- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാഷ്ട്രപതിയ്ക്കായി ശബരിമലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കി; എല്ലാ സുരക്ഷാ പ്രോട്ടോകോളും അവിടെ പാലിച്ചു; എന്നാല്‍ 'ഡോഗ് സ്‌ക്വാഡിനെ' അനുവദിക്കില്ലെന്ന് പെരുന്നയില്‍ എന്‍ എസ് എസ് തിട്ടൂരം; രാജ്യത്തെ ഒരു സ്മാരകത്തില്‍ ഉപരാഷ്ട്രപതിക്ക് പ്രവേശന അനുമതി നിഷേധിക്കപ്പെടുന്നത് അത്യപൂര്‍വ്വം; കടുത്ത അതൃപ്തിയുമായി കേന്ദ്രം; നടപടി രാജ്യത്തോടുള്ള വെല്ലുവിളിയെന്ന് വിലയിരുത്തല്‍; 'മുരാരി ബാബു' വീണ്ടും ചര്‍ച്ചകളില്‍

ചങ്ങനാശേരി: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍നിന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ എന്‍.എസ്.എസ്. വിലക്കിയ സംഭവത്തെ അതീവ ഗൗരവത്തോടെ കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാജ്യത്തിന്റെ ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിക്ക് സ്മാരകങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത് അത്യപൂര്‍വമായ നടപടിയാണെന്നും ഇതിനെ രാജ്യത്തോടുള്ള വെല്ലുവിളിയായി കാണേണ്ടി വരുമെന്നുമാണ് കേന്ദ്ര കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രാഷ്ട്രീയത്തിന് അതീതരാണെന്നിരിക്കെ, രാഷ്ട്രീയ കാരണങ്ങള്‍ മുന്‍നിര്‍ത്തി അനുമതി നിഷേധിച്ചത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന നിലപാടിലാണ് കേന്ദ്രം. ശബരിമല കൊള്ളയിലെ പ്രധാന പ്രതി മുരാരി ബാബുവാണ്. മുരാരി ബാബുവിന്റെ എന്‍ എസ് എസ് ബന്ധം നേരത്തെ ചര്‍ച്ചയായിരുന്നു. പെരുന്നയില്‍ മുരാരി ബാബുവിനെ പോലുള്ളവര്‍ കറങ്ങി നടക്കുകയും ചെയ്തു. മുരാരി ബാബുവിന്റെ അടുത്ത ബന്ധവിന് ജോലിയും നല്‍കി. അങ്ങനെ മുരാരി ബാബുവിനെ പോലുള്ളവര്‍ വിരഹിക്കുന്നിടത്താണ് ഉപരാഷ്ട്രപതിയ്ക്ക് പ്രവേശന വിലക്ക്.
എസ്.ബി. കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിനായി ചങ്ങനാശേരിയിലെത്തുന്ന ഉപരാഷ്ട്രപതിക്ക് പെരുന്നയിലെ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ മണ്ഡപത്തിനുള്ളില്‍ അനുവദിക്കാനാവില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഇതോടെ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശന പരിപാടിയില്‍നിന്ന് പുഷ്പാര്‍ച്ചന ഒഴിവാക്കി. 'ക്ഷേത്രമാതൃകയില്‍ പരിപാലിക്കുന്ന സമാധി മണ്ഡപത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഡോഗ് സ്‌ക്വാഡിനെ പ്രവേശിപ്പിക്കാനാവില്ല. 1996-ല്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു എത്തിയപ്പോഴും ഇതേ നിലപാടാണ് എന്‍.എസ്.എസ്. സ്വീകരിച്ചത്.'- എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.
