തിരുവനന്തപുരം: കനത്ത മഴയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഓടനിറഞ്ഞ് വെള്ളം ആശുപത്രിക്ക് അകത്തേക്ക് എത്തുകയായിരുന്നു. വലിയ തോതില്‍ ആശുപത്രിയിലും ഓപ്പറേഷന്‍ തിയറ്ററിലും വെള്ളം കയറിയതോടെ ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ഒപിയില്‍ പരിശോധനക്ക് എത്തിയവരും ദുരിതത്തിലായി. വെള്ളം കയറിയതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍ നാല് ദിവസത്തേക്ക് അടച്ചതായി അധികൃതര്‍ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത മഴയ്ക്കിടെയാണ് സംഭവം. ശക്തമായ മഴയില്‍ ഓട നിറഞ്ഞ് വെള്ളം ആശുപത്രിയിലേക്ക് കുത്തിയൊഴുകുകയായിരുന്നു. ഓപ്പറേഷന്‍ തിയറ്ററിനും വാര്‍ഡിനും ഇടയില്‍ മേല്‍ക്കൂര സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. നീക്കം ചെയ്ത ചില തൂണുകള്‍ ഓടയിലാണ് ഉപേക്ഷിച്ചത്. ഇതോടെ ഓടയിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടു.

ഇതിനിടെ പൈപ്പുകളും പൊട്ടിയിരുന്നു. ഇതോടെയാണ് മഴവെള്ളം ആശുപത്രിയിലേക്ക് കുത്തിയൊഴുകിയത്. പ്രശ്‌നം പരിഹരിച്ചുവെന്നും വെള്ളം കയറുന്നത് തടയാനായെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അണുബാധയില്ലെന്ന് ഉറപ്പുവരുത്തിയശേഷമായിരിക്കും ഓപ്പറേഷന്‍ തിയറ്റര്‍ തുറക്കുക. എന്തായാലും അപ്രതീക്ഷിത സംഭവത്തില്‍ ആശുപത്രിയിലെത്തിയവരാണ് ദുരിതത്തിലായത്. പലര്‍ക്കും വെള്ളത്തില്‍ ഏറെ നേരം നില്‍ക്കേണ്ടിയും വന്നു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു.

നെയ്യാറ്റിന്‍കര ഭാഗത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ വാര്‍ഡിനും ഓപ്പറേഷന്‍ തിയേറ്ററിനുമിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നത്. ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് രോഗികളെ എത്തിക്കുന്ന ഇടത്ത് മേല്‍ക്കൂരയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോസ്റ്റുകള്‍ മാറ്റിയപ്പോള്‍ കല്ലുകളും മറ്റും ഓടയിലാണ് ഇട്ടത്. ഓടിയിലെ ഒഴുക്ക് തടസപ്പെടുകയും പൈപ്പ് പൊട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വെള്ളം ആശുപത്രിക്കകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

എന്നാല്‍ ഇന്നത്തെ ശസ്ത്രക്രിയകള്‍ എല്ലാം മടുക്കം കൂടാതെ നടന്നു. ശുചീകരണ പ്രവൃത്തികള്‍ നടത്തി നാല് ദിവസത്തിന് ശേഷം അണുബാധയില്ലായെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമെ ശസ്ത്രക്രിയകള്‍ നടക്കൂവെന്നും അധികൃതര്‍ പറഞ്ഞു.

ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തി ഓടയിലെ മണ്ണ് നീക്കംചെയ്ത് വെള്ളം ഒഴിക്കിവിട്ടു. പിന്നാലെ അധികൃതര്‍ ആശുപത്രി പരിസരം വൃത്തിയാക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉച്ചയോടെ കുറച്ചുനേരം മഴ പെയ്തപ്പോള്‍ത്തന്നെ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. തമ്പാനൂര്‍ ഉള്‍പ്പടെ ചെറിയരീതിയില്‍ വെള്ളക്കെട്ടുണ്ടായി.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവുമുണ്ടായി. കഴക്കൂട്ടത്ത് വീടുകളില്‍ വെള്ളം കയറി. അടുത്ത ദിവസങ്ങളിലും ജില്ലയില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശനിയാഴ്ച തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. കഴക്കൂട്ടത്ത് അങ്കണവാടിയിലും നാല് വീടുകളിലും വെള്ളം കയറി. ഒരു വീട്ടില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിയും വന്നു. വിഴിഞ്ഞം ഭാഗത്തും നിരവധി വീടുകളില്‍ വെള്ളം കയറി.