കൊല്ലത്ത് വിദേശ വിനോദസഞ്ചാരി ഗൈഡിനൊപ്പം മദ്യപിച്ച് വഴിതെറ്റി പാതിരാത്രിയില്‍ വീടിന്റെ വാതിലില്‍ മുട്ടിയത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തിയിലാക്കി. മയ്യനാട് ധവളക്കുഴി കോടവിള പടിഞ്ഞാറ്റതില്‍ വിഷ്ണുവിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ അപ്രതീക്ഷിത അതിഥിയെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ബ്രിട്ടീഷ് പൗരനായ ഹിറ്റ് പാട്രിക് ജോണ്‍ (19) ആണ് കൊല്ലം നഗരത്തില്‍ നിന്ന് വഴിതെറ്റി മയ്യനാട് എത്തിയത്. കൊല്ലം നഗരത്തിലെ ഹോട്ടലില്‍ താമസിച്ചിരുന്ന പാട്രിക്, കൊട്ടിയം സ്വദേശിയായ ഗൈഡിനൊപ്പമാണ് പുറത്തുപോയത്. ഇരുവരും ചേര്‍ന്ന് ആദ്യം കൊല്ലത്തെ ബാറിലും പിന്നീട് കൊട്ടിയത്തുള്ള ബാറിലും കയറി മദ്യപിച്ചു. ഇതിനിടെ ഗൈഡ് അമിതമായി മദ്യപിച്ച് ബോധരഹിതനായി.

ഗൈഡിനെ അവിടെ ഉപേക്ഷിച്ച് തന്റെ താമസസ്ഥലം തേടിയിറങ്ങിയ പാട്രിക് പാതിരാത്രിയില്‍ വഴിതെറ്റി മയ്യനാട് ഭാഗത്ത് എത്തിപ്പെടുകയായിരുന്നു. നേരം വെളുക്കാറായ സമയത്ത് വിഷ്ണുവിന്റെ വീടിന്റെ വാതിലില്‍ പാട്രിക് ശക്തമായി മുട്ടി. വാതില്‍ തുറന്ന വീട്ടുകാര്‍ മുന്നില്‍ സായിപ്പിനെ കണ്ടതോടെ അമ്പരന്നു.

തുണയായത് പഞ്ചായത്ത് മെമ്പറും പോലീസും

ഹിറ്റ് പാട്രിക് പറയുന്നത് മനസ്സിലാകാത്തതിനെ തുടര്‍ന്ന് വിഷ്ണു പഞ്ചായത്ത് മെമ്പറെ വിവരമറിയിച്ചു. തുടര്‍ന്ന് മെമ്പറും അയല്‍വാസികളുമെത്തി നടത്തിയ അന്വേഷണത്തിലാണ് യുവാവ് ബ്രിട്ടീഷുകാരനാണെന്നും വഴിതെറ്റിയതാണെന്നും വ്യക്തമായത്. 'രാത്രി മുഴുവന്‍ വഴിതെറ്റി നടക്കുകയായിരുന്നുവെന്നും തന്റെ താമസസ്ഥലത്ത് എത്താന്‍ സഹായിക്കണമെന്നും പാട്രിക് അഭ്യര്‍ത്ഥിച്ചു.'

ഇരവിപുരം പോലീസ് സ്ഥലത്തെത്തി പാസ്‌പോര്‍ട്ടും മറ്റ് രേഖകളും പരിശോധിച്ചു. യുവാവ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് തന്നെ ഇടപെട്ട് ഹിറ്റ് പാട്രിക്കിനെ കൊല്ലം നഗരത്തിലെ താമസസ്ഥലത്ത് സുരക്ഷിതമായി എത്തിച്ചു. ഗൈഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.