തിരുവനന്തപുരം: നിലമ്പൂരില്‍ യുഡിഎഫ് ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. നൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ തരാതരം ഉപയോഗിക്കുന്നത് മതനിരപേക്ഷയ്ക്ക് ഭീഷണിയാകുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

അത് സത്യമല്ല. ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പോകുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടെങ്കില്‍ യുഡിഎഫിന് വോട്ടുകള്‍ ഇതിനേക്കാള്‍ കൂടുമായിരുന്നു. തങ്ങള്‍ക്ക് ലഭിച്ച വോട്ടുുകള്‍ക്ക് കുറവില്ല. അത് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടെങ്കില്‍ അത് പഠിച്ച് പരിശോധിക്കും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്തിന് വൻ ജയം. 11,077 വോട്ടുകൾക്ക് വിജയിച്ച് യുഡിഎഫ് നിലമ്പൂർ തിരിച്ചുപിടിച്ചു. ‌2016നുശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.

മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി വി അൻവർ ഇരുപതിനായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് നാലാം സ്ഥാനത്തായി.ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.