തിരുവനന്തപുരം: തനിക്കെതിരായ പീഡന പരാതിയില്‍ ഗൂഢാലോചന സംശയിച്ച് നടന്‍ നിവിന്‍ പോളി. സിനിമയില്‍ നിന്ന് ഉള്ളവര്‍ തന്നെയാണ് ഇതിന് പിന്നില്‍ എന്ന് നിവിന്‍ പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നിവിന്‍ പരാതി നല്‍കിയത്. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍. കേസില്‍ താന്‍ നിരപരവധിയാണെന്ന് നിവിന്‍ പറഞ്ഞു. ബലാത്സംഗ പതാതി കെട്ടിച്ചമച്ചതാണെന്നും സിനിമാ മേഖലയില്‍ നിന്നടക്കമുള്ള നീക്കം അന്വേഷിക്കണമെന്നും നിവിന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

തനിക്കെതിരായ പീഡനപരാതിയില്‍ വിശദമായ അന്വേഷണം വേണമെന്ന് നിവിന്‍ പോളി ആവശ്യപ്പെട്ടു. ഈ പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്. അതില്‍ ഗുരുതരമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സിനിമാ മേഖലയിലുള്ളവര്‍തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു. പീഡനാരോപണം വന്ന സമയത്ത് തന്നെ നിവിന്‍ ഡിജിപിക്ക് പരാതി ഇ-മെയില്‍ മുഖേന അയച്ചിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുള്‍പ്പെടെ നിരവധി പേര്‍ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലാണ് നിവിന്‍ പോളിയുടെ പേരും ഉയര്‍ന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ ഹോട്ടല്‍മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഏവരേയും ഞെട്ടിച്ച ആരോപണം.

എന്നാല്‍ ആരോപണം ഉയര്‍ന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിന്‍ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസന്‍, നടി പാര്‍വതി കൃഷ്ണ, ഭഗത് മാനുവല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ നിവിന്‍ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഡിസംബര്‍ 14 , 15 തീയതികളില്‍ ആണ് അതിക്രമം ഉണ്ടായതെന്നാണ് യുവതി നേരത്തെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് നിവിന്‍ ആ തീയതിയില്‍ തന്നോടൊപ്പം ഉണ്ടായിരുന്നെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണസംഘം വിളിപ്പിച്ചത് വരുമാനം വിവരങ്ങള്‍ തിരക്കാണ് ആയിരുന്നെന്നും പോലീസ് സത്യമന്വേഷിച്ച് കണ്ടത്തട്ടെയെന്നും യുവതി പറഞ്ഞു.

യുവതി ആരോപണം ഉന്നയിച്ചിരിക്കുന്ന തിയ്യതികളില്‍ നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. പരാതിക്കെതിരെ നിവിന്‍ പോളിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിയ്യതി ഉറക്കപ്പിച്ചില്‍ പറഞ്ഞുവെന്ന് യുവതി മൊഴി നല്‍കിയിരിക്കുന്നത്.