പാലക്കാട്: യെമെന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇനിയും ഇടപെടും. ജൂലായ് 16-ന് വധശിക്ഷ നടപ്പാക്കാനാണ് പബ്ലിക് പ്രോസിക്യൂഷന്‍ ജയില്‍ അധികൃതര്‍ക്ക് നല്‍കിയ ഉത്തരവ്. ദിയാധനത്തിന്റെ സാധ്യതകള്‍ പരമാവധി പരിശോധിച്ചുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെടും. ഇറാന്‍ വിഷയത്തില്‍ ഇടപെടാമെന്ന് നേരത്തെ പറഞ്ഞിരുന്നു. യുദ്ധമുണ്ടാക്കിയ സാഹചര്യം ഇതും തകര്‍ത്തു.

യെമനില്‍ ഗോത്ര നേതാക്കള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിലെ നീതിന്യായ വ്യവസ്ഥയില്‍ ഈ ഗോത്ര നേതാക്കള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ദിയാധനം സ്വീകരിക്കുന്നതിലും നിരസിക്കുന്നതിലുമെല്ലാം ഈ ഗോത്ര വ്യവസ്ഥയുടെ സ്വാധീനം പ്രധാനമാണ്. പലപ്പോഴും ദിയാധനം സ്വീകരിക്കാന്‍ കുടുംബവും ഗോത്രവും വിസമ്മതിച്ചതുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ കുടിപ്പകയിലേക്ക് മാറാറുണ്ട്. നിമിഷപ്രിയയുടെ കേസില്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദോ മെഹ്ദിയുടെ കുടുംബത്തിലെ ചില അംഗങ്ങള്‍ ദിയാധനം സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ്. ഇത് നിര്‍ണായകമാണ്. കാരണം, ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും അംഗീകരിച്ചാല്‍ മാത്രമേ ദിയാധനം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാനും, വധശിക്ഷയില്‍ നിന്ന് മോചനം നേടാനും സാധിക്കൂ. ഇതാണ് പ്രതിസന്ധി.

നിമിഷപ്രിയയുടെ ബിസിനസ് പങ്കാളിയായിരുന്ന യെമെന്‍ പൗരന്‍ 2017-ലാണ് കൊല്ലപ്പെടുന്നത്. കൊലപാതകത്തില്‍ നിമിഷപ്രിയക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റുചെയ്യുകയും 2018-ല്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കീഴ്‌ക്കോടതി വിധി യെമെനിലെ സുപ്രീംകോടതിയും ശരിവച്ചിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെത്തി മകളെ മോചിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ അതൊന്നും വിജയം കണ്ടിരുന്നില്ല. അതിനിടെ സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. നെന്മാറ എംഎല്‍എ കെ. ബാബു കമ്മിറ്റിയുടെ ചെയര്‍മാനാകും. വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് ലഭിച്ചിരുന്നു. വധശിക്ഷ ഏറെ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് കെ. ബാബു പ്രതികരിച്ചു.

എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ കാര്യമായി ഇല്ല. ഗോത്രസമുദായങ്ങളാണ് അവിടത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നിമിഷപ്രിയയുടെ അമ്മ അവരെ നേരിട്ട് കണ്ട് സംസാരിച്ചതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിഷയത്തില്‍ നല്ല രീതിയില്‍ ഇടപെട്ടിട്ടുണ്ട്. ഇടപെടുന്നതിലൊന്നും ഒരു വീഴ്ചയുമുണ്ടായിട്ടില്ല. ഗോത്രസമൂഹത്തിന്റെ ഇടപെടലാണ് പ്രധാനം. പലതവണ വിലപേശല്‍ നടന്നിട്ടുണ്ട്. പക്ഷേ ഇതൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. സാമുവല്‍ ഇന്നുതന്നെ യെമെനിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലായ് 16-ന് വധശിക്ഷ നടപ്പാക്കാനാണ് പബ്ലിക് പ്രോസിക്യൂഷന്‍ ജയില്‍ അധികൃതര്‍ക്ക് നല്‍കിയ ഉത്തരവ്. ദിയാധനത്തിന്റെ സാധ്യതകള്‍ പരമാവധി പരിശോധിക്കും. 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് യെമെന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചത്. ഇത്തരമൊരു വാഗ്ദാനം നേരത്തെയും കുടുംബത്തിന് നല്‍കിയിരുന്നു. പക്ഷേ, കൊല്ലപ്പെട്ട തലാല്‍ അബ്ദോ മെഹദിയുടെ കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് മാപ്പു നല്‍കുന്നതിനോട് വിയോജിപ്പുണ്ടെന്നാണ് സൂചന. ഇതാണ് പ്രതിസന്ധി.

കുടുംബത്തിലെ എല്ലാ അംഗങ്ങളും മാപ്പുനല്‍കാന്‍ തയ്യാറായാല്‍ മാത്രമേ മോചനം സാധ്യമാകൂ. യെമെന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തവിട്ടതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. ഇതു പിന്നീട് ഇന്ത്യയിലെ യെമെന്‍ എംബസി നിഷേധിച്ചിരുന്നു. സനയിലെ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ. ഇളവുനല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. അപ്പീല്‍ യെമന്‍ സുപ്രീംകോടതി നവംബറിലും തള്ളി. െകാല്ലപ്പെട്ടയാളിന്റെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി മാപ്പ് സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയായിരുന്നു.

കുടുംബം മാപ്പുനല്‍കുകയെന്ന നേരിയ സാദ്ധ്യതമാത്രമാണ് മുന്നിലുള്ളത്. മകളുടെ ജീവന്‍ രക്ഷിക്കാന്‍ അമ്മ പ്രേമകുമാരി മാസങ്ങളായി യെമനിലുണ്ട്. ആഭ്യന്തരയുദ്ധം കലുഷമായ യെമന്‍ തലസ്ഥാനമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇന്ത്യന്‍ എംബസി അയല്‍രാജ്യമായ ജിബൂട്ടിയിലാണ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി പോയത്. തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെട്ടതോടെ ഇരുവരും പങ്കാളികളായി ക്ലിനിക്ക് തുടങ്ങാന്‍ തീരുമാനിച്ചു. സമ്പാദ്യമെല്ലാം കൈമാറി. കൂടുതല്‍ പണം കണ്ടെത്താന്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വന്ന നിമിഷപ്രിയ ഒറ്റയ്ക്കാണ് മടങ്ങിപ്പോയത്. നിമിഷ ഭാര്യയാണെന്ന് തലാല്‍ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്.

വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹവും നടത്തി. പാസ്പോര്‍ട്ട് തട്ടിയെടുക്കുകയും സ്വര്‍ണം വില്‍ക്കുകയും ചെയ്തു. പരാതി നല്‍കിയ നിമിഷപ്രിയയെ ക്രൂരമായി മര്‍ദ്ദിച്ചു. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തില്‍ പ്രതിരോധിച്ചപ്പോഴാണ് മഹ്ദി മരിച്ചതെന്നാണ് നിമിഷപ്രിയയുടെ മൊഴി .