പാരിസ്: ജയില്‍ മോചിതനായ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി വീട്ടില്‍ തിരിച്ചെത്തി. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട സര്‍ക്കോസി വെറും 20 ദിവസം മാത്രമാണ് ജയിലില്‍ കഴിഞ്ഞത്. അപ്പീല്‍ കോടതി വിചാരണയ്ക്ക് ശേഷമാണ് സര്‍ക്കോസി മടങ്ങിയെത്തിയത്. ലിബിയയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് 2007 ലെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് മുന്‍ പ്രസിഡന്റിനെ കോടതി ശിക്ഷിച്ചത്.

പാരീസിലെ ലാ സാന്റെ ജയിലിലാണ് അദ്ദേഹം തടവില്‍ കഴിഞ്ഞത്. ലിബിയയിലെ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്നാണ് സര്‍ക്കോസി ഗൂഡാലോചന നടത്തിയതെന്നായിരുന്നു കേസ്. ജയിലില്‍ അദ്ദേഹത്തിന് വധഭീഷണി ഉണ്ടായതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പോലീസ് അകമ്പടിയോടെ കറുത്ത ചില്ലുകളുള്ള ഒരു കാറിലാണ് സര്‍ക്കോസി ജയിലില്‍ നിന്ന് മടങ്ങിയത്. സര്‍ക്കോസിയെ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ നിര്‍ത്തുമെന്നും ഫ്രാന്‍സ് വിട്ടുപോകുന്നതില്‍ നിന്ന് വിലക്കിയതായും കോടതി വ്യക്തമാക്കിയിരുന്നു.

അപ്പീല്‍ വിചാരണ മാര്‍ച്ച് മാസത്തിലാണ് നടക്കുന്നത്. തിങ്കളാഴ്ചത്തെ വാദം കേള്‍ക്കുന്നതിനിടെ, വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച സര്‍ക്കോസി, ജയിലിനുളളിലെ ജീവിതം ഒരു പേടിസ്വപ്നമാണ് എന്നാണ് പറഞ്ഞത്. 70 വയസ്സുള്ളപ്പോള്‍് ജയില്‍ അനുഭവിക്കേണ്ടിവരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നും ഇത് അതികഠിനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലില്‍ എല്ലാ സഹായവും ചെയ്തു തന്ന ജീവനക്കാരെ താന്‍ ആദരവോടെ കാണുന്നതായും സര്‍ക്കോസി വ്യക്തമാക്കി.

'സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ' എന്ന അടിക്കുറിപ്പോടെ പിതാവിനൊപ്പം കുട്ടിയായിരുന്നപ്പോള്‍ എടുത്ത ചിത്രം പങ്കിട്ടുകൊണ്ട് സര്‍ക്കോസിയുടെ മോചനത്തോട് അദ്ദേഹത്തിന്റെ മകന്‍ ലൂയിസ് പ്രതികരിച്ചു. സര്‍ക്കോസിയുടെ ഭാര്യയും സൂപ്പര്‍ മോഡലും ഗായികയുമായ കാര്‍ല ബ്രൂണി-സര്‍ക്കോസിയും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും പാരീസ് കോടതിയില്‍ നടന്ന വാദം കേള്‍ക്കലില്‍ പങ്കെടുത്തു. 2007 മുതല്‍ 2012 വരെ ഫ്രഞ്ച് പ്രസിഡന്റായിരുന്നു സര്‍ക്കോസി. കഴിഞ്ഞ സെപ്തംബറിലാണ് ലിബിയയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രചാരണത്തിനായി ഫണ്ട് നേടാന്‍ ശ്രമിച്ചതിന് സെപ്റ്റംബറില്‍ കീഴ്‌ക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി സര്‍ക്കോസിയെ കോടതി ശിക്ഷിച്ചു. എന്നാല്‍ പ്രചാരണത്തിനായി ഫണ്ട് സ്വീകരിച്ചതായോ ഉപയോഗിച്ചതായോ നിഗമനത്തിലെത്തിയില്ല. ജയിലില്‍ അടയ്ക്കപ്പെടുന്ന ആധുനിക കാലത്ത് ആദ്യത്തെ മുന്‍ ഫ്രഞ്ച് രാഷ്ട്രത്തലവനാണ് സര്‍ക്കോസി. സര്‍ക്കോസിയുടെ മോചന അഭ്യര്‍ത്ഥന അംഗീകരിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ഡാമിയന്‍ ബ്രൂണറ്റ് ആവശ്യപ്പെട്ടിരുന്നു. വേണമെങ്കില്‍ സര്‍ക്കോസിയെ വീട്ടു തടങ്കലില്‍ വെയ്ക്കാം.