ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കവേ ശ്രീനഗറില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സുലൈമാന്‍ ഷാ കൊല്ലപ്പെട്ടു. ഏപ്രില്‍ 22 ന് 26 നിരപരാധികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ ഏജന്‍സികള്‍ തേടുന്ന സുലൈമാന്‍ ഷാ കൊല്ലപ്പെട്ടതായി സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടണ്ട്.

ഓപ്പറേഷന്‍ മഹാദേവ് എന്ന് പേരിട്ട ഓപ്പറേഷനില്‍ മറ്റുരണ്ടുഭീകരരെ കൂടി വകവരുത്തി. അബുഹംസ, യാസിര്‍ എന്നിവരെയാണ് വധിച്ചത്. ഇതില്‍, യാസിറും പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരാണെനന് സംശയിക്കുന്നു. സൈന്യം, സി ആര്‍ പിഎഫ്, ജമ്മു-കശ്മീര്‍ പൊലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനാണ് തിങ്കളാഴ്ച നടന്നത്.

പാക്കിസ്ഥാന്‍ സൈന്യത്തിലായിരുന്ന സുലൈമാന്‍ ഷാ ഹാഷിം മൂസ എന്ന പേരിലും അറിയപ്പെടുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പൊലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. സുലൈമാന്‍ ഷാ പാക് സൈന്യത്തിലെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍( എസ്എസ്ജി) മുന്‍ കമാാന്‍ഡോ ആയിരുന്നു. ഇയാള്‍ പിന്നീട് ഹാഫിസ് സയ്യിദ്ദിന്റെ ലഷ്‌കറി തോയിബയില്‍ ചേരുകയായിരുന്നു.

ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്.

ഇന്ത്യന്‍ സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ നേരത്തെ ലിഡ്വാസില്‍ സുരക്ഷാ സേന ഓപ്പറേഷന്‍ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു. ശ്രീനഗര്‍ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. 'ഓപ്പറേഷന്‍ മഹാദേവ് ' ന്റെ ഭാഗമായുള്ള തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.

മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ഭീകരരെ കുറിച്ച് ആട്ടിടയര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. തുടര്‍ന്ന് സാങ്കേതിക സഹായത്തോടെ സൈന്യം ഭീകര സാന്നിധ്യം സ്ഥിരീകരിച്ചു. മൂന്ന് മൃതദേഹങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പഹല്‍ഗാം ഭീകരക്രമണം നടന്നു 97 ആം ദിവസമാണ് ഓപ്പറേഷന്‍ മഹാദേവ് നടക്കുന്നത്.

കരസേന, സി.ആര്‍.പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത നീക്കത്തിലാണ് ഭീകരരെ വധിച്ചത്. ഭീകരര്‍ ഒളിച്ചിരുന്നയിടത്തുനിന്ന് ഗ്രനേഡുകള്‍ ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ട്.