ഒസ്ലോ: യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും വൈസ്പ്രസിഡന്റ് ജെ.ഡി.വാന്‍സിന്റെയും മര്യാദയില്ലാത്ത പെരുമാറ്റത്തിന്റെ പേരില്‍ ഇനി മുതല്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് ഇന്ധനം നല്‍കേണ്ടെന്ന് തീരുമാനിച്ചതായി പ്രമുഖ നോര്‍വീജിയന്‍ എണ്ണക്കമ്പനി. നോര്‍വ്വേയിലെ വമ്പന്‍ എണ്ണക്കമ്പനിയായ ഹാള്‍ട്ട് ബാക്ക് ബങ്കേഴ്സ് ആണ് ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.

നിരന്തരമായി തന്നെ അപമാനിക്കുമ്പോഴും സമചിത്തതയോടെ പെരുമാറിയ സെലന്‍സ്‌കിയോട് ആദരവ് തോന്നുന്നതായും ഇത് കണ്ട് ആദ്യം ദുഖം തോന്നിയെങ്കിലും പിന്നീട് സെലന്‍സ്‌കിയുടെ നിലപാട് ഏറെ ഇഷ്ടപ്പെട്ടതായും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നോര്‍വ്വേയിലെ വിന്യസിച്ചിട്ടുള്ള അമേരിക്കന്‍ പടക്കപ്പലുകള്‍ക്കും തങ്ങളുടെ രാജ്യത്തെ തുറമുഖങ്ങളില്‍ എത്തുന്ന യാത്രാക്കപ്പലുകള്‍ക്കും ഇക്കാര്യം ബാധകമായിരിക്കുമെന്ന് ഹാള്‍ട്ട് ബാക്്ക ബങ്കേഴ്സ് അറിയിച്ചു.

അമേരിക്കക്കാര്‍ക്ക് ഇനി ഇന്ധനമില്ല എന്ന് കമ്പനി സ്വന്തം ഫേസ്ബുക്ക് പേജിലും കുറിച്ചു. എന്നാല്‍ ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ നോര്‍വ്വേ സര്‍ക്കാര്‍ യുക്രൈന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എണ്ണക്കമ്പനിയുടെ തീരുമാനം നോര്‍വ്വേ സര്‍ക്കാരിന്റെ നയത്തിന് വിപരീതമാണെന്നും പ്രതിരോധ മന്ത്രി ടോര്‍ സാന്‍ഡ്വിക്ക് വ്യക്തമാക്കി. അമേരിക്കന്‍ കപ്പലുകള്‍ക്ക് നോര്‍വ്വേ നല്‍കുന്ന എല്ലാ സഹായ സഹകരണങ്ങളും തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അമേരിക്കക്കാര്‍ക്ക് ഇന്ധനം നല്‍കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് തങ്ങള്‍ പിന്‍വലിച്ചെങ്കിലും തീരുമാനത്തില്‍ നിന്നും മാറുന്ന പ്രശ്നമില്ലെന്ന് ഹാള്‍ട്ട് ബാക്ക് ബങ്കേഴ്സ് സി.ഇ.ഒ ഗുണാര്‍ ഗ്രാന്‍ വ്യക്തമാക്കി. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന ് ഒഴിയുന്നത് വരെ

ഒരു ലിറ്റര്‍ ഇന്ധം പോലും കൊടുക്കുകയില്ലെന്നും തങ്ങളുടേത് സ്വകാര്യ സ്ഥാപനമാണെന്നും ധാര്‍മ്മികമായ കാര്യങ്ങളില്‍ നിലപാടുകള്‍ കാത്തുസൂക്ഷിക്കുന്നതായും ഗ്രാന്‍ ചൂണ്ടിക്കാട്ടി.

യുക്രൈന്‍ ആക്രമിച്ചതിന് പിന്നാലെ റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും കമ്പനി അവസാനിപ്പിച്ചിരുന്ന കാര്യവും അദ്ദേഹം

വെളിപ്പെടുത്തി. ഇത് കാരണം ഉണ്ടായ നഷ്ടം കമ്പനി സഹിക്കാമെന്നും ഗ്രാന്‍ പറഞ്ഞു. മിക്ക യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും യുക്രൈനെ പിന്തുണക്കുന്ന സാഹചര്യത്തിലാണ് ഇ്ക്കാര്യത്തില്‍ വ്യക്തമായ നിലപാടുമായി കമ്പനി രംഗത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം ലണ്ടനില്‍ എത്തിയ സെലന്‍സ്‌കിയെ പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ അടക്കമുള്ളവര്‍ ഹാര്‍ദ്ദവമായിട്ടാണ് സ്വീകരിച്ചത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരികള്‍ അവിടെ ഒത്തുകൂടി സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.