കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ വിധിക്ക് സ്റ്റേ വാങ്ങിയെടുക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ അതിവേഗ നീക്കങ്ങള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. എതിര്‍കക്ഷികളെ അറിയിക്കാതെ രഹസ്യമായി കേസ് ലിസ്റ്റ് ചെയ്യിക്കാനും, വന്‍കിട അഭിഭാഷകരെ അണിനിരത്തി വാദമില്ലാതെ സ്റ്റേ സമ്പാദിക്കാനുമുള്ള വെള്ളാപ്പള്ളി പക്ഷത്തിന്റെ തന്ത്രമാണ് ചീഫ് ജസ്റ്റിസ് നിഷ്പ്രഭമാക്കിയത്. ഇതോടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ കീഴ്‌ക്കോടതി വിധി വന്നതിന് പിന്നാലെ, ഒട്ടും സമയം കളയാതെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു വെള്ളാപ്പള്ളി പക്ഷം. സാധാരണ നടപടിക്രമങ്ങള്‍ മറികടന്ന് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാതെ തന്നെ അടിയന്തരമായി സ്റ്റേ നേടാനായിരുന്നു നീക്കം. ഇങ്ങനെ സ്റ്റേ ലഭിച്ചാല്‍ അതിവേഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന് വെള്ളാപ്പള്ളി കണക്കുകൂട്ടി. എന്നാല്‍, കേസ് കോടതിയില്‍ വന്നപ്പോള്‍ ആ തന്ത്രം പാളി. ചീഫ് ജസ്റ്റിസ് അടിയന്തരമായി സ്റ്റേ നല്‍കാന്‍ വിസമ്മതിക്കുകയുമായിരുന്നു. ഡിന്‍ നമ്പറില്ലാതെ എസ് എന്‍ ഡി പി യൂണിയനില്‍ ആര്‍ക്കും ഭാരവാഹിയാകാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി സിഗിംള്‍ ബഞ്ച് ഉത്തരവ്.

എസ്.എന്‍.ഡി.പി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശവുമായി ബന്ധപ്പെട്ട കേസുകളും നേരത്തെ വെള്ളാപ്പള്ളിക്ക് വലിയ വെല്ലുവിളിയായിരുന്നു. 'ഒരാള്‍ക്ക് ഒരു വോട്ട്' എന്ന ജനാധിപത്യ രീതി നടപ്പിലാക്കണമെന്ന കോടതി വിധിയും വെള്ളാപ്പള്ളിയുടെ വര്‍ഷങ്ങളായുള്ള അധികാരക്കുത്തകയ്ക്ക് ഭീഷണിയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള പുറത്താക്കല്‍ വിധി കൂടി വന്നിരിക്കുന്നത്. യോഗത്തിന്റെ ബൈലോ ലംഘിച്ചെന്നും ഭരണപരമായ ക്രമക്കേടുകള്‍ ഉണ്ടെന്നും കാണിച്ച് എതിര്‍വിഭാഗം നല്‍കിയ ഹര്‍ജികളിലാണ് കീഴ്‌ക്കോടതി നേരത്തെ വിധി പുറപ്പെടുവിച്ചത്.

കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയതോടെ എതിര്‍കക്ഷികള്‍ക്കും തങ്ങളുടെ വാദങ്ങള്‍ അക്കമിട്ടു നിരത്താന്‍ അവസരം ലഭിച്ചു. വാദമില്ലാതെ സ്റ്റേ എന്ന ലക്ഷ്യം പാളിയത് വെള്ളാപ്പള്ളി ക്യാമ്പിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിക്കുമ്പോള്‍ യോഗത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമായ വാദപ്രതിവാദങ്ങള്‍ ഹൈക്കോടതിയില്‍ അരങ്ങേറും. അതുവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ വെള്ളാപ്പള്ളിക്ക് അര്‍ഹതയുണ്ടാവില്ല.

ഡിന്‍ നമ്പര്‍ ഇല്ലാതെ എസ്.എന്‍.ഡി.പി യോഗത്തിലോ യൂണിയനുകളിലോ ആര്‍ക്കും ഭാരവാഹിയാകാന്‍ കഴിയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവാണ് ഇപ്പോള്‍ വെള്ളാപ്പള്ളിക്ക് വിനയായത്. കമ്പനി നിയമപ്രകാരം ഡയറക്ടര്‍മാര്‍ക്ക് നിര്‍ബന്ധമായ ഡിന്‍ നമ്പര്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ക്കും ബാധകമാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ അപ്പീലുമായി എത്തിയ വെള്ളാപ്പള്ളി പക്ഷം, ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് അടിയന്തര സ്റ്റേ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, എതിര്‍ഭാഗം കൃത്യസമയത്ത് തടസ്സവാദവുമായി എത്തിയതോടെ സ്റ്റേ നല്‍കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിക്കുകയായിരുന്നു.

എതിര്‍കക്ഷികളെ അറിയിക്കാതെ രഹസ്യമായി കേസ് ലിസ്റ്റ് ചെയ്യിച്ച് സ്റ്റേ ഉത്തരവ് സമ്പാദിക്കാനായിരുന്നു വെള്ളാപ്പള്ളിയുടെ അഭിഭാഷകരുടെ ശ്രമം. സ്റ്റേ ലഭിച്ചാല്‍ ഉടന്‍ തന്നെ വീണ്ടും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് അമരാമെന്നും അധികാരമുപയോഗിച്ച് നടപടികള്‍ നേരിടാമെന്നും അദ്ദേഹം കണക്കുകൂട്ടി. എന്നാല്‍, കോടതിയില്‍ ഈ തന്ത്രം പാളിയതോടെ വ്യാഴാഴ്ച വരെ വെള്ളാപ്പള്ളിക്ക് പദവിയില്‍ നിന്ന് പുറത്തുതന്നെ നില്‍ക്കേണ്ടി വരും.