വാഷിങ്ടണ്‍: നാടുകടത്തുന്നതിന് മുമ്പ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യുഎസ് ഉദ്യോഗസ്ഥരില്‍ നിന്ന് അതിക്രൂര പീഡനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി യുഎസ് ഏംബസി. ന്യൂജഴ്‌സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യന്‍-അമേരിക്കന്‍ സംരഭകന്‍ കുനാല്‍ ജെയ്‌നാണ് ആരോപണം ഉന്നയിച്ചത്. തറയില്‍ മുഖം അമര്‍ത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിച്ചതിന്റെ ദൃശ്യങ്ങളും കുനാല്‍ ജെയ്ന്‍ എക്‌സില്‍ പങ്കുവച്ചു.

അനധികൃത യാത്രക്കാരുടെ പ്രവേശനം ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും വിസ ചട്ടമോ, യുഎസ് നിയമമോ ലംഘിക്കാന്‍ അനുവദിക്കില്ലെന്നും യുഎസ് ഏംബസി പ്രസ്താവനയില്‍ പറഞ്ഞു. നിയമപരമായി യുഎസിലേക്ക് യാത്ര ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, അമേരിക്ക സന്ദര്‍ശിക്കുന്നതിന് അവകാശമൊന്നുമില്ല, ഏംബസി പറഞ്ഞു.





വിദ്യാര്‍ഥിയെ മൃഗത്തെ പോലെയാണ് കൈകാര്യം ചെയ്തതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ' കഴിഞ്ഞ ദിവസം രാത്രി കൈവിലങ്ങണിയിച്ച ഒരുയുവ ഇന്ത്യന്‍ വിദ്യാര്‍ഥിയെ നെവാര്‍ക്ക് വിമാനതാവളത്തില്‍ നാടുകടത്തുന്നതിന് ഞാന്‍ സാക്ഷിയായി. അവന്‍ കരയുന്നുണ്ടായിരുന്നു. ഒരു മൃഗത്തെ പോലെയാണ് കൈകാര്യം ചെയ്തത്. അവന്‍ സ്വപ്‌നങ്ങള്‍ കണ്ടാണ് എത്തിയത്. ആര്‍ക്കും ഒരു ദോഷവും ചെയ്തിട്ടില്ല. ഒരു പ്രവാസി ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ ഞാന്‍ നിസ്സഹായനും ഹൃദയം തകര്‍ന്നവനും ആയിപ്പോയി. ഇത് മാനുഷിക ദുരന്തമാണ്'- കുനാല്‍ ജെയ്ന്‍ കുറിച്ചു.

ഹരിയാന്‍വി ഭാഷയാണ് വിദ്യാര്‍ഥി സംസാരിച്ചിരുന്നത്. അവന് മനോനിലയൊന്നും തെറ്റിയിരുന്നില്ല. എന്നാല്‍, അങ്ങനെ വരുത്തി തീര്‍ക്കാനാണ് യുഎസ് അധികൃതര്‍ ശ്രമിച്ചത്. ' ഈ കുട്ടികള്‍ വിസ കിട്ടുന്ന പാടേ ഫ്‌ളൈറ്റില്‍ കയറി രാവിലെ തിരിക്കും. ചില കാരണങ്ങളാല്‍ തങ്ങളുടെ സന്ദര്‍ശനോദ്ദേശ്യം ഇമിഗ്രേഷന്‍ അധികൃതരെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് ക്രിമിനലുകളെ പോലെ കൈകള്‍ കെട്ടപ്പെട്ട് തിരിച്ചയയ്ക്കപ്പെടുകയാണ്. എല്ലാ ദിവസവും മൂന്നും നാലും കേസുകളുണ്ട്.'- ജെയിന്‍ പറഞ്ഞു.

സംഭവ സ്ഥലത്തിന് സമീപത്തായി 50 ഓളം പേരുണ്ടായിരുവെങ്കിലും ഒന്നും പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. വിദ്യാര്‍ഥി പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ താന്‍ സഹായിക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ തന്നെ അതിന് അനുവദിച്ചില്ല. കൂടുതല്‍ പൊലീസുകാരെ വിളിക്കുകയാണ് അവര്‍ ചെയ്തതെന്നും വിദ്യാര്‍ഥിയെ വിമാനത്തിലും കയറ്റിയില്ലെന്നും കുനാല്‍ ജെയിന്‍ പറഞ്ഞു.