ഹൂസ്റ്റണ്‍: ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിക്കുന്ന നാസയുടെ ആര്‍ട്ടെമിസ്-2 ദൗത്യം പകുതി ദൂരം പിന്നിട്ട് ചരിത്രത്തിനരികെ. അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം 53 വര്‍ഷങ്ങള്‍ക്കിപ്പുറം മനുഷ്യന്‍ വീണ്ടും ചന്ദ്രനോട് ഇത്രയടുത്ത് എത്തുമ്പോള്‍, പേടകത്തിനുള്ളില്‍ അപ്രതീക്ഷിതമായൊരു 'ശുചിമുറി പ്രതിസന്ധി'യാണ് യാത്രികര്‍ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ മിഷന്‍ സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ചിന്റെ സമയോചിതമായ ഇടപെടലില്‍ തകരാര്‍ പരിഹരിച്ചതോടെ ദൗത്യം സുഗമമായി മുന്നോട്ട് നീങ്ങുകയാണ്.

കഴിഞ്ഞ ബുധനാഴ്ച വിക്ഷേപണം നടന്നതിന് തൊട്ടുപിന്നാലെയാണ് ഓറിയോണ്‍ കാപ്‌സ്യൂളിലെ 'ലൂണാര്‍ ലൂ' എന്ന് വിളിക്കപ്പെടുന്ന ശുചിമുറി ഭാഗികമായി പണിമുടക്കിയത്. മാലിന്യങ്ങള്‍ ഒഴുക്കിക്കളയുന്ന പൈപ്പിനുള്ളില്‍ ഐസ് കട്ട പിടിച്ചതാണ് തടസ്സത്തിന് കാരണമായത്. ഇതോടെ താല്‍ക്കാലിക സംവിധാനമായ യൂറിന്‍ കളക്ഷന്‍ ബാഗുകള്‍ ഉപയോഗിക്കാന്‍ മിഷന്‍ കണ്‍ട്രോള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പേടകത്തിനുള്ളില്‍ നേരിയ ദുര്‍ഗന്ധം അനുഭവപ്പെട്ടത് ആശങ്കയുണ്ടാക്കിയെങ്കിലും യാത്രികരുടെ ആത്മവീര്യത്തെ ഇതൊന്നും ബാധിച്ചില്ല.

ദൗത്യത്തിലെ നിര്‍ണ്ണായക ഘട്ടമായ 'ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍' പൂര്‍ത്തിയാക്കിയ ശേഷമാണ് ക്രിസ്റ്റീന കോച്ച് ശുചിമുറിയിലെ തകരാര്‍ പരിശോധിച്ചത്. കഠിനമായ പരിശ്രമത്തിനൊടുവില്‍ തകരാര്‍ പരിഹരിച്ച ക്രിസ്റ്റീന, താന്‍ ഒരു 'സ്പേസ് പ്ലംബര്‍' ആണെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ചു. ബഹിരാകാശത്തെ അപ്രതീക്ഷിത പ്രതിസന്ധികളെ നേരിടാന്‍ സഞ്ചാരികള്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിശീലനമാണ് ഈ ഘട്ടത്തില്‍ തുണയായത്. ബഹിരാകാശത്ത് ശുചിമുറികള്‍ എപ്പോഴും ഒരു വെല്ലുവിളിയാണെന്ന് ഓറിയോണ്‍ പ്രോഗ്രാം മാനേജര്‍ ഡെബ്ബി കോര്‍ത്ത് തമാശരൂപേണ പ്രതികരിച്ചു.

ഭൂമിയില്‍ നിന്ന് ഏകദേശം നാല് ലക്ഷം കിലോമീറ്റര്‍ അകലേക്കാണ് ഓറിയോണ്‍ കാപ്‌സ്യൂള്‍ സഞ്ചരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കാതെ, അതിന്റെ പിന്നിലൂടെ ഒരു യു-ടേണ്‍ എടുത്ത് തിരികെ വരുന്നതോടെ അപ്പോളോ 13 സഞ്ചരിച്ച ദൂരപരിധിയെ ആര്‍ട്ടെമിസ് മറികടക്കും. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയനും അടങ്ങുന്ന സംഘം തിങ്കളാഴ്ചയോടെ ചന്ദ്രന്റെ മറുപുറത്തെത്തും. 'ഭൂമി ചെറുതായി വരികയാണ്, ചന്ദ്രനാകട്ടെ വലുതായും' എന്നാണ് പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍ ആവേശത്തോടെ പങ്കുവെച്ചത്.

റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സെന്‍ എന്നിവരാണ് ഈ ചരിത്ര ദൗത്യത്തിലെ അംഗങ്ങള്‍. ഇതില്‍ ക്രിസ്റ്റീന കോച്ച് ചന്ദ്രനിലെത്തുന്ന ആദ്യ വനിതയായും വിക്ടര്‍ ഗ്ലോവര്‍ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായും ചരിത്രത്തില്‍ ഇടംപിടിക്കും. ഏപ്രില്‍ 10-ന് പസഫിക് സമുദ്രത്തില്‍ പതിക്കുന്നതോടെ പത്തുദിവസത്തെ ഈ പരീക്ഷണ പറക്കല്‍ അവസാനിക്കും. 2028-ഓടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ ബൃഹദ് പദ്ധതിയുടെ ആദ്യപടിയാണിത്.