തിരുവനന്തപുരം: പാലക്കാട് കഴിഞ്ഞ ജിവസം ടിവി ചാനല്‍ പരിപാടിയ്ക്കിടെ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ കയ്യേറ്റം ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അതിനിടെ, തല്ല് കിട്ടിയതിന് പിന്നാലെ ആര്‍ഷോയെ വെളുപ്പിക്കാനും ശ്രമം തുടങ്ങി. 'എസ്എഫ്‌ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന' ആര്‍ഷോയുടെ പ്രസ്താവന മുമ്പ് വലിയ വിവാദമായിരുന്നു. എംജി സര്‍വകലാശാലയിലെ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടയിലായിരുന്നു ഈ സംഭവം.

ആര്‍ഷോയ്ക്ക് തല്ല് കിട്ടിയതിന് പിന്നാലെ നടത്തിയ പ്രതികരണങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ മറുപടി നല്‍കിയപ്പോഴും മുന്‍പ് നടന്ന ഈ സംഭവത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണ കുമാറാണ് ഇക്കാര്യം പരാമര്‍ശിച്ച് ആര്‍ഷോക്ക് മറുപടി നല്‍കിയത്. എഐഎസ്എഫിലെ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ചയാളാണ് ആര്‍ഷോ. ആ ആര്‍ഷോയെ സിപിഎം ജില്ലാ സെക്രട്ടറി എത്ര വെള്ളപൂശാന്‍ ശ്രമിച്ചാലും സാധിക്കില്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ഇതിന് പിന്നാലെയാണ് ഈ സംഭവത്തില്‍ ആര്‍ഷോ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

പി.എം.ആര്‍ഷോയ്ക്ക് എതിരെ എഐഎസ്എഫ് വനിതാ നേതാവ് ഉയര്‍ത്തിയ ആക്ഷേപം പച്ചക്കള്ളമായിരുന്നുവെന്നു എന്നാണ് മുന്‍ എഐഎസ്എഫ് നേതാവ് എ.എ.സഹദ് പറയുന്നത്. എഐഎസ്എഫ് സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന സഹദിനും അന്ന് എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റിരുന്നു. എന്നാല്‍ ആര്‍ഷോ ജാതി അധിക്ഷേപവും സ്ത്രീവിരുദ്ധ പരാമര്‍ശവും നടത്തി ഭീഷണിപ്പെടുത്തിയെന്ന വനിതാ നേതാവിന്റെ ആരോപണം തെറ്റായിരുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സഹദ് പറയുന്നു. സിപിഐ ആലുവ മണ്ഡലം കമ്മിറ്റിയംഗം കൂടിയായിരുന്ന സഹദ് അടുത്തിടെ പാര്‍ട്ടിയില്‍നിന്നു രാജിവച്ചിരുന്നു.

കുറിപ്പ് ഇങ്ങനെ:

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പലവിധ ഓഡിറ്റിങിനും നേതാക്കള്‍ വിധേയരാവാറുണ്ട്. അത് നല്ലത് തന്നെ. എന്നാല്‍, രാഷ്ട്രീയ മര്യാദ കാണിക്കേണ്ടവര്‍ അതിന് നേര്‍വിപരീതം പ്രവര്‍ത്തിച്ചപ്പോഴും പച്ചകള്ളങ്ങള്‍ പ്രചരിപ്പിച്ചപ്പോഴും അതെല്ലാം ബിജെപി പോലുള്ള വര്‍ഗീയ കക്ഷികളും രാഷ്ട്രീയ എതിരാളികളും നിരന്തരം തനിക്കെതിരെ ഉപയോഗിക്കുമ്പോഴും പൊതുപ്രവര്‍ത്തന മേഖലയിലും വ്യക്തി ജീവിതത്തിലും പ്രതികൂലമായി ബാധിക്കാന്‍ സര്‍വത്ര സാധ്യതകള്‍ ഉള്ളപ്പോഴും ദളിത് വിരുദ്ധനെന്നും സ്ത്രീ വിരുദ്ധനെന്നും പറഞ്ഞ് പൊയ്ചാപ്പ കുത്തുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഉരുക്ക് മനുഷ്യാ.... പ്രിയ സഖാവേ ആര്‍ഷോ..... ലാല്‍സലാം

പറയാതെ വയ്യ,

MG യൂണിവേഴ്‌സിറ്റിയില്‍ നടന്ന SFI-AISF സംഘട്ടനത്തില്‍ അന്നത്തെ SFI എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന PM Arsho ക്കെതിരെ വനിത നേതാവ് നടത്തിയ ആരോപണങ്ങള്‍ പച്ചക്കള്ളമായിരുന്നു. വനിത നേതാവിന്റെ വ്യക്തി വിരോധത്തിന്റെ ബാക്കിപത്രമായിരുന്നു അത്. അന്നത്തെ AISF സംസ്ഥാന കൗണ്‍സില്‍ അംഗവും അന്ന് മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വന്ന എനിക്ക് ഈ വിഷയം കൃത്യമായി അറിയാവുന്നതാണ്. വനിത നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് അതുകഴിഞ്ഞു നടന്ന AISF സംസ്ഥാന കൗണ്‍സില്‍ മീറ്റിംഗില്‍ സ: കാനം രാജേന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. എന്നാല്‍, സംഘടന ഈ സത്യം aisf/aiyf പ്രവര്‍ത്തകര്‍ക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് പിന്നീട് ഞാന്‍ aisf സംസ്ഥാന കൗണ്‍സിലില്‍ നിന്നും രാജി വെച്ചത്. ഇനിയും ആര്‍ഷോയെ വേട്ടയാടുമ്പോള്‍ മൗനം പാലിക്കാന്‍ സാധ്യമല്ല.

ഒരു തരിയെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കില്‍ aisf സംസ്ഥാന കമ്മിറ്റി ഇന്നലെ നടന്ന ബിജെപി അക്രമത്തില്‍ ആര്‍ഷോക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതാണ്.

എന്നുമാണ് കുറിപ്പ്