തിരുവനന്തപുരം: എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷത്തിന് പിന്നിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരെന്ന സംശയം ശക്തം. സംഭവത്തെ ഗൗരവത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് എടുക്കും. വിവാദത്തില്‍ വിവര ശേഖരണം കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തില്‍ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ഖാന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം മുദ്രാവാക്യംമുഴക്കി ബഹളംവെച്ചതാണ് സംഘര്‍ഷത്തിന്റെ തുടക്കം. പാണക്കാട് ഹാളില്‍ച്ചേര്‍ന്ന യോഗത്തില്‍ കസേരയേറും കുടിവെള്ളക്കുപ്പിയേറും ഉണ്ടായതോടെ പോലീസെത്തി. സംഘര്‍ഷത്തെത്തുടര്‍ന്ന് കൗണ്‍സില്‍ യോഗം മുടങ്ങി. പിന്നീട് ജാഫര്‍ഖാന്‍ വിഭാഗം അദ്ദേഹത്തെ സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറിയായി നിലവിലെ വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കറിനെയും ട്രഷററായി കെ. പ്രദീപനെയും നിശ്ചയിച്ചു. എന്നാല്‍, സംഘടാനവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ജാഫര്‍ഖാനെയും ഉമാശങ്കറിനെയും അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് നീക്കിയതായി ചവറ ജയകുമാര്‍ അറിയിച്ചു. ഔദ്യോഗിക വിഭാഗത്തിനും ജാഫര്‍ഖാന്‍ വിഭാഗത്തിനും ഭാരവാഹികളായതോടെ സംഘടന പിളര്‍പ്പിന്റെ വക്കിലായി. ജീവനക്കാരുടെ ക്ഷേമത്തിന് കൂടുതല്‍ തുക ബജറ്റില്‍ നീക്കിവെക്കണം എന്നാവശ്യപ്പെട്ട് ജാഫര്‍ഖാന്‍ വിഭാഗം സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തി.

ഇതോടെ എന്‍ജിഒ അസോസിയേഷന്‍ പിളര്‍ന്നുവെന്ന വിലയിരുത്തലും സജീവമാണ്. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഭാരവാഹി തെരഞ്ഞെടുപ്പിനെ ചൊല്ലി വിഡി സതീശന്‍ പക്ഷവും സുധാകരന്‍ പക്ഷവും തമ്മില്‍ കൂട്ടയടി നടന്നുവെന്ന വിലയിരുത്തലുമുണ്ട്. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു, ജി സുബോധന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത കൗണ്‍സില്‍ യോഗത്തിലാണ് അടിപൊട്ടിയത്. സതീശന്‍ പക്ഷം എ എം ജാഫര്‍ഖാനെ സംഘടനയുടെ പുതിയ പ്രസിഡന്റായും എസ് ഉമാശങ്കറിനെ ജനറല്‍ സെക്രട്ടറിയായും പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡന്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്ന സുധാകരന്‍ പക്ഷക്കാര്‍ ഇത് എതിര്‍ത്തത്തോടെ വാക്കേറ്റമായി. അതിനിടെ ചവറ ജയകുമാറിന്റെ അധ്യക്ഷതയില്‍ യോഗം തുടങ്ങി. ഇത് എതിര്‍വിഭാഗം തടഞ്ഞു. തുടര്‍ന്ന് കൗണ്‍സില്‍ അജന്‍ഡ പൂര്‍ത്തിയാക്കാതെ സുധാകര വിഭാഗം ഇറങ്ങിപ്പോയി എന്നും വിലയിരുത്തലുണ്ട്. ബേക്കറി ജങ്ഷനിലെ സംസ്ഥാന കൗണ്‍സില്‍ ഓഫീസിന്റെ നിയന്ത്രണവും ഇവര്‍ ഏറ്റെടുത്തു. ഇവിടെയെത്തിയ സതീശന്‍ പക്ഷം ചവറ ജയകുമാറിനെ കയ്യേറ്റം ചെയ്തു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. അഞ്ച് വര്‍ഷമായി തെരെഞ്ഞെടുപ്പ് നടക്കുന്നില്ലെന്നും ബ്രാഞ്ച് മുതല്‍ സംസ്ഥാന കൗണ്‍സില്‍ വരെയുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും കെപിസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനാണ് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നത്. നാമമാത്രമായിരുന്ന ചെന്നിത്തലപക്ഷം സംഘടന പിളര്‍ന്നതോടെ ഇല്ലാതായി എന്നും വിലയിരുത്തലുണ്ട്.

സംസ്ഥാനസമ്മേളനത്തെത്തുടര്‍ന്ന് മാറ്റിവെച്ച യോഗമാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്നത്. കെ.പി.സി.സി.യില്‍ രാവിലെ അസോസിയേഷന്‍ ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെയും യോഗം ചേര്‍ന്നിരുന്നു. ബ്രാഞ്ച് കമ്മിറ്റികള്‍മുതല്‍ സംസ്ഥാന കൗണ്‍സില്‍വരെയുള്ള ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള കെ.പി.സി.സി. ഉപസമിതിയുടെ തീരുമാനം യോഗം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു കൗണ്‍സില്‍ യോഗമെന്നും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നില്ലെന്നും അസോസിയേഷന്റെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജി. സുബോധന്‍ അറിയിച്ചു. സംസ്ഥാനസമിതിയോ ഉപസമിതിയോ അറിയാതെയുള്ള തിരഞ്ഞെടുപ്പാണ് അജന്‍ഡയെന്ന് ജാഫര്‍ഖാന്‍ പ്രചരിപ്പിച്ചെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗം അലങ്കോലപ്പെടുത്തി ഇറങ്ങിപ്പോയെന്നും സുബോധന്‍ കുറ്റപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ജയകുമാര്‍പക്ഷ അനുകൂലനിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റേത്. ഇതിനെ മറുവിഭാഗം അംഗീകരിച്ചില്ല.

്അസോസിയേഷന്‍ തിരഞ്ഞെടുപ്പിനായി കെ.പി.സി.സി ഉപസമിതി മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ജാഫര്‍ഖാന്റെ നേതൃത്വത്തിലുള്ള വിഭാഗം കൂട്ടാക്കിയില്ലെന്ന് മറുപക്ഷം കുറ്റപ്പെടുത്തി. വനിതകള്‍ക്ക് സംഘടനയുടെ എല്ലാ തലങ്ങളിലും 20% സംവരണം നടപ്പാക്കുക, അന്തിമ തീരുമാനം എടുക്കുംമുമ്പ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടുക, ഒരേ പദവിയില്‍ ഒരാള്‍ക്ക് പരമാവധി മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവകാശം നല്‍കാതിരിക്കുക, സംഘടനാ നേതൃത്വത്തില്‍ തുടരാനായി ഗസറ്റഡ് റാങ്കിലേക്കുള്ള പ്രൊമോഷന്‍ വേണ്ടെന്ന് വയ്ക്കുന്ന പ്രവണത ഇല്ലാതാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഉപസമിതി നല്‍കിയത്. ഇതൊന്നും വിഡി സതീശനെ അനുകൂലിക്കുന്നവര്‍ അംഗീകരിക്കുന്നില്ല.