കോട്ടയം: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചട്ടങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സി.ഐ.എസ്.എഫ് സൈനികര്‍ തോക്ക് ചൂണ്ടിയതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍. സ്‌ട്രോങ് റൂമിന്റെ താക്കോല്‍ പൂട്ടിനൊപ്പംവെച്ച് സീല്‍ചെയ്യണമെന്ന കേന്ദ്ര നിരീക്ഷകന്റെ ആവശ്യം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അനുസരിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. കലക്ടറുടെ നിര്‍ദേശപ്രകാരം വാതില്‍ പൂട്ടാന്‍ ചെന്ന ഉദ്യോഗസ്ഥര്‍ക്കുനേരെ സുരക്ഷാച്ചുമതലയുള്ള സൈനികര്‍ തോക്കുചൂണ്ടുകയായിരുന്നു. വൈക്കം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളജില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് പരാതി നല്‍കിയതിന് പിന്നാലെ വൈകിട്ടോടെ മുറികള്‍ ചട്ടപ്രകാരംതന്നെ പൂട്ടി.

സാധാരണ നിലയില്‍ സ്‌ട്രോങ് റൂമുകള്‍ക്ക് രണ്ട് പൂട്ടുകളാണുണ്ടാവുക. ഇതിന്റെ ഒരു താക്കോല്‍ റിട്ടേണിങ് ഓഫീസര്‍ക്കും മറ്റൊന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്കും ആണ് നല്‍കുന്നത്. വോട്ടെണ്ണല്‍ ദിവസം ഇരുവരുടെയും സാന്നിധ്യത്തില്‍ മാത്രമേ മുറി തുറക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം. എന്നാല്‍, ബംഗാളിലും അസമിലുമൊക്കെ ചെയ്യുന്നതുപോലെ രണ്ട് താക്കോലുകളും ഒന്നിച്ച് സീല്‍ ചെയ്തു വെക്കണമെന്ന് കേന്ദ്ര നിരീക്ഷകനായ രഞ്ജന്‍ കുമാര്‍ സിന്‍ഹ നിര്‍ദേശിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. ഇതിനെതിരെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയും ഡി.സി.സി അധ്യക്ഷനുമായ നാട്ടകം സുരേഷ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കളക്ടര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇതില്‍ അട്ടിമറി ശ്രമമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കളക്ടര്‍ പഴയ രീതിയില്‍ത്തന്നെ താക്കോലുകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ നിര്‍ദേശിച്ചു.

കളക്ടറുടെ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ കോളേജിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് സൈനികര്‍ അവര്‍ക്കുനേരെ തോക്ക് ചൂണ്ടിയത്. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒടുവില്‍ കളക്ടറും കേന്ദ്ര നിരീക്ഷകനും നേരിട്ട് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഭവത്തിന് പിന്നാലെ ജില്ലയിലെ മറ്റ് സ്‌ട്രോങ്ങ് റൂമുകളിലും കളക്ടര്‍ പരിശോധന നടത്തി. നിലവില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ കോട്ടയം എംഡി സെമിനാരി സ്‌കൂളിലും വൈക്കത്തേതു ബസേലിയസ് കോളജിലുമാണു സൂക്ഷിക്കുന്നത്. സ്‌ട്രോങ് റൂമുകള്‍ പൂട്ടിയശേഷം കേന്ദ്ര നിരീക്ഷകന്‍ രഞ്ജന്‍ കുമാര്‍ സിന്‍ഹയുടെ നിര്‍ദേശപ്രകാരം താക്കോല്‍ താഴിനൊപ്പം ചേര്‍ത്ത് അവിടെത്തന്നെ സീല്‍ ചെയ്തുവച്ചതാണു വിവാദമായത്. സ്‌ട്രോങ് റൂമിന്റെ വാതിലിനു രണ്ടു പൂട്ടുകളാണുള്ളത്. ഇവ പൂട്ടി മുദ്രവച്ചശേഷം ഒരു പൂട്ടിന്റെ താക്കോലുകള്‍ റിട്ടേണിങ് ഓഫിസറും രണ്ടാമത്തെ പൂട്ടിന്റെ താക്കോലുകള്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും സൂക്ഷിക്കുകയെന്ന ചട്ടമാണു പിന്തുടര്‍ന്നുപോരുന്നത്. റിട്ടേണിങ് ഓഫിസറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും ഒരുമിച്ചുണ്ടെങ്കിലേ പിന്നീട് സ്‌ട്രോങ് റൂം തുറക്കാനാകൂ എന്നതാണ് ഈ രീതിയുടെ മെച്ചം. വാതിലിനു കുറുകെ പട്ടിക തറച്ചു കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യും.

എന്നാല്‍ ബംഗാളിലും അസമിലുമൊന്നും ഇങ്ങനെയല്ലെന്നായിരുന്നു കേന്ദ്ര നിരീക്ഷകന്റെ നിലപാട്. ഇരുപൂട്ടുകളുടെയും ഓരോ താക്കോല്‍വീതം താഴുകള്‍ക്കൊപ്പം സീല്‍ ചെയ്തു വയ്ക്കണമെന്നും ബാക്കിയുള്ളത് റിട്ടേണിങ് ഓഫിസര്‍മാര്‍ സൂക്ഷിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മുറിയുടെ സുരക്ഷ സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സംശയം പ്രകടിപ്പിച്ചു. റിട്ടേണിങ് ഓഫിസറും എതിര്‍പ്പ് അറിയിച്ചു. ഇതിനിടെ, ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും ഡിസിസി പ്രസിഡന്റുമായ നാട്ടകം സുരേഷും ഇലക്ഷന്‍ ഏജന്റ് ജി.ഗോപകുമാറും കലക്ടര്‍ ചേതന്‍കുമാര്‍ മീണയ്ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ക്കും പരാതി നല്‍കി.

തുടര്‍ന്നു കലക്ടര്‍ സ്‌കൂളിലെത്തി. ചര്‍ച്ചയ്ക്കുശേഷം രണ്ടിടത്തെയും സ്‌ട്രോങ് റൂമുകള്‍ പഴയ രീതിയില്‍ പൂട്ടാന്‍ നിര്‍ദേശിച്ചു. ഇതിനു ശ്രമിച്ചപ്പോഴാണു ബസേലിയസ് കോളജില്‍ കാവല്‍ നിന്നിരുന്ന സിഐഎസ്എഫ് സൈനികര്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ തോക്ക് ചൂണ്ടിയത്. പിന്നീടു കേന്ദ്ര നിരീക്ഷകനും കലക്ടറും ചേര്‍ന്നു തര്‍ക്കം പരിഹരിക്കുകയും സ്‌ട്രോങ് റൂമുകള്‍ പഴയ രീതിയില്‍ പൂട്ടി താക്കോലുകള്‍ റിട്ടേണിങ് ഓഫിസര്‍ക്കും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ക്കുമായി കൈമാറുകയും ചെയ്തു. വാതിലുകള്‍ വലിയ പ്ലൈവുഡ് ഷീറ്റ് വച്ചു മറച്ച് അതിനു മുകളില്‍ പട്ടിക തറച്ചു സുരക്ഷിതമാക്കി. ജില്ലയിലെ സ്‌ട്രോങ് റൂമുകളെല്ലാം പിന്നീടു കലക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ചു.