ലണ്ടന്‍: യുകെയില്‍ എന്‍ എച്ച് എസ് നഴ്സ് ആയ സൂസന്‍ ഹാമില്‍ടണും ഡയറ്റീഷ്യന്‍ അബ്ദുള്‍ നയേക്കും തമ്മിലുള്ള ബന്ധം കുറേ വര്‍ഷങ്ങളായി അത്ര ഊഷ്മളമായിരുന്നില്ല. പിന്നീട് ഒരു കപ്പ് ചായയുമായി ബന്ധപ്പെട്ട് അവര്‍ക്കിടയിലെ ഭിന്നത രൂക്ഷമായതോടെയാണ് ഇപ്പോഴത് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ വരെ എത്തിയത്. മറ്റു സഹപ്രവര്‍ത്തകര്‍ക്കെല്ലാം ചായ നല്‍കിയ നായേക്ക് തനിക്ക് മാത്രം നല്‍കാതെ അവഗണിച്ചു എന്നായിരുന്നുക്രോയ്‌ഡോണ്‍ ട്രൈബ്യൂണലില്‍ സൂസന്‍ പറഞ്ഞത്.

താന്‍ അഭിവാദ്യം ചെയ്യുമ്പോഴെല്ലാം നായേക്ക് അവഗണിക്കുമായിരുന്നെന്നും, ജീവനക്കാരുടെ യോഗങ്ങളിലും ഒത്തുചേരലുകളിലും താന്‍ സംസാരിക്കുമ്പോള്‍ നായേക്ക് മുഖം തിരിച്ചിരിക്കുമായിരുന്നു എന്നും അവര്‍ പറഞ്ഞു. ഇവര്‍ തമ്മിലുള്ള ഭിന്നിപ്പ് രൂക്ഷമായതിനെ തുടര്‍ന്ന് മേലധികാരികള്‍ ഇരുവരെയും വിളിച്ച് സമവായത്തിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍, സമവായ ചര്‍ച്ചയില്‍ നായേക്ക് തുറന്നടിച്ചത് പറഞ്ഞത് തനിക്ക് സൂസനെ ഇഷ്ടമല്ല എന്നായിരുന്നത്രെ.

പിന്നീട്, ഇവര്‍ ജോലി ചെയ്തിരുന്ന എന്‍ എച്ച് എസ് ട്രസ്റ്റിന്റെ ഔദ്യോഗിക ഇടപെടലിനെ തുടര്‍ന്ന് ഇരുവരും മര്യാദയോടെ പരസ്പരം പെരുമാറാം എന്ന ധാരണയിലെത്തി. സാധാരണ നിലയില്‍ ആശയ സംവേദനം നടത്താമെന്നും സമ്മതിച്ചു. എന്നാല്‍, നായേക്കിന്റെ പെരുമാറ്റത്തില്‍ പിന്നീടും ഒരു വ്യത്യാസവും ഉണ്ടായില്ല എന്നായിരുന്നു ഡയബെറ്റിസ് സ്പെഷ്യലിസ്റ്റ് നഴ്സായ സൂസന്‍ ഹാമില്‍ടണ്‍ പറയുന്നത്. ആകപ്പാടെ ഉണ്ടായ ഒരേയൊരു മാറ്റം, മറ്റുള്ളവര്‍ക്കും ചായ നല്‍കുന്നത് നിര്‍ത്തി എന്നത് മാത്രമാണത്രെ.

പരിഹസിക്കുന്ന രീതിയിലുള്ള പെരുമാറ്റവും, അതോടൊപ്പം തന്റെ ഒരു ബുക്ക് മോഷ്ടിച്ചു എന്ന ആരോപണവും കേസ് എംപ്ലോയ്മെന്റ് ട്രൈബ്യൂണലിലെത്തിച്ചു. നായേക്കുമായി സംസാരിക്കുക എന്നതിനപ്പുറം തൊഴില്‍ ദാതാവായ ട്രസ്റ്റ് മറ്റ് നടപടികള്‍ക്ക് മുതിര്‍ന്നില്ല എന്ന് ട്രൈബ്യൂണല്‍ ജഡ്ജ് നിരീക്ഷിച്ചു. സംസാരിച്ചതാകട്ടെ ഒരു പ്രയോജനവും ഇല്ലാതെ പോവുകയും ചെയ്തു. ശരിയായ നടപടികള്‍ കൈക്കൊള്ളാന്‍ ട്രസ്റ്റ് തയ്യാറായില്ലെന്ന് പറഞ്ഞ ട്രൈബ്യൂണല്‍ ഇപ്പോള്‍ നഴ്സിന് 41,000 പൗണ്ട് നഷ്ടപരിഹാരം നല്‍കുവാന്‍ വിധിക്കുകയും ചെയ്തു.

2012 ല്‍ ആയിരുന്നു സൂസന്‍ ഹാമില്‍ടണ്‍ സെയിന്റ് ഹീലിയര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ട്രസ്റ്റില്‍ ഡയബെറ്റിസ് സ്പെഷ്യലിസ്റ്റ് നഴ്സ് ആയി ജോലിയില്‍ കയറുന്നത്. 2017ല്‍ നായേക്ക് അവിടെ ഡയബെറ്റിസ് സ്പെഷ്യലിസ്റ്റ് ഡയറ്റീഷ്യന്‍ ആയി ജോലിയില്‍ കയറി. ഇരുവരും ഒരു ടീമിലെ അംഗങ്ങളായി ജോലി ചെയ്യുകയും, ഒരേ രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിട്ടുണ്ട്. 2018 ല്‍ ഒരു രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

തന്റെ കഴിവിനെ ചോദ്യം ചെയ്യുകയാണെന്ന് നായേക്ക് ചൂണ്ടിക്കാട്ടിയപ്പോള്‍ ഹാമില്‍ടണ്‍ ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍, അത് സ്വീകരിക്കാന്‍ നായേക്ക് തയ്യാറായില്ല. അന്നു മുതലായിരുന്നു ഇരുവരും തമ്മിലുള്ള അകല്‍ച്ച ആരംഭിച്ചത്.