മലപ്പുറം: മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തുകാര്‍ താനുമായി ബന്ധം പുലര്‍ത്തുന്നവരാണെന്ന് പറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മലപ്പുറത്ത് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ സ്വര്‍ണ്ണക്കടത്തുകാരുമായുള്ള തന്റെ ബന്ധം തുറന്നു പറഞ്ഞ്. സ്വര്‍ണ്ണക്കടത്തുകാരെ ന്യായീകരിക്കുന്ന നിലപാടാണ് വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം അന്‍വര്‍ സ്വീകരിച്ചത്. സ്വര്‍ണ്ണം കൊണ്ടുവന്ന ആളുകള്‍ തെളിവുകള്‍ തരുന്നില്ല. എഡിജിപി ക്രമസമാധാന ചുമതലയില്‍ തുടരുന്നതില്‍ അവര്‍ക്ക് ഭയമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഇവരുമായി താന്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നതായിരുന്നു അന്‍വറിന്റെ വാക്കുകള്‍. സ്വര്‍ണ്ണ കള്ളക്കടത്തിലെ പ്രതികളെ മഹത്വവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ശരിവെക്കുന്ന വിധത്തിലായിരുന്നു അന്‍വറിന്റെ വാക്കുകള്‍.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് കൊടുത്ത റിപ്പോര്‍ട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി പ്രതികളെ മഹത്വവത്കരിക്കുന്നു എന്ന് പറഞ്ഞതെന്നാണ് അന്‍വര്‍ വാദിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെ കുറിച്ചായിരുന്നു മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചത്. എയര്‍പോര്‍ട്ടിന്റെ മുന്നില്‍ വച്ചാണ് സ്വര്‍ണ്ണം പിടികൂടുന്നത്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാല്‍ പോലീസ് ആ സ്വര്‍ണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ സ്വര്‍ണ്ണ പണിക്കാരനോട് അന്വേഷിച്ചാല്‍ കാര്യം വ്യക്തമാകും.

സ്വര്‍ണ്ണം കൊണ്ടുവന്ന ആളുകള്‍ തെളിവുകള്‍ തരുന്നില്ല. എഡിജിപി ക്രമസമാധാന ചുമതലയില്‍ തുടരുന്നതില്‍ അവര്‍ക്ക് ഭയമുണ്ട്. 102 CRPC പ്രകാരമാണ് പോലീസ് ഈ സ്വര്‍ണ്ണ കള്ളകടത്ത് കേസുകള്‍ മുഴുവന്‍ എടുത്തിട്ടുള്ളത്. സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ നികുതിയാണ് വെട്ടിക്കുന്നത്. അല്ലാതെ കളവ് മുതലല്ല ഇത്. കസ്റ്റംസിന്റെ പണി എന്തിനാണ് പോലീസ് എടുക്കുന്നത്?

ഇവിടെയാണ് പോലീസിന്റെ കള്ളത്തരം. ഈ പറഞ്ഞ 170 ഓളം സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകള്‍ എല്ലാമൊന്നും നിലനില്‍ക്കില്ല. പി ശശി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് അങ്ങനെ പറയിപ്പിച്ചത്. സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. പോലീസിന് എന്തും പിടിക്കാനുള്ള അധികാരം ഉണ്ട്. എന്നാല്‍ പ്രതിയെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറണം. അതാണ് നിയമം അനുശാസിക്കുന്നത്.- അന്‍വര്‍ പറഞ്ഞു,

പി വി അന്‍വറിന്റെ പ്രസ്താവനയില്‍ നിന്നും സ്വര്‍ണ്ണക്കടത്തുകാരുമായി തനിക്ക് നിരന്തര ബന്ധമുണ്ടെന്ന് വ്യക്തമാണ്. കൂടാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് തുരങ്കം വെക്കുന്ന നികുതി വെട്ടിപ്പ് പണിയായിട്ടും അതിനെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നു. ഇത് ഗൗരവകരമായ കാര്യമായി തന്നെ വിലയിരുത്തേണ്ടി വരും. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാനുള്ള സേനയാണ് പൊലീസെന്നും ആ ജോലി ചെയ്യുന്നതിന്റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകാരെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണ്. അത് ഒരു വിധത്തിലും അനുവദിക്കില്ല. പരിശോധനകള്‍ കര്‍ശനമാക്കാനും കള്ളക്കടത്തുകാരെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ:

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെയും ഹവാല പണത്തിന്റെയും കണക്കുകള്‍ ഇവിടെയുണ്ട്. 2022ല്‍ 98 കേസുകളിലായി 79.9 കിലോഗ്രാം സ്വര്‍ണ്ണവും 23ല്‍ 61 കേസുകളില്‍ 48.7 കിലോഗ്രാം സ്വര്‍ണ്ണവും ഈ വര്‍ഷം 26 കേസുകളിലായി 18.1 കിലോ സ്വര്‍ണ്ണവുമാണ് പിടികൂടിയത്. മൂന്നു വര്‍ഷത്തില്‍ ആകെ 147.79 കിലോ സ്വര്‍ണ്ണം പിടികൂടി. അതില്‍ മലപ്പുറം ജില്ലയില്‍ മാത്രം പിടിച്ചത് 124.47 കിലോ സ്വര്‍ണ്ണമാണ്. 2020 മുതല്‍ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാലപ്പണമാണ് പൊലീസ് പിടിച്ചെടുത്തത്. അതില്‍ 87.22 കോടി മലപ്പുറത്തു നിന്നാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയ തോതില്‍ സ്വര്‍ണ്ണവും ഹവാലപ്പണവും വരുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്: ഇത് കര്‍ക്കശമയി തടയുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

