തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിന് മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയ്കക്കെതിരെ കേസെടുത്ത സംഭവം സിപിഎമ്മിനെ ഏറെ വെല്ലുവിളിയായി മാറിയിരുന്നു. ഈ വിവാദം പുകയുന്നതിനിടെ വൈറലായി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ പി.കെ ശ്രീമതിയുടെ ഫേസ്‌ബുക്ക് പോസ്റ്റും. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ 'എന്നാലും എന്റെ വിദ്യേ' എന്നാണ് പി.കെ ശ്രീമതി കുറിച്ചത്. ഈ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ സൈബറിടത്തിൽ ചർച്ചയാകുന്നത്.

അതേസമയം പി കെ ശ്രീമതിയുടെ പോസ്റ്റു വന്നതിന് പിന്നാലെ ടീച്ചർ വിദ്യയ്ക്ക് പുരസ്‌ക്കാരം സമ്മാനിക്കുന്ന ചിത്രങ്ങളുമായി കോൺഗ്രസുകാരും രംഗത്തുവന്നു. രാഹുൽ മാങ്കൂട്ടത്തിൽ അടക്കം ഈ ചീത്രങ്ങൾ പോസ്റ്റു ചെയ്തിട്ടുണ്ട്. നിരവധി പേർ വിഷയത്തിൽ ടീച്ചർക്ക് കമന്റുകളുമായി രംഗത്തു വരികയും ചെയ്തു.

ഗസ്റ്റ് ലക്ചററാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിനാണ് എസ്എഫ്‌ഐ മുൻ നേതാവും എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിനിയുമായ കെ. വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് കേസെടുത്തത്. ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജ രേഖ ചമച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മഹാരാജാസ് കോളേജ് അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്.

മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിൽ 2018-19, 2020-21 കാലയളവിൽ രണ്ടുവർഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളാണ് വിദ്യ വ്യാജമായി ഉണ്ടാക്കിയത്. കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. 2018 ൽ മഹാരാജാസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാർത്ഥിനി കാലടി സർവകലാശാലയിൽ എംഫിൽ ചെയ്തിരുന്നു.

ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അട്ടപ്പാടി ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് എത്തുക്കയായിരുന്നു. സർട്ടിഫിക്കറ്റിൽ സംശയം തോന്നി അവിടത്തെ അദ്ധ്യാപകർ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചതോടെയാണ് രേഖകൾ വ്യാജമാണെന്ന് വ്യക്തമായത്. കഴിഞ്ഞ പത്തുവർഷമായി മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തിയിട്ടില്ല. നേരത്തെ എറണാകുളത്തെ ഒരു കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ഇവർ വന്നെങ്കിലും, പാനലിൽ മഹാരാജാസിലെ അദ്ധ്യാപിക ഉണ്ടായിരുന്നതിനാൽ വ്യാജരേഖ കാണിക്കാതെ മടങ്ങുകയായിരുന്നു.