ലണ്ടന്‍: മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റായ പട്ടണ പ്രവേശം എന്ന സിനിമയിലെ അനന്തന്‍ നമ്പ്യാരും പ്രഭാകരന്‍ മുതലാളിയും മലയാളികള്‍ ഇനിയും മറക്കാത്ത കഥാപാത്രങ്ങളാണ്. സിനിമയിലെ പ്രഭാകരന്‍ മുതലാളി പകല്‍ കൊപ്രക്കച്ചവടം നടത്തുകയും അതിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടവും നടത്തുന്ന വ്യക്തിയായിരുന്നു. ഇങ്ങനെ സ്വസ്ഥമായി കള്ളക്കടത്ത് നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോയ പ്രഭാകരന്‍ മുതലാളിയുടെ ജീവിതം അവതാളത്തിലാകുന്നത് സിഐഡി ദാസനും വിജയനും എത്തുമ്പോഴാണ്. ഇപ്പോഴാതി പ്രഭാകരന്‍ മുതലാളിയെ പോലെ പകല്‍ മാന്യനും രാത്രി മയക്കു മരുന്നു വില്‍പ്പനക്കാരനുമായി ആള്‍ യുകെയില്‍ അറസ്റ്റിലായി.

ലണ്ടനില്‍ പകല്‍ സമയം മയക്കുമരുന്ന് വിരുദ്ധ പ്രചാരകനും രാത്രി മയക്കുമരുന്ന് രാജാവുമായി ജീവിച്ച പാക്കിസ്ഥാന്‍കാരനായ മുഹമ്മദ് ആസിഫ് ഹഫീസ് എന്ന കോടീശ്വരനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ 2033 വരെ ഇനി ജയിലില്‍ കഴിയണം. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് കോടതി ഇയാള്‍ക്ക് 16 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. 2017 മുതല്‍ ഇയാള്‍ ജയിലില്‍ കഴിയുകയാണ്. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഹഫീസ് ആഗോള ബിസിനസുകാരനും ലണ്ടനിലെ ഒരു പ്രശസ്തമായ പോളോ ക്ലബ്ബിന്റെ അംബാസഡറും എന്നാണ് അറിയപ്പെട്ടിരുന്നത്.

മയക്കുമരുന്ന് വ്യാപാരം തടയുന്നതിനായി നടത്തുന്ന പല ഉദ്യമങ്ങളിലും ഇയാള്‍ സജീവ സാന്നിധ്യമായിരുന്നു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പ്രതിബദ്ധതയുളള ഒരാള്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യങ്ങളില്‍ ഇടപെടുന്നത് എന്നാണ് ഹഫീസ് പറയുമായിരുന്നത്. ഇതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഇയാള്‍ രാഷ്ട്രത്തലവന്‍മാര്‍ക്ക് നിരന്തരമായി സന്ദേശങ്ങളും അയയ്ക്കുമായിരുന്നു. എന്നാല്‍ പിന്നീടാണ് ഇയാള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് കച്ചവടക്കാരന്‍ ആണെന്ന കാര്യം മനസിലാകുന്നത്.




യു.കെയിലെ തന്റെ ആഡംബര വസതിയിലിരുന്ന് കൊണ്ടാണ് ഹാഫിസ് തന്റെ മയക്കുമരുന്ന് സാമ്രാജ്യം നിയന്ത്രിച്ചിരുന്നത്. പാകിസ്ഥാനിലെയും ഇന്ത്യയിലെയും താവളങ്ങളില്‍ നിന്ന് ലോകമെമ്പാടും വിതരണം ചെയ്തിരുന്ന ടണ്‍ കണക്കിന് ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍, ഹാഷിഷ് എന്നിവ ഇയാള്‍ വിതരണം ചെയ്തത്. മയക്കുമരുന്ന് സംഘങ്ങളെ കുറിച്ച് ഇയാള്‍ സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കിയത് ഈ മേഖലയിലെ തന്റെ എതിരാളികളെ കുറിച്ചായിരുന്നു എന്ന വെളിപ്പെടുത്തലും പിന്നീട് പുറത്തു വന്നിരുന്നു. വിപണിയില്‍ നിന്ന് തന്റെ എതിരാളികളെ ഒഴിവാക്കുക എന്നതായിരുന്നു ഇതിന് പിന്നിലെ ഇയാളുടെ ലക്ഷ്യം.

അധോലോകത്ത് ഇയാള്‍ സുല്‍ത്താന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടനിലേയും അമേരിക്കയിലേയും അന്വേഷണ സംഘം സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഹഫീസ് പിടിയിലാകുന്നത്. ന്യൂയോര്‍ക്കിലെ ഒരു കോടതിയാണ് ഇയാള്‍ക്ക് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. 2023 ല്‍ യു.കെ ഇയാളെ നാട് കടത്തിയിരുന്നു. 66 കാരനായ ഹഫീസ് പാക്കിസ്ഥാനിലെ ലാഹോറിലാണ് ജനിച്ചത്. പൈലറ്റായി പരിശീലനം നേടിയിട്ടുണ്ട് എന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

1990 കളുടെ തുടക്കം മുതല്‍ ഹഫീസ് സര്‍വാനി ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം നടത്തിയിരുന്നു. ലണ്ടനില്‍ വന്‍ ആഡംബര ജീവിതം നയിച്ചിരുന്ന ഇയാള്‍ക്ക് ഉന്നത വ്യക്തികളുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പ്രശസ്തമായ ഹാം പോളോ ക്ലബ്ബിന്റെ അന്താരാഷ്ട്ര അംബാസഡറായി ഇയാളെ തെരഞ്ഞെടുത്തിരുന്നു.




2009 ല്‍ ക്ലബ്ബില്‍ വെച്ച് ഇയാളും ഭാര്യ ഷാഹിനയും വില്യം രാജകുമാരനുമായി സംസാരിക്കുന്നതിന്റെയും ഹാരി രാജകുമാരനെ ആലിംഗനം ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ക്ലബ്ബിന് ഹാഫീസുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെ മയക്കു മരുന്ന് വിരുദ്ധ സ്‌ക്വാഡ് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്.