നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച സമയത്തായിരുന്നു യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് പി വി അന്‍വറിന്റെ മലക്കം മറിച്ചില്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങവെ അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അന്‍വര്‍ നടത്തിയ വിലപേശല്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ അന്‍വറിന് വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതാക്കള്‍ വിഎസ് ജോയിയുമായി സംസാരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ജോയി ഉറപ്പ് നല്‍കിയതോടെ നിലമ്പൂരില്‍ ഒറ്റപ്പേരിലേക്ക് നേതാക്കള്‍. ആര്യാടന്‍ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാന്‍ഡിന് കൈമാറിയതോടെ ഇന്ന് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.

സംസ്ഥാന നേതാക്കളുടെ ചര്‍ച്ചകളിലും നേരത്തെ ഷൗക്കത്തിന്റെ പേരിനായിരുന്നു മുന്‍തൂക്കം. സാമുദായിക പരിഗണന വെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സണ്ണി ജോസഫ് പ്രസിഡന്റ് ആയതോടുകൂടി ഇനി ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ആ വിഭാഗത്തിന്റെ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. ആര് സ്ഥാനാര്‍ഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കിയ അന്‍വര്‍ പിന്നെ മലക്കം മറിഞ്ഞതില്‍ യുഡിഎഫില്‍ അതൃപ്തിയുണ്ട്.

രാവിലെ മുതല്‍ നടന്ന ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലാണ് ഒറ്റപ്പേരിലേക്ക് യുഡിഎഫ് എത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വിലപേശലനുമിടെ കല്യാണവീട്ടില്‍ ഒരുമിച്ചിരുന്ന് പി വി അന്‍വറും ആര്യാടന്‍ ഷൗക്കത്തും സദ്യയും കഴിച്ചു. നിലമ്പൂരിലെ കോണ്‍ഗ്രസ് നേതാവ് എന്‍ എ കരീമിന്റെ മകന്റെ കല്യാണ വേദിയിലാണ് ഇരുവരും എത്തിയത്. ഒന്നിച്ചു സംസാരിക്കുകയും ഒന്നിച്ചു സദ്യയും കഴിക്കുകയും ചെയ്തു. ആര്യാടന്‍ വിരുദ്ധ വിഭാഗം നേതാവ് ആണ് കരീം. വി എസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണം എന്ന നിലപാടുകാരനാണ് എന്‍ എ കരീം എന്നതും ശ്രദ്ധേയമാണ്.

ഉപാധിയില്ലാതെയുള്ള പിന്തുണയാണ് പിവി അന്‍വര്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങവെ യുഡിഎഫിനെ വെട്ടിലാക്കാനുള്ള സമ്മര്‍ദ നീക്കങ്ങളുമായാണ് പിവി അന്‍വര്‍ മുന്നോട്ടുപോയത്. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കണമെന്ന ആവശ്യമാണ് പിവി അന്‍വര്‍ ഉന്നയിച്ചത്. ഈ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങേണ്ടന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതോടെ ഷൗക്കത്ത് എന്ന ഒറ്റപ്പേരിലേക്ക് എത്തിച്ചേരുകയായിരുന്നു. അതേ സമയം അന്‍വറിനെ അനുനയിപ്പിക്കാനുള്ള ശ്രമം കെപിസിസി നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പിന്തുണയുണ്ടായിട്ടും അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായത്. വി.എസ്.ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി.എസ്.ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. ആര് സ്ഥാനാര്‍ഥിയായാലും പിന്തുണയ്ക്കുമെന്ന് ഉറപ്പ് നല്‍കിയ അന്‍വര്‍ പിന്നെ മലക്കം മറിഞ്ഞതില്‍ യുഡിഎഫില്‍ കടുത്ത അതൃപ്തിയുണ്ട്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കളമശ്ശേരിയിലെ ഹോട്ടലില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനമുണ്ടായത്. നിലമ്പൂരില്‍ മത്സരിക്കുന്ന ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെയും പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്‍ഗണന. അന്‍വര്‍ തിങ്കളാഴ്ച വീണ്ടും ഇടഞ്ഞുനിന്നതോടെയാണ് കളമശ്ശേരിയില്‍ നിര്‍ണായക യോഗം ചേര്‍ന്നത്.

കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍, ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നാണ് തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ നിലപാടെടുത്തു. സ്ഥാനാര്‍ഥിത്വമോഹികള്‍ക്ക് മത്സരിക്കാനാണെങ്കില്‍ പത്തുമാസത്തിനപ്പുറം 140 സീറ്റുകള്‍ ഒഴിവുണ്ടല്ലോ എന്നും അന്‍വര്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ രഹസ്യയോഗമെന്നതും ശ്രദ്ധേയമാണ്.

അന്‍വറിന്റെ ലക്ഷ്യം ആത്യന്തികമായി യുഡിഎഫ് പ്രവേശനമാണ്. ഈ അവസരത്തില്‍ തന്നെ ഒരു സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ച് ലക്ഷ്യത്തിലേക്കെത്താനായിരുന്നു അന്‍വറിന്റെ ശ്രമം. ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതും പരിഗണിക്കുമെന്നാണ് സൂചന.

ഇടതുമുന്നണി അംഗമായിരുന്ന പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്.

ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.