സ്വര്‍ണ്ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണ്. അത് ഒരു വിധത്തിലും അനുവദിക്കില്ല. പരിശോധനകള്‍ കര്‍ശനമാക്കാനും കള്ളക്കടത്തുകാരെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

'പൊലീസ് സ്വര്‍ണം മുക്കി; ഗുരുതര ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി' എന്ന തലക്കെട്ടോടെ ഒരു വാര്‍ത്താ ചാനലില്‍ മുഖം തിരിഞ്ഞിരിക്കുന്ന ഒരാള്‍ നടത്തുന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിച്ചതില്‍ ലഭിച്ച വിവരങ്ങളാണ്. 2023 ല്‍ പിടികൂടി രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം ഉണ്ടായിട്ടുള്ളത്. പിടികൂടിയത് 1200 ഗ്രാം സ്വര്‍ണ്ണമാണെങ്കിലും കോടതിയില്‍ എത്തിയത് 950 ഗ്രാമില്‍ താഴെ മാത്രമെന്നാണ് ആരോപണം.

1000 ഗ്രാമിനും 1500 ഗ്രാമിനുമിടയില്‍ വരുന്ന സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് 2023ല്‍ 17ഉം, 2022 വര്‍ഷത്തില്‍ 27ഉം, 2024ല്‍ 6 ഉം കേസുകള്‍ പിടിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്വര്‍ണ്ണം പിടികൂടിയാല്‍ നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചാണ് ബന്ധപ്പെട്ടവരുടെ സാന്നിധ്യത്തില്‍ തൂക്കുന്നതും വേര്‍തിരിച്ചെടുക്കുന്നതും ബന്ദവസ്സില്‍ എടുക്കുന്നതും. ഈ റിപ്പോര്‍ട്ട് പ്രകാരം 2022, 2023, 2024 വര്‍ഷങ്ങളില്‍ 1000 ഗ്രാമിനും 1500 ഗ്രാമിനുമിടയില്‍ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് പിടികൂടിയവരുടേയും, പിടികൂടിയ സ്വര്‍ണ്ണത്തിന്റേയും, വേര്‍തിരിച്ചെടുക്കുമ്പോള്‍ ലഭിച്ച സ്വര്‍ണ്ണത്തിന്റെയും കണക്കും, വേര്‍തിരിച്ചെടുക്കുമ്പോള്‍ വന്ന വ്യത്യാസവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ചില ആളുകള്‍ സ്വര്‍ണ്ണം കടത്തുന്നത് ധരിച്ചിരിക്കുന്ന വസ്ത്രത്തിലും, അടിവസ്ത്രത്തിലുമൊക്കെയാണ്. വസ്ത്രം അടക്കമുള്ള തൂക്കമാണ് പിടിക്കുന്ന അവസരത്തില്‍ കാണിക്കുന്ന തൂക്കം. വസ്ത്രം കത്തിച്ച് വേര്‍തിരിച്ചെടുക്കുന്ന സ്വര്‍ണ്ണത്തിന്റെ തൂക്കമാണ് രണ്ടാമത് കാണിക്കുന്നത്. ഇതാണ് രണ്ടളവുകളും തമ്മില്‍ വ്യത്യാസം വരുന്നതിന് കാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. (ഉദാഹരണത്തിന് 2022 ആഗസ്റ്റ് എട്ടിന് പിടിച്ച സ്വര്‍ണ്ണം.) പാന്റിലും, അടിവസ്ത്രത്തിലും ലെയറായി തേച്ച് പിടിപ്പിച്ച രീതിയിലാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയപ്പോള്‍ 1519 ഗ്രാം. വസ്ത്രങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്തപ്പോള്‍ 978.85 ഗ്രാം.

ഗള്‍ഫ് രാജ്യങ്ങളില്‍ പൗഡര്‍ രൂപത്തിലുള്ള സ്വര്‍ണ്ണം വാങ്ങി ചില വസ്തുക്കള്‍ ചേര്‍ത്ത് മിശ്രിതമാക്കിയതിനു ശേഷം കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് വെച്ച് കൊണ്ടു വരുന്നു. പുൗഡര്‍ രൂപത്തിലുള്ള സ്വര്‍ണ്ണം മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ കണ്ടെത്താതെ ഇരിക്കുന്നതിനു വേണ്ടിയാണ് ഇപ്രകാരം കടത്തുന്നത്. ഇത്തരത്തില്‍ കാപ്‌സ്യൂള്‍ മിശ്രിതം വേര്‍തിരിക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ തൂക്കം കാപ്‌സ്യൂളിന്റെ തൂക്കത്തെക്കാള്‍ കുറവായിരിക്കും എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. ഇത് എന്റെ കയ്യില്‍ കിട്ടിയ ഒരു റിപ്പോര്‍ട്ട് മാത്രമാണ്. ഈ റിപ്പോര്‍ട്ട് കൊണ്ട് എല്ലാം അവസാനിപ്പിക്കുകയല്ല. ഉയര്‍ന്നു വന്ന ഓരോ കാര്യങ്ങളെക്കുകറിച്ചും കുറ്റമറ്റ അന്വേഷണം നടത്തും. എന്തെങ്കിലും അപാകം കണ്ടെത്തിയാല്‍ അതിനുത്തരവാദി ആയവര്‍ക്കെതിരെ പരമാവധി ശിക്ഷയുമുണ്ടാകും. കുറ്റവാളികളെ മഹത്വവല്‍ക്കരിക്കരുത്.