തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍, ക്ഷേത്രത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി, ക്ഷേത്ര ജീവനക്കാരുടെ ഭക്തരോടുള്ള മോശം പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, എത്രയും വേഗം സുരക്ഷാ ഓഡിറ്റ് നടത്തേണ്ടതിന്റെ ആവശ്യകത എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഏപ്രില്‍ 23ന് പരാതി നല്‍കിയത്. ക്ഷേത്രത്തിലെ സുരക്ഷാ നടപടികള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച തുകയില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിന്റെ സുരക്ഷാ ഓഡിറ്റും സുരക്ഷാ നടപടികള്‍ സമയബന്ധിതമായി പുനഃപരിശോധിക്കണമെന്നും ഗോവിന്ദന്‍ നമ്പൂതിരി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്ര ജീവനക്കാരുടെ നിഷേധാത്മക മനോഭാവം നേരിടുന്നു. ക്യൂ മാനേജ്‌മെന്റ് മുതല്‍ പ്രസാദങ്ങളുടെ ഗുണനിലവാരം വരെ, ഭക്തര്‍ക്ക് കുടിവെള്ള സൗകര്യം, വിശ്രമമുറികള്‍ എന്നിവയുടെ ആവശ്യകതയും പരാതിയില്‍ ഉന്നയിച്ചിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് കാണാതായ സ്വര്‍ണം തിരിച്ചുകിട്ടിയിരുന്നു. ക്ഷേത്ര വളപ്പിലെ മണല്‍പരപ്പില്‍നിന്നാണ് സ്വര്‍ണം കിട്ടിയത്. ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതില്‍ സ്വര്‍ണം പൂശാന്‍ പുറത്തെടുത്തതില്‍ 13 പവനിലധികം (107 ഗ്രാം) സ്വര്‍ണമാണ് കാണാതായത്. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ദണ്ഡുകളില്‍ ഒന്നാണു കാണാതെപോയത്. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച സ്വര്‍ണം എങ്ങനെ മണലിലെത്തി എന്നതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ നടത്തിയിട്ടുള്ള ശ്രീകോവിലിന്റെ പ്രധാന വാതില്‍ സ്വര്‍ണം പൂശുന്നത് ഏതാനും മാസങ്ങളായി തുടരുകയാണ്. ഇതിനായി സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം പുറത്തെടുക്കുകയും ഓരോ ദിവസത്തെയും പണികള്‍ കഴിഞ്ഞശേഷം തിരികെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയുമാണു ചെയ്യുന്നത്. സുരക്ഷാ ചുമതലയുള്ള പൊലീസിന്റെയും ക്ഷേത്രത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണ് സ്വര്‍ണം എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്.ബുധനാഴ്ചയാണ് അവസാനമായി സ്വര്‍ണം പൂശല്‍ നടത്തിയത്. ഇതിനുശേഷം തിരികെവച്ച സ്വര്‍ണം ശനിയാഴ്ച രാവിലെ പുറത്തെടുത്തപ്പോഴാണ് അളവില്‍ കുറവുള്ള വിവരം ശ്രദ്ധയില്‍പെട്ടത്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍വച്ചാണ് സ്വര്‍ണം പൂശല്‍ നടത്തുന്നത്. ഇവിടെ വെളിച്ചം കുറവായതിനാല്‍ തറയില്‍ വീണതാകാം എന്ന കണക്കുകൂട്ടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കണാതെ പോയതില്‍ ക്ഷേത്ര ജീവനക്കാര്‍ക്കിയിലെ ചേരിപ്പോരുണ്ടോയെന്ന് സംശയം ശക്തമാണ്. ക്ഷേത്ര ജീവനക്കാരെയും സ്വര്‍ണപണിക്കാരെയും ഇന്നും വീണ്ടും ചോദ്യം ചെയ്യും. ക്ഷേത്ര ജീവനക്കാര്‍ക്കിടയിലെ പടലപ്പിണക്കവും സ്വര്‍ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പൊലിസ് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണം കാണാതാകുന്നു. തൊട്ടടുത്ത ദിവസം പൊലഞസ് പരിശോധിക്കുമ്പോള്‍ ക്ഷേത്രത്തിലെ മണലില്‍ നിന്നും സ്വര്‍ണം കിട്ടുന്നു. തികച്ചും നാടകീയമായ സംഭവങ്ങളാണ് അതീവസുരക്ഷയുള്ള പത്മനാഭ സ്വാമിക്ഷേത്രത്തില്‍ നടന്നത്. വടക്കേ നടയ്ക്കും പടിഞ്ഞാറേ നടയ്ക്കും ഇടയിലുള്ള മണ്ഡപത്തിന് സമീപമാണ് മണലില്‍ താണ നിലയില്‍ സ്വര്‍ണം തിരികെ കിട്ടുന്നത്.

20 പൊലീസുകാര്‍ മണല്‍ ഇളക്കി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം തിരികെ കിട്ടുന്നത്. സ്വര്‍ണം ഇവിടെയെത്തിന് പിന്നില്‍ വന്‍ ദുരൂഹതയുണ്ടെന്ന് പൊലിസ് പറയുന്നത്. ഈ ഭാഗത്ത് രണ്ട് സിസിടിവികളുണ്ട്. ഒന്നില്‍ നിന്നും ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടില്ല, മറ്റൊരു ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ക്ഷേത്രത്തിലെത്തുന്നവരെ പരിശോധിക്കുന്ന ഭാഗത്തേക്കാണ്. അതിനാല്‍ സ്വര്‍ണം കിടന്ന ഭാഗത്ത് കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും പൊലീസിന് വ്യക്തയില്ല. സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളുടെ ഉത്തവാദിത്വം മുതല്‍പ്പെടിയെന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ സ്‌ട്രോംങ് റൂമില്‍ നിന്നും സ്വര്‍ണമെടുത്ത് വാതില്‍ സ്വര്‍ണം പൂശുന്ന സ്ഥലത്ത് കൊണ്ടുവന്ന തൂക്കി തിട്ടപ്പെടുത്തിയ ശേഷമാണ് സ്വര്‍ണപണിക്കാര്‍ക്ക് നല്‍കുന്നത്. വൈകുന്നേരവും പണി സ്ഥലത്തുനിന്നും സ്വര്‍ണം തൂക്കിതിട്ടപ്പെടുത്തി തിരികെ സ്‌ട്രോങ്‌റൂമിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ടുവയ്ക്കുകയാണ് ചെയ്യുന്നത്.

സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ തലേന്നും സ്വര്‍ണം തൂക്കി തിട്ടപ്പെടുത്തി കൊണ്ടുവച്ചുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. എന്നാല്‍ എങ്ങനെ അതേ സ്വര്‍ണം ഈ മണ്ണിലെത്തി. രണ്ടുകാര്യങ്ങളാണ് പൊലിീസിന് സംശയം. ക്യാമറ ഭാഗത്ത് വന്നപ്പോള്‍ സ്വര്‍ണം നിലത്തിട്ട് ചവിട്ടിതാഴ്ത്തി. അല്ലെങ്കില്‍ സഞ്ചിയില്‍ നിന്നും ഊര്‍ന്നുവീണു. സ്വര്‍ണം കാണാതായ ശേഷം ഈ ഭാഗങ്ങള്‍ പൊലിസ് നിരീക്ഷണത്തിലായതിനാല്‍ പിന്നീട് കൊണ്ടുവയ്ക്കാനുള്ള സാധ്യത പൊലിസ് തള്ളുന്നു,. എന്തായാലും ദുരൂഹതയുണ്ടെന്ന് പൊലിസ് സംശയിക്കുന്നു.