- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആലപ്പുഴ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയാണ്; ആ കുട്ടി ഇങ്ങനെ ചെയ്തു എന്ന് കേട്ടപ്പോൾ ഉള്ള പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ ഇട്ടത്; 'എന്നാലും എന്റെ വിദ്യേ' പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പികെ ശ്രീമതി ടീച്ചർ
കണ്ണൂർ: 'എന്നാലും എന്റെ വിദ്യേ' എന്ന ഫേസ്‌ബുക്ക് പോസ്റ്റിലുള്ള പ്രതികരണത്തിൽ ഉറച്ചു നിൽക്കുന്നതായി പി കെ ശ്രീമതി ടീച്ചർ. എന്നാലും എന്റെ വിദ്യേ നീ ഇത്തരത്തിലുള്ള കുടുക്കിൽ പെട്ടല്ലോ എന്നാണ് ഉദ്ദേശിച്ചത്. വ്യാജ രേഖ ആര് ഉണ്ടാക്കിയാലും തെറ്റാണെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. തനിക്കറിയാവുന്ന കുട്ടിയാണ് ഇതെന്നാണ് വിദ്യ പറയുന്നത്.
ആലപ്പുഴ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയാണ്. ആ കുട്ടി ഉന്നത വിജയം നേടണം എന്ന് ആഗ്രഹിച്ചിരുന്നു. ആ കുട്ടി ഇങ്ങനെ ചെയ്തു എന്ന് കേട്ടപ്പോൾ ഉള്ള പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ ഇട്ടത്. അത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാലും എന്റെ വിദ്യേ എന്നത് മനസ്സിൽ നിന്നുണ്ടായ പ്രതികരണമാണ്. അതിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നതെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.
ഇന്നലെയാണ് 'എന്നാലും എന്റെ വിദ്യേ...' എന്ന് പി കെ ശ്രീമതി ഫേസ്‌ബുക്കിൽ കുറിച്ചത്. വ്യാജരേഖാ കേസ് വലിയ വിവാദങ്ങൾ സൃഷ്ടിക്കുമ്പോഴായിരുന്നു ശ്രീമതി ടീച്ചറുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു. പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ താത്കാലിക അദ്ധ്യാപിക നിയമനത്തിനായി വ്യാജ രേഖയുണ്ടാക്കിയ സംഭവത്തിൽ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. കേസിൽ അന്വേഷണം നടന്നുവരികയാണ്.
അതേസമയം വ്യാജരേഖാ കേസിൽ വിദ്യക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതിനിടെ, വിദ്യ ഒളിവിലാണെന്നാണ് അറിയുന്നത്. വ്യാജ രേഖയുണ്ടാക്കി അദ്ധ്യാപക നിയമനത്തിന് ശ്രമിച്ച വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് കാസർകോട് തൃക്കരിപ്പൂർ മണിയനോടി സ്വദേശിനിക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ അന്വേഷണം അഗളി പൊലീസിന് കൈമാറാനാണ് തീരുമാനം.
അന്വേഷണസംഘം മഹാരാജാസ് കോളജിലെത്തി അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും. വ്യാജരേഖ ചമച്ച് അട്ടപ്പാടി കോളജിൽ നിയമനം നേടാൻ ശ്രമിച്ച വിദ്യയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കാലടി സംസ്‌കൃത സർവകലാശാലയിലെ പി.എച്ച്.ഡി വിദ്യാർത്ഥിനി കൂടിയായ വിദ്യയെ ടെർമിനേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും, തട്ടിപ്പിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, വൈസ് ചാൻസലർക്കും പരാതി നൽകിയിട്ടുണ്ട്.




