കൊച്ചി: ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ക്ഷേത്ര വികസനത്തിനുമായി വന്‍തുക സംഭാവന നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി. കേരളത്തിലെ ഒമ്പത് പ്രധാന ക്ഷേത്രങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 22.55 കോടി രൂപയാണ് അദ്ദേഹം നീക്കിവെച്ചത്. വെള്ളിയാഴ്ച ജന്മദിനം ആഘോഷിച്ച അനന്ത് അംബാനി, ഏപ്രില്‍ 7-ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു. ജ്യോതിഷി പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണ പണിക്കരുടെ ശുപാര്‍ശ പ്രകാരമാണ് ഈ വിപുലമായ സംഭാവനകള്‍ നല്‍കിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തിന് 6 കോടി രൂപയും രാജരാജേശ്വര ക്ഷേത്രത്തിന് 12 കോടി രൂപയുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായാണ് 12കോടി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കൂടാതെ, ഗുരുവായൂരിലെ ആനകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അധികപിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി. ഇതിന് പുറമേ തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തൃശൂര്‍ കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തിരൂര്‍ തൃപ്രങ്ങോട് ശിവക്ഷേത്രം, തിരൂര്‍ തൃക്കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം, ഗുരുവായൂരിനടുത്തുള്ള അരിയന്നൂര്‍ ഹരികന്യക ക്ഷേത്രം, മലപ്പുറം വള്ളിക്കുന്നിലെ നിറംകൈതക്കോട്ട ഭഗവതി ക്ഷേത്രം, പരപ്പനങ്ങാടി നെടുമ്പറമ്പ് ഭഗവതി ക്ഷേത്രം എന്നി ക്ഷേത്രങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 4.55 കോടി രൂപ അധികമായും നല്‍കി. ജ്യോതിഷി പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ ശുപാര്‍ശ പ്രകാരമാണ് ഈ സംഭാവനകള്‍ നല്‍കിയത്.

'തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോപുരത്തിന്റെ നവീകരണത്തിനും, മുകളില്‍ ഹെലിപാഡോട് കൂടിയ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് സൗകര്യം നിര്‍മ്മിക്കുന്നതിനുമുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (DPR) അനന്ത് അംബാനി അംഗീകരിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 3 കോടി രൂപ അനുവദിച്ചു. പുരാവസ്തു വകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനുമതി ലഭിച്ചു. പത്ത് ദിവസത്തിനുള്ളില്‍ ജോലി ആരംഭിക്കും'- ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്‍ അറിയിച്ചു.

തിരുവങ്ങാട് ക്ഷേത്രത്തിന് അനന്ത് അംബാനി നല്‍കിയ 60 ലക്ഷം രൂപ ഉപയോഗിച്ച് ശ്രീകോവിലിന്റെ മേല്‍ക്കൂര ചെമ്പ് ഷീറ്റുകള്‍ പാകി നവീകരിക്കും. പുരാതന വേദ പണ്ഡിത സദസ്സായ 'കടവല്ലൂര്‍ അന്യോന്യത്തിന്' പ്രസിദ്ധമായ കടവല്ലൂര്‍ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെയും വിളക്കുമാടത്തിന്റെയും നവീകരണത്തിനായി 70 ലക്ഷം രൂപ അനുവദിച്ചു. കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയത്.

ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന, തൃപ്രങ്ങോട് ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരം, കൂത്തമ്പലം, വിളക്കുമാടം എന്നിവയുടെ പുനര്‍നിര്‍മ്മാണത്തിനായി 4 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 1 കോടി രൂപ അനന്ത് അംബാനി നല്‍കി. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് 60 ലക്ഷം രൂപയും, അരിയന്നൂര്‍ ക്ഷേത്രത്തിലെ കുളം നവീകരിക്കുന്നതിന് 50 ലക്ഷം രൂപയും നല്‍കി. വള്ളിക്കുന്ന് നിറംകൈതക്കോട്ട ക്ഷേത്രത്തില്‍ ശ്രീകോവില്‍ നവീകരിക്കുന്നതിനും പൈതൃക കൊത്തുപണികള്‍ സംരക്ഷിക്കുന്നതിനുമായി 75 ലക്ഷം രൂപ വിനിയോഗിക്കും. പരപ്പനങ്ങാടി നെടുമ്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡലകാല അന്നദാനത്തിനായി 40 ലക്ഷം രൂപയും അദ്ദേഹം നല്‍കി.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് രാജരാജേശ്വര ക്ഷേത്രത്തില്‍ അനന്ത് അംബാനി എത്തിയത്. പൊന്നും കുടം, പട്ട് ,താലി, നെയ്യമൃത് തുടങ്ങിയ വഴിപാടുകള്‍ സമര്‍പ്പിക്കുകയും അശ്വമേധ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. അനന്ത് അംബാനിയോടൊപ്പം അടുത്ത സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ക്ഷേത്ര അധികാരികള്‍ അദ്ദേഹത്തെ പരമ്പരാഗത ബഹുമതികളോടെ സ്വീകരിച്ചു. ടിടികെ ദേവസ്വം പ്രസിഡന്റ് ടി പി വിനോദ്കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ പി വിനയന്‍, മുഖ്യതന്ത്രി ഇപി കുബേരന്‍ നമ്പൂതിരി, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അതേദിവസം വൈകുന്നേരം 5മണിയോടെയാണ് അനന്ത് അംബാനി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. വന്‍താര മുഖേന മൃഗസംരക്ഷണത്തിലും പരിപാലനത്തിലും ഉള്ള ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമായി, ഗുരുവായൂരിലെ ക്ഷേത്ര ആനകളുടെ ക്ഷേമത്തിനായി വിവിധപദ്ധതികള്‍ക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഇതില്‍ പ്രത്യേക ആനയാശുപത്രി നിര്‍മാണം ,ചങ്ങലകളില്ലാത്ത അഭയകേന്ദ്രം, കൂടാതെ ആനകള്‍ക്ക് ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുന്ന ആധുനിക സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. ഗുരുവായൂരില്‍, ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് ഉള്‍പ്പെടെയുള്ള ക്ഷേത്ര അധികാരികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. പരമ്പരാഗത സ്മരണികകളും പ്രസാദവും നല്‍കി ആദരിച്ചു. ദേവസ്വം വകുപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.