അടുത്ത കാലത്ത് ശബരിമലയില്‍ രാഷ്ട്രപതി എത്തിയിരുന്നു. അവിടെ എല്ലാ സുരക്ഷാ ക്രമീകരണവും പൂര്‍ത്തിയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മന്നം സമാധിയില്‍ അതൊന്നും അനുവദിക്കില്ലെന്ന നിലപാട് ചര്‍ച്ചയായിട്ടുണ്ട്. ശ്രീനാരായണ ഗുരു സമാധിയിലും പ്രധാനമന്ത്രിയടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. ഇവിടെ എല്ലാം എസ് പി ജി സുരക്ഷയിലെ പരിശോധന നടത്താറുമുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ആരെയും സമാധി സന്ദര്‍ശനത്തിന് അനുവദിക്കില്ലെന്നാണ് എന്‍.എസ്.എസിന്റെ ഔദ്യോഗിക വിശദീകരണമെങ്കിലും ഇതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് സൂചന.
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കിയതിന് പിന്നാലെ ബി.ജെ.പി. നേതൃത്വവുമായി എന്‍.എസ്.എസ്. കടുത്ത അകലത്തിലാണ്. വിശാല ഹിന്ദു ഐക്യമെന്ന ആശയത്തില്‍നിന്ന് എന്‍.എസ്.എസ്. പിന്‍മാറിയതിന്റെ തുടര്‍ച്ചയായാണ് ഉപരാഷ്ട്രപതിക്ക് നേരെയുള്ള ഈ കര്‍ക്കശ നിലപാടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. മുമ്പ് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനും സമാനമായ രീതിയില്‍ സമാധിയില്‍ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. സി.പി. രാധാകൃഷ്ണന്‍ മുന്‍പ് ബി.ജെ.പി. നേതാവായിരുന്നു എന്ന നിലയിലാണോ എന്‍.എസ്.എസ്. ഇപ്പോഴും അദ്ദേഹത്തെ കാണുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
ചങ്ങനാശ്ശേരി എസ്.ബി. കോളേജിന്റെ ശതാബ്ദി സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനകള്‍ നടത്താന്‍ എന്‍.എസ്.എസ്. അനുമതി നല്‍കാതിരുന്നതാണ് സന്ദര്‍ശനം മുടങ്ങാന്‍ കാരണമായത്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ആരെയും സമാധി സന്ദര്‍ശനത്തിന് അനുവദിക്കില്ലെന്നാണ് എന്‍.എസ്.എസിന്റെ ഔദ്യോഗിക വിശദീകരണമെങ്കിലും ഇതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. മുന്‍പ് ബി.ജെ.പിയുടെ കേരള പ്രഭാരിയായിരുന്ന സി.പി. രാധാകൃഷ്ണനെ ഇപ്പോഴും ഒരു രാഷ്ട്രീയ നേതാവായി തന്നെ എന്‍.എസ്.എസ്. കാണുന്നുവെന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
രാജ്യത്തെ ഒരു സ്മാരകത്തില്‍ ഉപരാഷ്ട്രപതിക്ക് പ്രവേശന അനുമതി നിഷേധിക്കപ്പെടുന്നത് അത്യപൂര്‍വ്വമാണ്. നേരത്തെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനും സമാനമായ രീതിയില്‍ എന്‍.എസ്.എസ്. അനുമതി നിഷേധിച്ചിരുന്നു. ഹൈന്ദവ സംഘടനകളെ ഒന്നിപ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നതിനിടെയുള്ള ഈ കടുത്ത നിലപാട് ബി.ജെ.പി. കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. 1996-ല്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനോട് കാണിച്ച അതേ നയം തന്നെ സി.പി. രാധാകൃഷ്ണനോടും സ്വീകരിച്ചതിലൂടെ ഭരണഘടനാ പദവികളേക്കാള്‍ സമുദായ നയങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന സന്ദേശമാണ് ജി. സുകുമാരന്‍ നായര്‍ നല്‍കുന്നത്. ഉപരാഷ്ട്രപതിയുടെ സുരക്ഷാ പ്രോട്ടോക്കോള്‍ തടസ്സപ്പെടുത്തിയതിനെതിരെ കേന്ദ്ര ഏജന്‍സികളും ഗൗരവത്തില്‍ എടുക്കും.


