ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ദുരന്ത നിവാരണ ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ത്ത് പ്രതിപക്ഷം. വയനാട് ദുരന്തം ഉയര്‍ത്തിക്കൊണ്ടാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്ല് അവതരിപ്പിച്ചത്. ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ആദ്യം സംസാരിച്ചത് ശശി തരൂര്‍ എം.പിയായിരുന്നു. വിദഗ്ധ പഠനം പോലും നടത്താതെ സര്‍ക്കാര്‍ എടുത്തുചാടി അവതരിപ്പിച്ച ബില്ലാണിത്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിര്‍ക്കുകയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. പുതിയ ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

വയനാട് വിഷയം അടക്കം ഉയര്‍ത്തിയാണ് ബില്ലിനെതിരെ കോണ്‍ഗ്രസ് എംപി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വയനാട് ഉരുള്‍ ദുരന്തത്തില്‍ കേരളത്തോടുള്ള കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തിന് ഇടക്കാല സഹായം പ്രഖ്യാപിക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായി. എന്‍.ഡി.ആര്‍.എഫ് സഹായവിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വേര്‍തിരിവ് കാണിക്കുകയാണ്.

വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. അതില്‍ കേന്ദ്രത്തിന്റെ മുന്നറിയിപ്പടക്കം വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്ന സാഹചര്യമുണ്ട്. ഒരു പ്രദേശം തന്നെ ഇല്ലാതായി. 480 ലധികം പേര്‍ മരിച്ചു. വയനാട്ടുകാരുടെ ദുരന്തത്തില്‍ ഫലപ്രദമായ ഇടപെടാന്‍ പുതിയ ബില്ല് കൊണ്ട് സാധിക്കില്ലെന്നും ശശി തരൂര്‍ എം.പി വ്യക്തമാക്കി. അതിനാല്‍ ഈ ബില്ല് തിരികെ വെക്കുന്നതാവും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ എടുത്തു ചാടി ബില്‍ അവതരിപ്പിക്കുകയാണെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. വിദ്ഗ്ദ്ധ പഠനം നടത്താതെയാണ് ബില്ല് കൊണ്ടുവന്നത്. വയനാട് ദുരന്തത്തിലടക്കം നിലവിലെ നിയമത്തിന് ഒന്നും ചെയ്യാനായില്ല. പുതിയ ബില്ലിനും ഇത്തരം ദുരന്തങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിക്കില്ലെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

മുണ്ടക്കൈ, ചൂരല്‍ മല ദുരന്തങ്ങള്‍ ഇനി രാജ്യത്ത് ആവര്‍ത്തിക്കരുത്. വയനാടിന് സഹായം നല്‍കാന്‍ എന്തിനാണ് മടിക്കുന്നതെന്നും ശശി തരൂര്‍ ചോദിച്ചു. വയനാടിന് സഹായം നല്‍കാന്‍ എന്തിനാണ് മടി? എന്‍ ഡിആര്‍ എഫ് വിതരണത്തില്‍ വേര്‍തിരിവ് കാട്ടുകയാണ് കേന്ദ്രം. വയനാട്ടിലെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയ മട്ടാണ്. യാഥാര്‍ത്ഥ്യം തിരിച്ചറിയാനുള്ള കഴിവ് പുതിയ ബില്ലിനും ഇല്ല.

കേരളം പോലെ പ്രളയ സാഹചര്യം ആവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്ന ഒന്നും പുതിയ ബില്ലിലില്ല. ദുരന്ത നിവാരണത്തിന് നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നില്ല, എംപിമാരെ കേള്‍ക്കാന്‍ അവസരം നല്‍കുന്നില്ല, ബില്‍ തിരികെ വയ്ക്കുന്നതാകും നല്ലതെന്നും തരൂര്‍ പറഞ്ഞു.