ശ്രീനഗര്‍: അതിര്‍ത്തിയില്‍ നിന്നും ഏതുസമയവും നുഴഞ്ഞു കയറാന്‍ സജ്ജമായിരിക്കുന്ന ഭീകരരെ നേരിടുന്നതില്‍ ഇന്ത്യന്‍ സൈന്യം ഐതിഹാസികമായി നേട്ടമാണ് പലപ്പോഴും കൈവരിച്ചിട്ടുള്ളത്. കൊടും കാടുകളിലും പര്‍വ്വത നിരകളിലുമായി കഴിഞ്ഞിരുന്ന ഭീകരരെ തുരത്താന്‍ വേണ്ടി ഇന്ത്യന്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ ത്രാഷി-1' ്‌വന്‍ വിജയമായതിന്റെ ആഹ്ലാദത്തിലാണ് സേനാവിഭാഗങ്ങള്‍.

ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ കൊടുംകാടുകളിലും പര്‍വ്വതനിരകളിലുമാണ് 326 ദിവസം നീണ്ടുനിന്ന ഈ ഓപ്പറേഷന്‍ നടത്തിയത്. പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച ഏഴ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. കൊടും വനങ്ങളും അപകടകരമായ ഭൂപ്രകൃതിയും നിറഞ്ഞ ഛാത്രു മേഖലയിലായിരുന്നു ഓപ്പറേഷന്‍. റോഡുകളോ സമതലങ്ങളോ ഇല്ലാത്ത ഈ മലനിരകളില്‍ ഏകദേശം ഒരു വര്‍ഷത്തോളമാണ് സൈന്യം നിലയുറപ്പിച്ചിരുന്നത്. കഠിനമായ കാലാവസ്ഥ വ്യതിയാനങ്ങളെ അവഗണിച്ച് സൈനികര്‍ അവിടെത്തന്നെ തുടരുകയായിരുന്നു. പലപ്പോഴായി ഏറ്റുമുട്ടലുകള്‍ നടന്നപ്പോഴും ഭീകരര്‍ കാടുകളിലേക്ക് ഓടി മറയുകയായിരുന്നു.

ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പ്രധാനിയായിരുന്ന സൈഫുള്ളയെ സൈന്യം വെടിവെച്ചുകൊന്നതാണ് ഈ ഓപ്പറേഷന്റെ ഏറ്റവും വലിയ നേട്ടമായി കണക്കുന്നത്. പാക് പൗരനായ സെയ്ഫുള്ള ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഇവരില്‌നിന്ന് രണ്ട് എ.കെ. 47 തോക്കുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരവും പിടിച്ചെടുത്തു.

2016ല്‍ വധിക്കപ്പെട്ട ബുര്‍ഹാന്‍ വാനിയെപ്പോലെ കശ്മീരില്‍ അക്രമം പടര്‍ത്താന്‍ ശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു സൈഫുള്ള. പ്രാദേശിക ജനവിഭാഗങ്ങളില്‍ നിന്നുള്ള പരിപൂര്‍ണ പിന്തുണയും കൃത്യവും വ്യക്തവുമായ മിലിട്ടറി ഇന്റലിജന്‍സ് വിവരങ്ങളും സൈന്യത്തിന് ഈ വിജയത്തില്‍ വളരെ സഹായകമായി. ആധുനിക യുദ്ധതന്ത്രങ്ങളും സാങ്കേതികവിദ്യയും സൈന്യം ഫലപ്രദമായി ഉപയോഗിച്ചു. ആളില്ലാ വിമാനങ്ങള്‍, സാറ്റലൈറ്റ് ഇമേജറി, എഫ്.പി.വി ഡ്രോണുകള്‍, എന്നിവ ഭീകരരുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഇന്ത്യന്‍ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്‌സാണ് അപകടകരമായ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ദീര്‍ഘകാലം ഒളിവില്‍ കഴിയാന്‍ കിഷ്ത്വാറിലെ മലനിരകളില്‍ ബങ്കറുകള്‍ നിര്‍മിച്ചിരുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ബങ്കറില്‍ മാസങ്ങളോളം കഴിയാനുള്ള സാധനങ്ങളും ശേഖരിച്ചിരുന്നു. സൈന്യം നടത്തിയ ആക്രമണത്തില്‍ ബങ്കര്‍ തകര്‍ത്തിരുന്നു

50 പാക്കറ്റ് നൂഡില്‍സ്, ഒരു പെട്ടി തക്കാളിയും ഉരുളക്കിഴങ്ങും, 15 തരം മസാലകള്‍, 10 കിലോയുടെ രണ്ട് ബാഗ് അരി, പരിപ്പ്, ഗോതമ്പ് പൊടി, രണ്ട് എല്‍പിജി സിലിണ്ടറുകള്‍, വിറകുകള്‍ എന്നിവ ബങ്കറില്‍ നിന്നു കണ്ടെടുത്തിരുന്നു. ഈ വര്‍ഷം ജമ്മു മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ജനുവരി 7, 13 തീയതികളില്‍ കത്വ ജില്ലയിലെ വനമേഖലയില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. 2025 ഡിസംബര്‍ 15 ന് ഉധംപുരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.