങാമെന്ന് കരുതിയാലും നടക്കാത്ത അവസ്ഥയാണ്. വീടുകളിലെ സ്ഥിതിയും അത്യന്തം പരിതാപകരമാണ്. ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്തവര്‍ക്ക് പോലും ഗാര്‍ഹിക സിലിണ്ടറുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണമെന്നാണ് ഏജന്‍സികളുടെ മറുപടി. പലയിടത്തും പുതിയ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതിനൊപ്പം ഏജന്‍സികളുടെ ഫോണ്‍ നമ്പറുകളും പ്രവര്‍ത്തനരഹിതമായത് ഉപഭോക്താക്കളെ കൂടുതല്‍ വലയ്ക്കുന്നു. ഹോട്ടല്‍, കേറ്ററിംഗ് മേഖലകളിലായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാണ് ഈ പ്രതിസന്ധിയിലൂടെ വഴിമുട്ടുന്നത്. ഫുഡ് ഡെലിവറി ജീവനക്കാരെയും, പച്ചക്കറി-ഇറച്ചി-മത്സ്യ വ്യാപാരികളെയും ഇത് നേരിട്ട് ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ മുടങ്ങി സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തങ്ങുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളെയും ഹോട്ടലുകളുടെ അടച്ചുപൂട്ടല്‍ സാരമായി ബാധിക്കും. ഇതിനുപുറമെ, മുന്‍കൂട്ടി ബുക്ക് ചെയ്ത വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളും ഗ്യാസ് ക്ഷാമം കാരണം കടുത്ത പ്രതിസന്ധിയിലാണ്.

ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോയെന്നും അനധികൃതമായി സംഭരിക്കുന്നുണ്ടോയെന്നും കണ്ടെത്താന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം, ആശുപത്രി കാന്റീനുകള്‍ പോലുള്ള അവശ്യ സേവനങ്ങള്‍ക്ക് സിലിണ്ടറുകള്‍ കൃത്യമായി വിതരണം ചെയ്യുമെന്ന് ഗ്യാസ് ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ വാണിജ്യ-ഗാര്‍ഹിക എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ പല ഹോട്ടലുകളും അടച്ചുകഴിഞ്ഞു. റസ്റ്റോറന്റുകളുടെ പുറത്ത് 'ഗ്യാസ് ഇല്ലാത്തതിനാല്‍ താത്കാലികമായി അടച്ചിരിക്കുകയാണെ'ന്ന നോട്ടീസുകളും പതിച്ചിട്ടുണ്ട്. പല ഹോട്ടലുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഊണ് തയാറാക്കുന്നതിന് കൂടുതല്‍ ഇന്ധനം വേണമെന്നതിനാല്‍ ചില റസ്റ്ററന്റുകള്‍ ഊണ് കൊടുക്കുന്നില്ല.

സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടല്‍, റസ്റ്ററന്റ്, കേറ്ററിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തകിടം മറിഞ്ഞു. സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങളിലായി ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജോലി നഷ്ടമാകുന്നതും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. പഴം, പച്ചക്കറി, പലചരക്ക്, ഇറച്ചി, മത്സ്യം തുടങ്ങിയ വ്യാപാരമേഖലകളെ ഇത് നേരിട്ടു ബാധിക്കുന്നു. ഫുഡ് ഡെലിവറി വഴി ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതവും പ്രതിസന്ധിയിലാകും. വാണിജ്യമേഖലാ സ്തംഭിക്കുന്നതിനൊപ്പം ടൂറിസം മേഖലയിലും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ ഒട്ടേറെ വിദേശ വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ തങ്ങുന്നത്.

വിവാഹങ്ങള്‍ പോലുള്ള ചടുങ്ങുകള്‍ക്ക് ഹാളുകളും ഹോട്ടലുകളും ബുക്ക് ചെയ്തവരും ആശങ്കയിലാണ്. മിക്ക കേറ്ററിംഗ് യൂണിറ്റുകളും ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നവരാണ്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ഈ മേഖലയില്‍ വലിയ പ്രതിസന്ധിയാണുണ്ടാകുക. ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സിലിണ്ടറുകള്‍ അധികമായി സ്റ്റോക്ക് ചെയ്തു സൂക്ഷിക്കുന്നുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.