ചെന്നൈ: പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്ന സമയത്തില്‍ അടക്കമാണ് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പുലര്‍ച്ചെ 12 മണിക്കും അഞ്ച് മണിക്കും ഇടയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. റിയല്‍ മണി ഗെയിമുകള്‍ കളിക്കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള കെവൈസി പരിശോധന നിര്‍ബന്ധമാക്കണമെന്നും ജസ്റ്റിസ് എസ്എം സുബ്രഹ്‌മണ്യന്‍, ജസ്റ്റിസ് കെ രാജശേഖര്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

തമിഴ്‌നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ഗെയിമിംഗ് കമ്പനികളുടെയും കളിക്കാരുടെ ഒരു സംഘവുമാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ബെഞ്ച് തള്ളി. പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് സംസ്ഥാനം ഒരു പടി കൂടി മുന്നോട്ട് പോയിട്ടുണ്ടെന്നും അത് ന്യായമായ നിയന്ത്രണമാണെന്നും ബെഞ്ച് പറഞ്ഞു. സ്വകാര്യതയ്ക്കുള്ള അവകാശത്തെക്കുറിച്ച് കമ്പനി വാദിച്ചെങ്കിലും കോടതി ഇതൊന്നും അംഗീകരിച്ചില്ല.

സ്വകാര്യതയ്ക്കുള്ള അവകാശങ്ങള്‍ക്ക് അതിന്റേതായ നിയന്ത്രണങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി.റിയല്‍ മണി ഗെയിമുകള്‍ കളിക്കുന്നതിന് കെവൈസി പരിശോധന നിര്‍ബന്ധമാക്കല്‍, പുലര്‍ച്ചെ 12 മുതല്‍ 5 വരെ 'ബ്ലാങ്ക് അവര്‍' ഏര്‍പ്പെടുത്തി ഗെയിമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തല്‍ എന്നിങ്ങനെയുള്ള തമിഴ്‌നാട് ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കെതിരെയാണ് കമ്പനികള്‍ കോടതിയെ സമീപിച്ചത്.

നിയന്ത്രണത്തിന്റെ മറവില്‍ ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കമ്പനികള്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സംസ്ഥാനത്ത് നിലവിലുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഈ വിഷയത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും കമ്പനികള്‍ വാദിച്ചിരുന്നു.